Sunday, April 24, 2011

                 ചൊക്കനും താറാവും....

         "നമ്മുടെ നാട്ടിലെ ദുഷ്ടന്മാരായ  രണ്ടു വ്യക്തികളുടെ കഥയാകട്ടെ അടുത്തത് ....ഇവര്‍ ദുഷ്ടന്മാര്‍ മാത്രമല്ല,സാമൂഹ്യദ്രോഹികളുമാണ്.കൂടെ ജോലി ചെയ്യുന്നവരെപ്പോലും  ക്രൂരമായി വേദനിപ്പിക്കുവാനും അവരുടെ ജീവിതത്തെത്തന്നെ തകര്‍ക്കുവാനും ഇവര്‍ക്ക് യാതൊരു മടിയുമില്ല....."
                 
                 നാട്ടിലെ സബ് രജിസ്ട്രാര്‍  ഓഫിസിലെ സബ് രജിസ്ട്രാര്‍ ആണ് നാഗരാജന്‍ ആശാരി .താറാവിന്റെ ശബ്ദത്തില്‍ സംസാരിക്കുന്ന അയാളെ നാട്ടുകാര്‍ വിളിക്കുന്നത്‌ താറാവ് നാഗന്‍ എന്നാണ്.അയാള്‍ ഈ നാട്ടുകാരനല്ല.തമിഴ് കലര്‍ന്ന മലയാളം സംസാരിക്കുന്ന അയാള്‍ ഇവിടെ ഓഫിസറായി  വന്നിട്ട് കുറെ കാലമായി.രാഷ്ട്രീയ നേതാക്കളുടെയും ,ഐ .എ.എസുകാരായ ചില ഉദ്യോഗസ്ഥരുടെയും വിടുവേല  ചെയ്താണ് അയാള്‍ ഇവിടെ ഉറച്ചിരിക്കുന്നത്.എന്ത് വൃത്തികെട് നടത്തിയിട്ടാണെങ്കിലും  അയാള്‍ക്ക്‌ പണം വേണം.അതിനായി അയാള്‍ ചെയ്യാത്ത തെറ്റുകളില്ല.
                       നാട്ടിലെ എല്ലാപേര്‍ക്കും ഇയാളുടെ ദുഷ്ടത ശരിക്കും അറിയാം.പരസ്പ്പരം പാരവച്ചു തമ്മിലടിപ്പിക്കുകയാണ് അയാളുടെ ഏറ്റവും വലിയ വിനോദം.ഓഫിസില്‍ പോലും മദ്യപിച്ചെത്തുന്ന  ഇയാള്‍ സഹപ്രവര്‍ത്തകര്‍ക്കും വലിയ തലവേദനയാണ്  .ഇയാളെ എങ്ങനെയെങ്കിലും  തുരത്തണമെന്നു നാട്ടുകാര്‍ ആലോചിക്കാന്‍ തുടങ്ങിയിട്ട് കാലം കുറെയായി.പക്ഷെ മാര്‍ഗ്ഗം കാണാന്‍ നാട്ടുകാര്‍ക്ക് കഴിഞ്ഞില്ല.
                       കൂനിന്മേല്‍ കുരു എന്നെ പോലെയാണ് മറ്റൊരു വിപത്ത് ആ നാട്ടില്‍ വന്നത്.
                       സബ് രജിസ്ട്രാര്‍ ഓഫിസിലെ പുതിയ ശിപ്പായി നാഗപ്പന്‍ ചെട്ടിയാര്‍ .മെലിഞ്ഞു ഉണങ്ങി, കറുത്ത ആ രൂപത്തെക്കണ്ടപ്പോള്‍  തന്നെ നാട്ടുകാര്‍ വിളിച്ചു "ചൊക്കന്‍" എന്ന്. ചൊക്കന്‍ നാഗപ്പന്‍..അയാള്‍ക്ക് ചൊക്കന്റെ (കുരങ്ങിന്റെ)  മുഖം ആയിരുന്നു.
                       ചോക്കനും  താറാവിനും ഏകദേശം ഒരേ സ്വഭാവമായിരുന്നു.ജോലിയില്‍ പ്രവേശിച്ചു അധികം കഴിയാതെ തന്നെ ഇവര്‍ ഉറ്റ സുഹൃത്തുക്കളായി.ഓഫിസറും ,ശിപ്പായിയും എന്നത് ഓഫിസില്‍ മാത്രം.പ്രമാണം രജിസ്ട്രാര്‍ ചെയ്യാന്‍ വരുന്നവരില്‍ നിന്നും കൈക്കൂലിയായി ഇവര്‍ വന്‍തുകകള്‍ കൈപ്പറ്റുമായിരുന്നു.
                         ബുദ്ധിമാന്‍മാര്‍ ആയിരുന്നു ചൊക്കനും താറാവും.ഓഫിസില്‍ വച്ചു ഇവര്‍ കൈക്കൂലി വാങ്ങാറില്ല.പ്രമാണം പതിച്ചശേഷം ഓഫിസ് സമയം കഴിഞ്ഞു ,ചൊക്കന്‍ പ്രമാണം ചെയ്തവരുടെ വീട്ടില്‍ പോയി പണം കൈപ്പറ്റുകയും , അവരവരുടെ വിഹിതം പങ്കുവച്ചു എടുക്കുകയും ചെയ്യും.
                          അവധിദിവസങ്ങളില്‍ രണ്ടുപേരും ഓരോ സൈക്കിളില്‍ കയറി യാത്ര തിരിക്കും.അവരുടെ അധികാരപരിധിയില്‍ വരുന്ന പ്രദേശം മുഴുവന്‍ കറങ്ങി , സാമ്പത്തികസൗകര്യങ്ങള്‍ ഉള്ളവരുടെ വീടുകളില്‍ കയറി , വസ്തു-പ്രമാണങ്ങളിലെ എന്തെങ്കിലും കുഴപ്പങ്ങള്‍ പറഞ്ഞുണ്ടാക്കി , മദ്യം കഴിക്കാനുള്ള പണം നേടും.ഇങ്ങനെ കറങ്ങാന്‍ പോകുന്ന അവസരത്തില്‍ സര്‍ക്കാര്‍ വക പുറമ്പോക്ക് സ്ഥലങ്ങള്‍ നോക്കി വയ്ക്കും  .കുറച്ചു ദിവസം കഴിയുമ്പോള്‍ സ്ഥലത്തെ വില്ലേജ് ഓഫിസറെ സമീപിച്ചു ,പണം കൊടുത്തു ,ആ സ്ഥലം സ്വന്തം പേരിലേക്ക് മാറ്റും .ഇത് വളരെ നാളുകള്‍ കഴിഞ്ഞാണ് നാട്ടുകാര്‍ അറിയുന്നത്.
                            ഓഫിസ് ആവശ്യങ്ങള്‍ എന്ന പേരില്‍ ഇവര്‍ കൂടെക്കൂടെ ചുറ്റിക്കറങ്ങാന്‍ പോകാറുണ്ട്.  മദ്യപാനവും പെണ്‍വാണിഭവുമാണ്  ഇവന്മാരുടെ മുഖ്യ അജണ്ട.കോട്ടയം,ഇടുക്കി, തൃശൂര്‍  എന്നീ സ്ഥലങ്ങളില്‍ ഇവര്‍ കൂട്ടു കള്ളന്മാരെ സമ്പാദിച്ചിട്ടുണ്ട് . ഇവരുടെ ഭാര്യമാര്‍ക്ക് ഇതൊന്നും അറിയില്ല.
                             ഇവരുടെ പ്രവര്‍ത്തികള്‍ മനസ്സിലാക്കിയ  ഞങ്ങള്‍ ചിലര്‍ , ഇവന്മാരെ ഒന്നു പറ്റിക്കണമെന്നു ഉറച്ചു തീരുമാനിച്ചു.അതിനായി ഞങ്ങള്‍ പല തീരുമാനങ്ങളും എടുത്തു.
                   ആദ്യം ചെയ്തത് ഇതായിരുന്നു - അവര്‍ സ്ഥിരമായി പോകുന്ന വഴിയില്‍ വലിയ കുഴികള്‍ കുഴിച്ചു ,അതില്‍ പകുതിഭാഗം കുപ്പിച്ചില്ലുകളും , കള്ളിമുള്ളും കൊണ്ടിട്ട ശേഷം ,ഉണങ്ങിയ കമ്പുകള്‍ കൊണ്ട് കുഴിയുടെ മുകള്‍ഭാഗം അടച്ചു. അതിനു മുകളില്‍ ഇലകള്‍ അടുക്കി , റോഡിലെ മണ്ണ് നീക്കിയിട്ട്‌ ,സാധാരണ പോലെയാക്കി  .പെട്ടന്ന് മനസ്സിലാക്കാത്ത രീതിയിലാണ് അത് ചെയ്തത്.വഴിയുടെ അല്പം അകലെ ഞങ്ങള്‍ മാറി നിന്ന് ,മറ്റുള്ളവര്‍ വരുമ്പോള്‍ വഴിമാറിപ്പോകുവാന്‍ ഉപദേശിച്ച് കാത്തു നിന്നു. 
                        സമയം ഏഴു മണി..ദൂരെ നിന്നു രണ്ടു നിഴലുകള്‍ നടന്നു വരുന്നത് ഞങ്ങള്‍ക്ക് കാണാം.ഞങ്ങള്‍ ശ്വാസം അടക്കി ഒളിച്ചു നിന്നു.അവധിദിവസങ്ങളില്‍ മാത്രമേ അവര്‍ സൈക്കിള്‍ ഉപയോഗിക്കാറുള്ളൂ . ഇന്ന് അവര്‍ക്ക്  സൈക്കിള്‍  ഇല്ല.അവര്‍ കുഴിയുടെ സമീപം എത്താറായി. രണ്ടുപേരും കണക്കിന് മദ്യപിച്ചിട്ടുണ്ട്  .ഞങ്ങള്‍ കണ്ണുകള്‍ ഇറുക്കി അടച്ചു.
                      "അയ്യോ ....................." 
                   നിലവിളി ഉയര്‍ന്നു .ഞങ്ങള്‍ നാലുപാടും ഓടി മറഞ്ഞു.വഴിയുടെ സമീപത്തു താമസിച്ചിരുന്നവര്‍ ഓടിക്കൂടി.ചിലര്‍ ടോര്‍ച്ചു ലൈറ്റുകള്‍ മിന്നിച്ചു ആളെ മനസിലാക്കി. 
                        താറാവ് നാഗനാണ് കുഴിയില്‍ വീണത്‌.ചൊക്കന്‍ വീണില്ല.ചൊക്കനും നാട്ടുകാരും ചേര്‍ന്ന് താറാവിനെ ആശുപത്രിയില്‍ കൊണ്ട് പോയി.
                           രണ്ടു കാലുകളുടെയും അടിഭാഗത്ത്‌ കുപ്പിച്ചില്ലുകളും ,മുള്ളുകളും  കയറിയിരുന്നു.ഞങ്ങളും ഒന്നും അറിയാത്തവരെപ്പോലെ  ആശുപത്രിയില്‍ എത്തിയിരുന്നു.താറാവിന് അഞ്ചു ദിവസത്തോളം ആശുപത്രിയില്‍ കിടക്കേണ്ടി വന്നു.പിന്നീടു കുറച്ചു ദിവസം രണ്ടു കാലുകളിലും ഉണങ്ങാത്ത മുറിവുമായി താറാവു ഓഫിസില്‍ പോയി.
                            ആ സംഭവം നാട്ടില്‍ പലരും അറിഞ്ഞു.അത് ചെയ്തത് ഞങ്ങളാണെന്ന് പലരും മനസ്സിലാക്കി  .ചിലര്‍ക്ക് ഞങ്ങളോട് സ്നേഹം തോന്നി.ചിലര്‍ "ഇത്രയും വേണ്ടായിരുന്നു" എന്ന് പറഞ്ഞു.ഞങ്ങള്‍ ഇതൊന്നും അത്ര കാര്യമാക്കിയില്ല.
                        ഏതായാലും അതോടെ താറാവും ചൊക്കനും   മനസ്സിലാക്കി   ,നാട്ടില്‍ അവര്‍ക്ക് ശത്രുക്കള്‍ ഉണ്ടായിരിക്കുന്നുവെന്ന്. ഇപ്പോള്‍ ചൊക്കനും താറാവും ആ വഴി വരാറേയില്ല.എങ്കിലും രണ്ടുപേരുടെയും അതിക്രമങ്ങള്‍ ഓഫിസില്‍ തുടര്‍ന്നുകൊണ്ടേയിരുന്നു .
                     ദിവസങ്ങള്‍ പിന്നെയും കഴിഞ്ഞു.പുതിയ തന്ത്രം നടപ്പില്‍ വരുത്താന്‍  ഞങ്ങള്‍ തീരുമാനിച്ചു.
                       താറാവിന്റെ ഭാര്യ സുന്ദരിയാണ്.ചൊക്കന്റെ ഭാര്യക്ക് അത്ര സൗന്ദര്യം ഇല്ല. ഇത് ഞങ്ങള്‍ മുതലെടുക്കാന്‍ തീരുമാനിച്ചു.താറാവിന്റെ ഭാര്യക്ക് ചൊക്കനെ അത്ര ഇഷ്ട്ടമല്ല.അത് ഞങ്ങള്‍ക്ക് അറിയാമായിരുന്നു.അതുകൊണ്ട് തന്നെ ഞങ്ങള്‍ അത് ചെയ്യാന്‍ തീരുമാനിച്ചു.
                      ചൊക്കന്‍ എഴുതിയതായി ഞങ്ങള്‍ ഒരു പ്രേമലേഖനം എഴുതി , അത് താറാവിന്റെ ഭാര്യയുടെ പേരില്‍ അയച്ചു.ഞങ്ങള്‍ കത്തില്‍ പ്രത്യേകം എഴുതിയിരുന്നു ,
                         "എന്റെ കൈയ്യക്ഷരം നിങ്ങളുടെ ഭര്‍ത്താവിനു അറിയാവുന്നതിനാല്‍ ,മറ്റൊരാളിനെക്കൊണ്ടാണ് ഇത് എഴുതിച്ചത്."
                     അത് ശരിക്കും ഏറ്റു.
                    കത്ത് കിട്ടി.
                   താറാവിന്റെ ഭാര്യ കോപം കൊണ്ട് അലറി.
                    താറാവ്  ഞെട്ടി....അയാള്‍ ആ കത്തുമായി ചൊക്കന്റെ വീട്ടിലേക്കോടി.കൂടെ ഭാര്യയും...
                   ചൊക്കന്‍ വീട്ടിലില്ലായിരുന്നു.ചൊക്കന്റെ ഭാര്യ വല്ലാതെയായി.അവര്‍ക്കെന്തു ചെയ്യണം എന്നറിയില്ലായിരുന്നു.അവര്‍ ഭര്‍ത്താവിനോട് പറയാം എന്ന് പറയുകയും ,താറാവും ഭാര്യയും തിരികെ പോകുകയും ചെയ്തു.
                    ആ സംഭവം വളരെ ഒച്ചപ്പാടുണ്ടാക്കുകയും ,ഓഫിസില്‍ വച്ച് രണ്ടുപേരും വഴക്കിടുകയും  ചെയ്തു.അതിനു ശേഷം രണ്ടുപേരും പരസ്പ്പരം മിണ്ടാതെയായി.
                     ഈ സംഭവത്തിനു ശേഷം ഓഫിസിലെ കൈക്കൂലി  വാങ്ങല്‍ അല്‍പ്പം കുറഞ്ഞു.
                    പിന്നീട് അവര്‍ തമ്മില്‍ പരസ്പ്പരം പാരവയ്ക്കല്‍ തുടങ്ങി. ദിവസവും എന്തെങ്കിലും പ്രശ്നങ്ങള്‍ ഇവര്‍ക്കിടയില്‍ ഉണ്ടാകാന്‍ തുടങ്ങി.
                                  താറാവ് കമ്യൂനിസ്റ്റുകാരനാണ്.ചൊക്കന്‍ കോണ്‍ഗ്രസ്സുകാരനും .ഈ പ്രശ്നം പാര്‍ട്ടികളിലേക്ക്  വ്യാപിച്ചു.
                                പല ദിവസവും ഇവരുടെ പേരില്‍ പാര്‍ട്ടികള്‍ തമ്മില്‍ ഏറ്റുമുട്ടുകയും ,വൈകുന്നേരങ്ങളില്‍ പ്രതിഷേധ മീറ്റിങ്ങുകള്‍ നടത്തുകയും ചെയ്യുക  പതിവായി.
                                               
                        ഈ കലാപരിപാടികള്‍ വളരെ സന്തോഷത്തോടെ ഞങ്ങള്‍ ആവോളം ആസ്വദിച്ചുകൊണ്ടിരുന്നു. 
            പക്ഷെ പിന്നീടുണ്ടായ സംഭവം ഞങ്ങളെയും                വേദനിപ്പിച്ചു.... ചിന്തിപ്പിച്ചു  .....
                 ഇവരുടെ ഓഫിസിലെ ചില ഏറാന്‍മൂളികളും രണ്ടുചേരികളിലായി  നിലയുറപ്പിച്ചു.അത് അവര്‍ക്ക് ഗുണം ചെയ്തില്ല എന്നുള്ള കാര്യം പിന്നീടാണ് മനസ്സിലായത്‌ .
                പാവപ്പെട്ടവരുടെ കൈകളില്‍ നിന്നും അവര്‍ സമ്പാദിച്ച      കൈക്കൂലി വാങ്ങിയ പണമെല്ലാം ഗുണ്ടകള്‍ തീര്‍ത്തു.
               ഒരു ദിവസം ചൊക്കന്‍ എവിടെയോപോയി അല്‍പ്പം വൈകിയാണ് വന്നത്.അത് നേരത്തെ മനസ്സിലാക്കിയ താറാവ് , അയാളുടെ സംഘത്തിലുള്ളവരോട്  ചൊക്കനെ തടഞ്ഞു നിര്‍ത്തി ഭീഷണിപ്പെടുത്തണമെന്ന്  ചട്ടം കെട്ടിയിരുന്നു.അവര്‍ ആ കാര്യം വളരെയധികം ഭംഗിയായി ചെയ്തു.
                              പിറ്റേന്ന് രാവിലെ നാട്ടിലുള്ളവര്‍ അറിഞ്ഞത് വളരെ ദു:ഖകരമായൊരു  വാര്‍ത്തയായിരുന്നു.
        ചൊക്കന്‍ പുഴവരമ്പില്‍ ബോധമില്ലാതെ കിടക്കുന്നു.
             തലയില്‍ മാരകമായ മുറിവുണ്ടായിരുന്നു.കൈകളിലും കാലുകളിലും നിറയെ വെട്ടുകളായിരുന്നു. ചൊക്കന്‍ മരിച്ചു എന്നാണ് നാട്ടില്‍ ആദ്യം അറിഞ്ഞത്. എന്നാല്‍ അയാള്‍ മരിച്ചിട്ടില്ലായിരുന്നു.അത് ഞങ്ങള്‍ക്ക് വലിയ ആശ്വാസം നല്‍കി.
                             പോലീസുകാര്‍ നേരെ പോയത് താറാവിന്റെ വീട്ടിലേക്കായിരുന്നു.താറാവ് താമസിച്ചിരുന്ന വാടകവീട് പൂട്ടികിടന്നിരുന്നു.
                      താറാവ്‌ രക്ഷപ്പെട്ടിരിക്കുന്നു......
                   പിന്നീട് ഒരിക്കലും താറാവ് ആ നാട്ടില്‍ വന്നിട്ടില്ല.അയാള്‍ എവിടെയാണെന്ന് ആര്‍ക്കും അറിയില്ല.
               പോലീസുകാര്‍ ഇന്നും തിരയുന്നത് ആള്‍ക്കൂട്ടത്തില്‍ താറാവിന്റെ ശബ്ദം കേള്‍ക്കുന്നുണ്ടോ എന്നാണ്.
  അയാള്‍ വരും ....എവിടെയാണെങ്കിലും...ഒരുനാള്‍ വരും ....
                കാരണം പണത്തിനും ,പാരക്കും മീതെയാണ് താറാവ്‌ നാഗരാജന്‍.
    അയാള്‍ അത്രയ്ക്ക് വൃത്തികെട്ടവനും ദുഷ്ട്ടനുമായിരുന്നു.......
    പോലിസുകാര്‍ക്കൊപ്പം ഞങ്ങള്‍ നാട്ടുകാരും അവന്റെ വരവിനായി കാത്തിരിക്കുന്നു...........
                         
                       

1 comment: