Thursday, April 26, 2012

                     അജ്ഞാത വാസം 


                        ( ഈ കഥയിലെ ഞാന്‍ -ഞാനല്ല...എനിക്ക് പരിചയമുള്ള ഒരു നല്ല മനുഷ്യന്‍.അദ്ദേഹത്തിനു വേണ്ടിയും , അകാലത്തില്‍ അകന്നു പോയ എന്‍റെ  ഗ്രാമത്തിലെ പാവപ്പെട്ട   ഒരു ചെറുപ്പക്കാരന്റെ   ഓര്‍മ്മക്കുമായി  ഞാന്‍ ഇത് സമര്‍പ്പിക്കുന്നു....)
                        വളരെ പെട്ടന്നാണ് മഴയുടെ വരവുണ്ടായത്‌.യാത്ര തിരിക്കുമ്പോള്‍ ചുട്ടു പൊള്ളുന്ന വെയിലായിരുന്നു.
                           വേനല്‍ മഴ തകര്‍ത്തു പെയ്യുന്നുണ്ടായിരുന്നു.റോഡ്‌ ഇടുങ്ങിയതും ,പൊട്ടിപ്പൊളിഞ്ഞതും ആയിരുന്നു  .എങ്കിലും യാത്ര തുടരാന്‍ തന്നെ തീരുമാനിച്ചു. ഇനിയും നാല് മണിക്കൂര്‍ കൂടി  ഓടിയെത്തേണ്ട    ദൂരമുണ്ട് വീട്ടിലേക്ക്.


                                പുതിയ കാറാണ്.മുന്നിലെ കണ്ണാടിയിലൂടെ മഴവെള്ളം ശക്തിയായി ഒലിച്ചുകൊണ്ടിരുന്നു  .ചില സന്ദര്‍ഭങ്ങളില്‍ റോഡുപോലും കാണാന്‍ പറ്റാത്ത അവസ്ഥ.മൊബൈല്‍ ഫോണിലെ ബാറ്ററി ഡൌണ്‍  ആകാന്‍ തുടങ്ങിയിരിക്കുന്നു.
                                  രാത്രി പന്ത്രണ്ടു മണിയോടു കൂടിയെങ്കിലും വീട്ടിലെത്താന്‍ കഴിയുമെന്ന വിശ്വാസത്തില്‍ തന്നെ വണ്ടി ഓടിച്ചു....          
                                  നഗരം ഇപ്പോള്‍  ഏറെ പിന്നിലായി. വാച്ചില്‍ നോക്കി.രാത്രി ഏഴു മണി കഴിഞ്ഞിരിക്കുന്നു  .ഇപ്പോള്‍ യാത്ര കാട്ടുപാതയിലൂടെയാണ് ..റോഡിനിരുവശവും വലിയ ഉയരത്തില്‍ മലകളാണ്.ചില സ്ഥലങ്ങളില്‍ ഒരു വശം അഗാധമായ കുഴികളും.
                                     ഒരു വസ്തു വാങ്ങുന്ന കാര്യവുമായി ഇന്നലെ അതിരാവിലെ വീട്ടില്‍ നിന്ന് തിരിച്ചതായിരുന്നു.വസ്തു കണ്ടു....വെറും വസ്തുവല്ല.നൂറ്റിയെഴുപത്തി അഞ്ചു ഏക്കര്‍ റബ്ബര്‍ തോട്ടം.ഇഷ്ട്ടപ്പെട്ടു
..വിലയും ഉറപ്പിച്ചു .
                                            രാത്രി നഗരത്തിലെ ഭേദപ്പെട്ട   ഒരു ഹോട്ടലില്‍ താമസിച്ചു.വൈകിയാണ് ഉറങ്ങിയത്..ഉണര്‍ന്നപ്പോള്‍ രാവിലെ പതിനൊന്നു മണി കഴിഞ്ഞിരുന്നു .ഉടന്‍ തന്നെ മടക്കയാത്രക്കായി തയാറെടുത്തു.
                                           രണ്ടു മണിയോടെ യാത്ര തിരിച്ചു.
                  കാട്ടുപാതയിലൂടെ മഴവെള്ളം പുഴ പോലെ ഒഴുകുന്നുണ്ടായിരുന്നു.
                                          മഴയുടെ ശക്തി കൂടിക്കൂടി വരുന്നതായി തോന്നി.പല പ്രാവശ്യവും കാര്‍ നിര്‍ത്താന്‍ തോന്നിയിരുന്നു.എന്നാല്‍ ,വീട്ടിലേക്കുള്ള ദൂരം ഓര്‍ത്തപ്പോള്‍ സമയം നഷ്ട്ടപ്പെടാതെ  യാത്ര തുടരാന്‍ തന്നെ തീരുമാനിച്ചു.
                                              കാട്ടുപാത പിന്നിട്ട് നഗരത്തിലെത്താന്‍  ഇനിയും ഒരു മണിക്കൂര്‍ കൂടി വേണ്ടി വരും.മഴയുടെ ശക്തിയില്‍ വണ്ടി വളരെ വേഗതയില്‍ ഓടിക്കാന്‍ സാധിക്കുന്നില്ല.
                                                 ശക്തിയയ ഇടിയിലും മിന്നലിലും റോഡും പരിസരവും ഭംഗിയായി കാണാം.വലിയൊരു വനത്തിലൂടെ കടന്നു പോകുന്ന   പ്രതീതി.
                                              വളരെ പെട്ടന്നാണ് വണ്ടിയില്‍ നിന്ന് വലിയൊരു ശബ്ദം കേട്ടത്.കാര്‍ പെട്ടന്ന് നിന്നു..സ്റ്റാര്‍ട്ട്‌ ചെയ്യാന്‍ നോക്കാതെ ഉടന്‍ തന്നെ സീറ്റ്‌ ബെല്‍റ്റ്‌ മാറ്റി പുറത്തേക്കിറങ്ങി.
                                                കാലിലൂടെ മഴവെള്ളം കുത്തിയൊലിച്ചിറങ്ങുന്നു.എന്തു ചെയ്യണമെന്നറിയാതെ   മഴയില്‍ നനഞ്ഞു നിന്നു.കാറിനകത്ത്‌ തൊപ്പി ഉണ്ടായിരുന്നു.പെട്ടന്ന് ഡോര്‍ തുറന്ന് അതെടുത്ത് തലയില്‍ വച്ചു.മൊബൈല്‍ ഫോണിന്‍റെ നേരിയ പ്രകാശത്തില്‍ നാല് ടയറുകളും നോക്കി.കുഴപ്പം കാണുന്നില്ല....
                                                 ബോനട്ട് തുറക്കണോ പരിശോധന നടത്താനോ തോന്നുന്നില്ല.ഒരു നിമിഷം എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിന്നു.പിന്നെ സാവകാശം വണ്ടി മെല്ലെ നീക്കി , വഴിയില്‍ വളരെ അരികിലാക്കി നിര്‍ത്തി ,പുറത്തിറങ്ങി.
                                                  ചുറ്റുപാടും നോക്കി .അല്‍പ്പം അകലെയായി  വളരെ ഉയരത്തില്‍ ചില വീടുകളില്‍ വെളിച്ചം കാണാം.മിന്നലിന്‍റെ  പ്രകാശത്തില്‍ ഇടുങ്ങിയ വഴിയിലൂടെ മുകളിലേക്ക് കയറി .ആദ്യം കണ്ട വീടിനു മുന്നില്‍ നിന്നു.
                                എന്തുംവരട്ടെ എന്ന് തീരുമാനിച്ചു ഉറക്കെ  വിളിച്ചു..
                                                    "  ഹലോ........."
            ചിമ്മിനിവിളക്കിന്റെ പ്രകാശം പോലെ കത്തി നില്‍ക്കുന്ന ബള്‍ബുകള്‍.
                                 രണ്ടുപേര്‍ പുറത്തേക്ക് വന്നു..
                            അവര്‍ അകത്തേക്ക് കയറാന്‍ പറഞ്ഞപ്പോഴാണ്   അല്‍പ്പം സമാധാനമായത്.                            
                                 ആകെ നനഞ്ഞു തണുത്തു വിറക്കുന്നുണ്ടായിരുന്നു.    
      അറുപത്തിഅഞ്ച് വയസു പ്രായം തോന്നിക്കുന്ന  ഒരു സ്ത്രീയും ഒപ്പം ഒരു ചെറുപ്പക്കാരനും.
                                   കാഴ്ചയില്‍ അമ്മയും മകനുമാണെന്ന് തോന്നും .
                                   ഞാന്‍ അകത്തു കയറി...
                                   ചെറുപ്പക്കാരന്‍ തോര്‍ത്ത് കൊണ്ട് വന്നു.ഒന്നും ചിന്തിച്ചില്ല, വാങ്ങി ,തലയും മുഖവും തുടച്ചു.
                                        വില കുറഞ്ഞ ഏതോ സോപ്പിന്റെ മണം തലച്ചോറിലേക്ക് കയറി.
                                               "ആരാ......?"
                             ഒറ്റ ശ്വാസത്തില്‍ തന്നെ ഞാന്‍ നടന്നതെല്ലാം വിവരിച്ചു...
                              അയാള്‍ വീണ്ടും അകത്തേക്ക് പോയി...
 എനിക്ക് ഉടുക്കുവാനുള്ള മുണ്ടുമായി വീണ്ടും  അയാള്‍ കടന്നു വന്നു..
                                        ഞാന്‍ വാങ്ങി...
                                      നനഞ്ഞ തുണികള്‍ അയാള്‍ വാങ്ങി വരാന്തയിലെ  അയയില്‍ തൂക്കി.കസേര നീക്കി അവിടെ ഇരിക്കാന്‍ പറഞ്ഞു.അനുസരണയുള്ള കുട്ടിയെപ്പോലെ എല്ലാ നിര്‍ദേശങ്ങളും ഞാന്‍ അനുസരിച്ചു .ഇതിനിടെ കയ്യില്‍ ചൂടുള്ള കട്ടന്‍ ചായയുമായി  പ്രായമുള്ള സ്ത്രീ കടന്നു വന്നു.
                                       ആര്‍ത്തിയോടെ കട്ടന്‍ ചായ കുടിക്കാന്‍ തുടങ്ങി.ചൂടുള്ള ചായ നെഞ്ചിലൂടെ കടന്നു പോകുന്നത്  വ്യക്തമായി അറിയാം.ചായ കുടിച്ചു ഗ്ലാസ് തിരികെ കൊടുക്കവേ ഞാന്‍ അവരുടെ മുഖത്തേക്ക് നോക്കി.  
                                            എവിടെയോ കണ്ടു മറന്ന മുഖം......
                                            ഇപ്പോള്‍ ആരും മിണ്ടുന്നില്ല.......
                      ഞാന്‍ പുറത്തു ഇരുട്ടിലേക്ക് നോക്കിയിരുന്നു...
                മിന്നലിന്റെ  പ്രകാശത്തില്‍  വളരെ താഴെയായി കാര്‍ കിടക്കുന്നു.
                              മുരളി - അതായിരുന്നു ആ ചെറുപ്പക്കാരന്റെ പേര്. 
                ഞാന്‍ മുരളിയുടെ അമ്മയെ ഓര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു..പിന്നില്‍ വീണ്ടും മുരളിയുടെ ശബ്ദം..
                "സാര്‍ .....ചൂട് കഞ്ഞി ഉണ്ടാക്കാം .അത് വരെ അല്‍പ്പസമയം കിടക്കാം...വരൂ.........."
                       അതും ഞാന്‍ അനുസരിക്കാന്‍ തയ്യാറായി.
                        ഇരുണ്ട മുറിയിലെ തടിക്കട്ടിലില്‍ ഞാന്‍ മലര്‍ന്നു കിടന്നു.ആ മുറിയില്‍ വെളിച്ചം ഇല്ലായിരുന്നു.ഞാന്‍ മുകളിലേക്ക് നോക്കി..
                             മനസ്സ് പിന്നെയും ചിന്തയിലേക്ക് വഴി മാറി..
                       ഈ സ്ത്രീയെ ഞാന്‍ കണ്ടിട്ടുണ്ട്....നല്ല പരിചയം ഉള്ളത് പോലെ തോന്നുന്നു....പക്ഷെ....എവിടെ വച്ച്.....???
                         ചോദ്യം സ്വയം ചോദിച്ച് ,ഓര്‍മ്മയില്‍ നിന്നും കണ്ടെടുക്കാന്‍ ഞാന്‍ ശ്രമിച്ചു കൊണ്ട് കിടന്നു.
                             മുരളിയുടെ ശബ്ദം ഓര്‍മ്മയില്‍ നിന്നും എന്നെ പിന്‍തിരിപ്പിച്ചു.
                            " കഞ്ഞി കുടിക്കാം ....ക്ഷീണം മാറട്ടെ....."
                           അയാള്‍ പറഞ്ഞത് ശരിയായിരുന്നു.നല്ല ക്ഷീണം.എങ്കിലും ചുട്ടു പഴുത്ത ചൂടിന് ആശ്വാസമായി തോന്നി ഈ മഴ.  മഴയെ നോക്കിയിരിക്കാന്‍ പണ്ടേ ഇഷ്ട്ടപ്പെട്ടിരുന്നു.
                                       പരുപരുത്ത  സിമ്മന്റ്റ് തറയില്‍  ,പഴകിയ ഒരു നീണ്ട  'മേശ .ഇരിക്കാന്‍ തടി കൊണ്ടുള്ള ഒരു സ്റ്റൂള്‍   ഉണ്ടായിരുന്നു. അതിന്മേല്‍ ഇരുന്നു.
                                  ആവി പറക്കുന്ന കഞ്ഞി  മുന്നിലെത്തി.നാടന്‍ ചമ്മന്തിയും...എത്രയോ വര്‍ഷത്തിനു ശേഷം കഴിക്കുന്ന നാടന്‍ ആഹാരം.
            എനിക്കു ആര്‍ത്തിയായി .അയാള്‍ വീണ്ടും പാത്രത്തിലേക്ക്  കഞ്ഞി പകര്‍ന്നു.` വേണ്ട എന്ന് പറഞ്ഞില്ല .നല്ല വിശപ്പുണ്ടായിരുന്നു.
                          ഭക്ഷണം കഴിഞ്ഞു.
            അകത്തെ മുറിയില്‍ മുരളിയുടെ അമ്മ കഞ്ഞി  കുടിക്കുന്നുണ്ടായിരുന്നു .
                                      എന്തു പറയണം ,എന്തു ചോദിക്കണം .....                
                               ഞാന്‍ വാക്കുകള്‍ക്കു വേണ്ടി പരതി.
                                            വീണ്ടും മുരളിയുടെ ശബ്ദം..
                                   "സാര്‍ ,എവിടെ നിന്നു വരുന്നു ..? എങ്ങോട്ടു പോകുന്നു..?"
അകത്തു മുരളിയുടെ അമ്മയെ  കണ്ട ഓര്‍മ്മയുള്ളത് കൊണ്ട് കള്ളം പറഞ്ഞു.
                    എനിക്കിപ്പോള്‍ സംസാരിക്കാന്‍ തോന്നി തുടങ്ങി.ഞാന്‍ മുരളിയെപ്പറ്റിയും അവന്‍റെ അമ്മയെപ്പറ്റിയും ചോദിച്ചു.ഞങ്ങളുടെ സംസാരത്തിനിടയില്‍ അയാളുടെ അമ്മയും സമീപം ,തറയില്‍ മുറുക്കാന്‍ ചവക്കാനുള്ള തയ്യാറില്‍ ഇരുന്നു. മുരളി പറഞ്ഞു തുടങ്ങി ,
                                          " ഞങ്ങളുടെ നാട് കുണ്ടറയിലാണ് .അച്ഛന്‍ തെങ്ങുകയറ്റ തൊഴിലാളിയായിരുന്നു.പെട്ടന്നൊരു ദിവസം അച്ഛന് ബോധക്ഷയമുണ്ടാകുകയും , പരിശോധനയില്‍ തലയില്‍ രക്തസ്രാവം ഉണ്ടായതായിരുന്നു. പല ചികിത്സയും ചെയ്തു.എന്നിട്ടും അച്ഛനെ ഞങ്ങള്‍ക്ക് നഷ്ട്ടപെട്ടു.
                                അമ്മ നാട്ടിലെ ഒരു പണക്കാരനായ   ഒരു ബിസ്സിനസ്സുകാരന്‍റെ വീട്ടില്‍ വേലക്കാരിയായി ജോലി ചെയ്താണ് ഞങ്ങളെ വളര്‍ത്തിയത്.
                                എനിക്ക് മൂത്തതായി ഒരു ആളുണ്ടായിരുന്നു .പുഷ്പ്പന്‍ .അവന്‍   17  വയസ്സില്‍ മരിച്ചു പോയി..."
                                            അയാള്‍ പെട്ടന്ന് പറഞ്ഞു നിര്‍ത്തി.
                                  ഞാന്‍ നിര്‍വികാരനായി കേട്ടു നിന്നു. മുരളിയുടെ അമ്മ വിങ്ങിപ്പൊട്ടുന്നത്‌ ഞാന്‍ കണ്ടു.ഞാനും വല്ലാതെ വിയര്‍ക്കാന്‍ തുടങ്ങി.നല്ല വിയര്‍പ്പിലും എന്റെ ഉള്ളില്‍ ചൂട് കയറിവരുന്നുണ്ടായിരുന്നു.                                 
                                  എനിക്കിപ്പോള്‍ മുരളിയുടെ അമ്മയെ മനസിലാകുന്നു.എങ്കിലും ഞാന്‍ അത് മറച്ചു പിടിച്ച് , മുരളിയുടെ സംസാരത്തിലേക്ക്‌ ശ്രദ്ധ തിരിച്ചു .ഒന്നും അറിയാത്തതുപോലെ ഞാന്‍ ചോദിച്ചു  ,
                     " ചേട്ടന്‍ എങ്ങനെയാ മരിച്ചത്..?"
         മുരളി വീണ്ടും പറയാന്‍ തുടങ്ങി ...മുരളിയുടെ ശബ്ദത്തേക്കാള്‍ ഉച്ചത്തില്‍ അമ്മയുടെ കരച്ചില്‍ ഉയര്‍ന്നു.ഞാന്‍ വല്ലാതെ പരുങ്ങി .എങ്കിലും മുരളി പറഞ്ഞു തുടങ്ങി ,
                                     " ഞങ്ങളുടെ നാട്ടിലുള്ള ബാലകൃഷ്ണന്‍ നായര്‍ എന്ന ആളുടെ വീട്ടിലായിരുന്നു ചേട്ടന്‍ എപ്പോഴും , ഊണും ഉറക്കവും എല്ലാം..... അവന്‍ സ്കൂളില്‍ പോയിട്ടില്ല.പഠിക്കാന്‍  അവന് ഇഷ്ടമല്ലായിരുന്നു .  ബാലകൃഷ്ണന്‍ നായര്‍ക്കും ഭാര്യക്കും എന്റെ ചേട്ടനെ വളരെ ഇഷ്ടമായിരുന്നു.
                                പതിനേഴു വയസ്സില്‍ മരിക്കുമ്പോഴും  - അഞ്ചു വയസ്സുള്ള കുട്ടിയുടെ പെരുമാറ്റവും ,ആ പ്രായമുള്ള കുട്ടികളുമായിരുന്നു ചേട്ടന്റെ കൂട്ടുകാര്‍ .
                           ഒരു ദിവസം ബാലകൃഷ്ണന്‍ നായരും ഭാര്യയും അടുത്തുള്ള ഒരു സിനിമാതിയറ്ററില്‍ സിനിമക്ക് പോയിരുന്നു.വിശ്രമവേളയില്‍ ബാലകൃഷ്ണന്‍ നായര്‍ പുറത്തിറങ്ങിയപ്പോഴാണ് പുറത്ത്   ഇടിയും , മിന്നലും അതിശക്തമായ മഴയും  കണ്ടത്.അദ്ദേഹം ആറുവയസ്സുള്ള മകനെ സിനിമക്ക് കൊണ്ട് പോയിരുന്നില്ല .എന്റെ ചേട്ടനും അദ്ദേഹത്തിന്റെ മകനും വീട്ടിലുണ്ടായിരുന്നു.
                            ഇടിയും മിന്നലും അസഹ്യമായി തോന്നിയപ്പോള്‍ , മകന്‍ മാത്രമേ വീട്ടിലുള്ളൂ എന്നത് അയാളെ സിനിമ കാണാന്‍ അനുവദിച്ചില്ല.അയാള്‍ ഭാര്യയുമായി വീട്ടിലേക്കു തിരിച്ചു.
                                    ദൂരെ വച്ച് തന്നെ ഇരുട്ടില്‍ മുങ്ങിയ വീട് അയാള്‍ കണ്ടു.മിന്നലില്‍ അത് വ്യക്തമായി കാണാമായിരുന്നു.വീടിന്റെ വാതിലുകള്‍ തുറന്നിരുന്നു.ആരെയും പുറത്ത് കാണുന്നില്ല.ബാലകൃഷ്ണന്‍ നായര്‍ നിര്‍ വികാരനായി നിന്നു .
                                         ഭാര്യ അകത്തു കയറി .അദ്ദേഹം താമസിക്കുന്നത് പഴയ ഓടിട്ട വീട്ടിലായിരുന്നു.ഭാര്യ അടുക്കളയില്‍ പോയി തീപട്ടി തപ്പി എടുത്തു..കറണ്ട് പോകുമ്പോള്‍ ഉപയോഗിക്കുന്ന റാന്തല്‍  വിളക്ക് കത്തിച്ചു .                                                                         
                                       അവര്‍  'അയ്യോ' എന്ന് നിലവിളിച്ചു കൊണ്ട് പുറത്തേക്കോടി .അവര്‍ക്ക് സംസാരിക്കാന്‍ ഉള്ള ശക്തിയില്ലായിരുന്നു .ബാലകൃഷ്ണന്‍ നായര്‍ അകത്തു കയറി വിളക്ക് ഉയര്‍ത്തി നോക്കി .
                          അദ്ദേഹവും ഞെട്ടി പുറകോട്ടു മാറി.
                          എന്റെ ചേട്ടന്‍ നിലത്തു കമഴ്ന്നു കിടക്കുന്നുണ്ടായിരുന്നു. 
                           അദ്ദേഹത്തിന്റെ മകനെ കാണാനില്ല.         
ബാലകൃഷ്ണന്‍ നായര്‍ ധൈര്യം സംഭരിച്ച് ചേട്ടനെ മലര്‍ത്തിക്കിടത്തി.ചേട്ടന്റെ വായില്‍  നിന്നും കട്ട രക്തം പുറത്തേക്ക്   ഒഴുകുന്നുണ്ടായിരുന്നു.
                       എന്റെ ചേട്ടന്‍ മരിച്ചതായി അദ്ദേഹത്തിനു മനസിലായി.
                       അദ്ദേഹം മുറികളില്‍ വിളക്കുമായി ഓടി നടന്നു.അവസാനം - കിടപ്പുമുറിയിലെ  കട്ടിലിനടിയില്‍ ബോധം നശിച്ചു കിടന്ന മകനെ അയാള്‍ കണ്ടു.അവന് ഒന്നും സംഭവിച്ചിരുന്നില്ല.അയാള്‍ പുറത്തിറങ്ങി ഉറക്കെ ശബ്ദമുണ്ടാക്കി ,ചുറ്റുപാടുമുള്ള താമസക്കാര്‍ ഓടിയെത്തി.
                          അപ്പോഴും മഴ ശക്തിയായി പെയ്തു കൊണ്ടിരുന്നു.
                             ശക്തമായി ഇടിയും മിന്നലും വീടില്‍ പതിച്ചിരുന്നു.
                           വീടിന്റെ പുറകു വശത്തെ ചുവര്‍  പുറത്തേക്ക് ഇടിഞ്ഞു വീണിരുന്നു.
                       ശക്തമായ ഇടിയും മിന്നലും ഏറ്റു എന്റെ ചേട്ടന്‍ മരിച്ചിരുന്നു .
                         അദ്ദേഹത്തിന്റെ  മകനെ ആശുപത്രിയിലേക്ക്  കൊണ്ടുപോയി ..."
                      മുരളിയുടെ ശബ്ദത്തിന്  വിറയലുണ്ടായിരുന്നു.  . 
        അയാള്‍ തേങ്ങുന്നതായി എനിക്ക് തോന്നി.അമ്മയുടെ കരയുന്ന ശബ്ദം ഉറക്കെയായി.
          എന്ത് പറയണം എന്നറിയാതെ  ഞാന്‍  ഇരുട്ടിലേക്ക് മുഖം തിരിച്ചു.
            എന്റെ മുഖം അവര്‍ കാണണ്ട .എനിക്ക് ചുറ്റും ഭൂമി കറങ്ങുന്നതായി തോന്നി.
                " സാര്‍  ,ക്ഷമിക്കണം....ഞങ്ങള്‍ കഥ പറഞ്ഞു അങ്ങയെ വേദനിപ്പിച്ചെങ്കില്‍ ക്ഷമിക്കണം."
                    അയാള്‍ തോര്‍ത്ത് കൊണ്ടു മുഖം തുടച്ചു.
                       നിമിഷങ്ങള്‍ ഇഴഞ്ഞു നീങ്ങി.
                       പരസ്പരം ഇപ്പോള്‍ ആരും ഒന്നും മിണ്ടുന്നില്ല.
       മുരളിയുടെ അമ്മ അകത്തു മുറിയിലേക്ക് കയറി വാതില്‍ അടച്ചു.
       എനിക്ക് കിടക്കുവാന്‍ മുരളി കട്ടിലില്‍ കട്ടിയുള്ള തുണി വിരിച്ചു.
       ഞാന്‍ ഒന്നും മിണ്ടാതെ അകത്തേക്ക് കയറി.  കഞ്ഞി കുടിക്കാന്‍ ഉപയോഗിച്ച നീണ്ട മേശയില്‍ മുരളി കയറിക്കിടന്നു.
                 വരാന്തയിലെ  പ്രകാശം കുറഞ്ഞ   ബള്‍ബിനു ചുറ്റും ചെറു പ്രാണികള്‍ പറന്നു നടന്നു.
                                       കാലചക്രം പുറകോട്ടു കറങ്ങി. 
                                       ഞാന്‍ ഓര്‍ക്കാന്‍ ശ്രമിച്ചു.
എന്‍റെ  മുന്നില്‍ മുപ്പതു വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ബാലകൃഷണന നായര്‍ തെളിഞ്ഞു വന്നു.
                               ഒരു പ്രൈവറ്റ് കമ്പനിയിലെ തൊഴിലാളിയായിരുന്നു. 
                                കഷ്ടിച്ച്  കഴിഞ്ഞു  കൂടാനുള്ള വരുമാനം മാത്രം.
                                 ഒരു മകന്‍.
              അയല്‍വാസിയായ പുഷ്പ്പന്‍ എപ്പോഴും വീട്ടിലുണ്ടാകും.അവന്‍ എല്ലാ കാര്യത്തിലും സഹായിയായിരുന്നു.
           മുരളി പറഞ്ഞപോലെത്തന്നെ എല്ലാം സംഭവിച്ചു.
           പക്ഷെ അതിനു ശേഷം.............
                             അച്ഛന്‍ മരിച്ച ശേഷം വളരെ ദാരിദ്രത്തിലായിരുന്ന മുരളിയുടെ കുടുംബത്തിനെ കാര്യമായി സഹായിക്കാന്‍ കഴിയുന്ന  ചുറ്റുപാടില്ലായിരുന്നു.
എങ്കിലും ചെറിയ സഹായങ്ങള്‍ ചെയ്തിരുന്നു .
                             എന്നാല്‍ പ്രകൃതിയില്‍ നിന്നും സംഭവിച്ചതിന്റെ പേരില്‍ മുരളിയുടെ അമ്മ കൂടുതല്‍ അവകാശവാദവുമായി നിരന്തരം ശല്യം ചെയുവാന്‍ തുടങ്ങി. അന്ന് അത് താങ്ങാന്‍ ശക്തിയില്ലായിരുന്നു.
                                അങ്ങനെയാണ് നാട്ടിലെ ചില പ്രാധാനികളെക്കൊണ്ട് അവരെ ശല്യം ചെയുന്നതില്‍ നിന്ന് ഭീഷണിപ്പെടുത്തി അകറ്റാന്‍ ശ്രമിച്ചത്.
                                അത് വിജയിച്ചു....
             കുറെ ദിവസം കഴിഞ്ഞപ്പോള്‍ അറിഞ്ഞു , അവര്‍ നാട്ടിലെ ചെറിയ വീടും ,വസ്തുവും വിറ്റ് എവിടെക്കോപോയി എന്നത്.അത് വലിയ ആശ്വാസമായിരുന്നു .അവരെപ്പറ്റി പിന്നീട് ഒരിക്കലും അന്വേഷിക്കാന്‍ തോന്നിയില്ല.
                                   കമ്പനിയില്‍ വീണ്ടും പോകാനോ ,തുടര്‍ന്ന് നാട്ടില്‍ കഴിയാനോ മനസ്സ് അനുവദിച്ചില്ല.
                             മകനെ മൂന്നു മാസത്തെ ചികിത്സക്ക് ശേഷം തിരിച്ചു കിട്ടി.
                           അപ്പോഴാണ്‌ വേദനയുണ്ടാക്കുന്ന ആ കാര്യം മകന്‍ പറഞ്ഞറിഞ്ഞത്. കടുത്ത ഇടിമിന്നലില്‍ മകനെ കട്ടിലിനടിയില്‍ കിടത്തി പുഷ്പ്പന്‍ വാതില്‍ അടക്കാന്‍ പുറത്ത് വന്നപ്പോഴാണ് മിന്നലേറ്റത്.
                                           പിന്നെ ഒന്നും ചിന്തിച്ചില്ല.
                            ഒരു ദിവസം നാട്ടില്‍ നിന്ന് യാത്ര തിരിച്ചു.മൈസൂരിലേക്കാണ് പോയത് .. അവിടെ ഭാര്യയുടെ ഒരു ബന്ധു ഉണ്ടായിരുന്നു.
                          കുറച്ചുനാള്‍ അവിടെ കുടകില്‍ കൂലി 
         വേല ചെയ്തു.ആയിടക്കാണ്‌ പേര്‍ഷ്യയില്‍ പോകാന്‍ അവസരംകിട്ടിയത്. അവിചാരിതമായാണ് ആ അവസരം വീണു കിട്ടിയത്.
                           മകനെയും ഭാര്യയെയും  ബന്ധുവീടിനു സമീപം വാടകവീട്ടില്‍ താമസിപ്പിച്ചു പ്രതീക്ഷയോടെ യാത്രയായി .
                                                 കുവൈറ്റിലായിരുന്നു.
                  തെറ്റില്ലാത്ത ജോലി കിട്ടി .പിന്നെയും പല പല ജോലികള്‍ക്കായി ശ്രമിച്ചു കൊണ്ടിരുന്നു.അവസാനം കുവൈറ്റിലെ ഇന്ത്യന്‍ എംബസ്സിയില്‍ നല്ല ശമ്പളത്തില്‍ ജോലി സ്ഥിരമായി.
                 നാട്ടില്‍ മകന്‍ പഠിച്ചു.അവന്‍ പഠിക്കാന്‍ സമര്‍ഥനായിരുന്നു . ഇന്നവന്‍ അമേരിക്കയില്‍ വലിയൊരു സോഫ്റ്റ്‌വെയര്‍ കമ്പനിയില്‍ ഉയര്‍ന്ന ശമ്പളത്തില്‍ ജോലി ചെയുന്നു.
                            അന്‍പത്തിയാറുവയസ്സ് കഴിഞ്ഞപ്പോള്‍ ജോലിയില്‍ നിന്നും വിരമിച്ചു നാട്ടില്‍ എത്തി.കുടകിലെ  താമസം മതിയാക്കി കേരളത്തിലേക്ക് തിരിച്ചു. ഇപ്പോള്‍ സംത്രിപ്തനാണ്‌ .
                        പുതിയൊരു  റബ്ബര്‍ തോട്ടം വാങ്ങിയതിന്റെ സംത്രിപ്തിയിലായിരുന്നു ഈ യാത്ര.
                             പക്ഷെ ഇതിനിടയില്‍ വന്നു പെട്ടതോ....?
                            എന്ത് ചെയ്യണമെന്നു ഒരു രൂപവും ഇല്ല....
                              മുരളിയുടെ അമ്മക്ക് മനസിലായോ....??
                              മുരളിയുടെ ശബ്ദം കേട്ടാണ് ഉണര്‍ന്നത്........
                        വളരെ വൈകിയാണ് ഉറങ്ങിയത് .തലേന്ന് സംഭവിച്ചത് ഒന്ന് കൂടെ ഓര്‍ക്കാന്‍ ശ്രമിച്ചു.
     ചൂട് ചായയുമായി മുരളി.   വാങ്ങിക്കുടിച്ചു...
                                               പുറത്തേക്കിറങ്ങി...
                              കാര്‍ ദൂരെ കാണാം.ചുറ്റിനും ആള്‍ക്കാര്‍....
                                 മുരളിയെ നോക്കി.അയാള്‍ ചെറുതായി ചിരിച്ചു.
                  " സാര്‍ ,ഞാന്‍ രാവിലെ തന്നെ അടുത്തുള്ള വര്‍ക്ക്ഷോപ്പില്‍  പോയി.പണിക്കാരെ കൊണ്ട് വന്നു.അവര്‍ ഇപ്പോള്‍ തന്നെ ശരിയാക്കി തരും. "
                                                  ഞാന്‍ ഒന്ന് മൂളി.
                                മുരളി കാറിനു സമീപത്തേക്ക് പോയി.
            ഞാന്‍ ദൂരെ മല മടക്കുകളിലേക്ക് നോക്കിയിരുന്നു. മനസ്സാകെ അസ്വസ്ഥമാണ്.
                                 മുരളി അപ്പോഴേക്കും കയറ്റം കയറി വരുന്നുണ്ടായിരുന്നു.
                                          " സാര്‍ ,വണ്ടി ഞാന്‍ ശരിയാക്കി.."
                                                        ഞാന്‍ വീണ്ടും മൂളി......
                            യാത്രയാകാന്‍ ഞാന്‍ തയാറെടുത്തു.പോകുന്നതിനു മുന്‍പ് ഞാന്‍ മുരളിയോടെ ഇപ്പോള്‍ എന്ത് ചെയുന്നു എന്ന് ചോദിച്ചു ..
                                           "ഓട്ടോ റിക്ഷ  കൂലിക്ക് ഓടിക്കുന്നു "
                                  ഞാന്‍ പുറത്തേക്കിറങ്ങി.കൂടെ മുരളിയും അമ്മയും .അവര്‍ എന്നോടൊപ്പം കാറിനു സമീപം വന്നു.
                                          ഞാന്‍ കാര്‍ തുറന്നു സീറ്റില്‍ കിടന്ന ബാഗില്‍ നിന്ന് ചെക്ക്‌ബുക്ക് കയ്യില്‍ എടുത്തു. അതില്‍ തുകയെഴുതി ഒപ്പിട്ടു.
                                                     മുരളിയുടെ നേരെ നീട്ടി.
                                   അയാള്‍ വാങ്ങാന്‍ മടിച്ചു. ഞാന്‍ നിര്‍ബന്ധിച്ചപ്പോള്‍   വിറയ്ക്കുന്ന കൈകളോടെ അയാള്‍ അത് വാങ്ങി.
                            അയാളുടെ ശബ്ദം എനിക്ക് കേള്‍ക്കാമായിരുന്നു.......
                                       "സര്‍ ,ഇത്രേം വലിയ തുക.........ഞാന്‍ ഇത് അര്‍ഹിക്കുന്നില്ല..."
                                                 ഞാന്‍ മനസ്സില്‍ പറഞ്ഞു...
                             ഇല്ല ...നിങ്ങള്‍ ഇതല്ല........ഇതില്‍ കൂടുതലും അര്‍ഹിക്കുന്നുണ്ട്......... 
                                   " സ്വന്തമായി ഓട്ടോ വാങ്ങി ജീവിക്കുക......"
                                               ഞാന്‍ മെല്ലെ പറഞ്ഞു...
                          മുരളിയുടെ അമ്മയുടെ ശബ്ദം കാതില്‍ ഇടിയുടെ ശക്തിയില്‍ കേട്ടു.
           " സാറിനെ കണ്ടാല്‍ ബാലകൃഷ്ണന്‍ നായര്‍ സാറിനെ കണ്ടത് പോലെ യാണ്.ഇപ്പോള്‍ അദ്ദേഹം എവിടെയാണോ ആവോ?? മരിക്കുന്നതിനു മുന്‍പ് ഒന്ന് കാണണമെന്നുണ്ട്...മാപ്പ്   ചോദിക്കാന്‍ ... ....കുറെ  ശല്യം  ചെയ്തുപോയി . അദ്ദേഹം പാവമായിരുന്നു......"
                                  അവര്‍ കണ്ണുകള്‍ തുടച്ചു. ഞാനും ആകെ തകര്‍ന്നിരുന്നു .
                               വണ്ടി സ്റ്റാര്‍ട്ട്‌ ചെയുമ്പോള്‍ ഇത്രയും പറഞ്ഞു..
                                             
                                    "കൊണ്ട് വരും ....ഇനി വരുമ്പോള്‍  തീര്‍ച്ചയായും ബാലകൃഷണന്‍ നായരെ കൊണ്ട് വരും ....ഈ ഭൂമിയില്‍ എവിടെയുണ്ടെങ്കിലും കൊണ്ട് വരും ....."
                    കൈ വീശി ഞാന്‍ യാത്ര തിരിച്ചു........മനസ്സില്‍ അപ്പോള്‍ തോന്നിയത്.... 
                              കഴിഞ്ഞ പതിനഞ്ചു മണിക്കൂര്‍  ബാല കൃഷ്ണന്‍ നായര്‍ എന്ന എന്‍റെ  അജ്ഞാതവാസമായിരുന്നു ...............
                      
              

Tuesday, February 14, 2012

                                 നീര്‍ക്കുമിള

തന്ത്രികള്‍  പൊട്ടിയ വീണ പോല്‍ നിശ്ചലം
രാഗം നിലച്ചോരെന്‍ ജീവിതം
വാനില്‍ പറക്കുന്ന പക്ഷിയെപ്പോലെ ഞാന്‍ 
പാരില്‍ അലയുന്നു ദുഖാര്‍ത്തനായ്... 

                        നിശ്ച്ച ലമാക്കുവാന്‍ മോഹിച്ചു ഞാനെന്‍റെ
നിശ്ചയമില്ലാത്ത  ശേഷകാലം 
                        എന്നിട്ടും എന്നടുത്തെത്താതെ അകലെയായ്
           ഓടി മറഞ്ഞുപോയ്  മരണ ദേവന്‍.

എരിയുന്ന മനസുമായി ഞാനിന്നുമലയുന്നു,
ആരോരുമാശ്രയമില്ലാതെ ഏകനായ് .
ബന്ധുക്കള്‍ ഉണ്ടെനിക്കെത്രയോ ധനികരായ്   
ബന്ധുരമാണെനിക്കെങ്കിലും  ജീവിതം.

                              കരകാണാകടലിന്നഗാധധയിലെവിടെയോ ,
                              തുഴയില്ലാതുലയുന്ന  വഞ്ചി പോലെ .
                              ലകഷ്യത്തിലെത്താന്‍ കഴിയാത്ത മനസ്സുമായ് 
                              ലകഷ്യത്തിലെത്താതെ   അലയുന്നുമിന്നു ഞാന്‍ .     
                                    
                             കടലില്‍ പതിക്കുന്ന സൂര്യന്‍റെ ചുറ്റിലും
                             കനല്‍ക്കട്ട പോലുള്ള മേഘമാണെന്‍ മനം
                             കരിയുന്ന പകലിന്‍റെ യൌവനം പോലെയാ -
                             ക്ഷണികമാണെപ്പോഴും  എന്‍ ജീവിതം.....
                                     



Thursday, January 19, 2012

                    " വറ്റാത്ത കിണര്‍ "
ഇരുകുന്നം
അതാണ്‌ ഞങ്ങളുടെ ഗ്രാമത്തിന്‍റെ പേര്.
പേരില്‍ തന്നെ കുന്നാണെന്നു മനസിലായല്ലോ..
എന്നാല്‍ ഇരുകുന്നം -ഇരുകുന്ന്-വെറും കുന്നല്ല..
രണ്ടു കുന്നുകള്‍ -പ്രകൃതി കനിഞ്ഞ്‌ അനുഗ്രഹിച്ച സസ്യഫലനിബിഡമായ  പ്രദേശം.നീണ്ടു പരന്ന പ്രദേശമാണ് ഈ കുന്നുകള്‍- നിറയെ മനുഷ്യരും.രണ്ടു കുന്നുകള്‍ക്കുമിടയിലായി  വിശാലമായ നെല്‍പ്പാടം .കുന്നുകള്‍ക്കും,നെല്‍പ്പാടത്തിനും  തെക്കുഭാഗത്തായി ചെറിയ ഒരു കുന്നു കൂടിയുണ്ട്.അവിടെയാണ് രണ്ടു കുന്നുകളിലെയും താമസക്കാരായ ഞങ്ങളുടെ ദേവി കുടിയിരിക്കുന്ന ചെറിയ ക്ഷേത്രം.
                             പുതൂര്‍ക്കോണം ക്ഷേത്രം.
വര്‍ഷത്തില്‍ 3 ഉത്സവം ഇവിടെ ഉണ്ട്.ആദ്യം ക്ഷേത്രത്തിലെ ഉത്സവം.
                      ഇരുകുന്നം എന്നത് ഇപ്പോള്‍ രണ്ടായി മാറി.ഒരു ചെറിയ പേര് മാറ്റം.
                      ഒന്ന് - ഇരുകുന്നം 
                       മറ്റേത്- പിടയണി 
ഈ പ്രദേശത്തെ  താമസക്കാര്‍ വര്‍ഷത്തിലൊരിക്കല്‍  രണ്ടു മാസങ്ങളിലായി ദേവിയെ ആവാഹിച്ച് , നെല്‍പ്പാടത്ത് പച്ച ഓല കൊണ്ട് പന്തല്‍ കെട്ടി , കുടിയിരുത്തി ,ഉത്സവം ആഘോഷിക്കാറുണ്ട്  .പണ്ട് കാലത്ത് മൂന്നു ദിവസമായിരുന്നു ഉത്സവം.പിന്നെ അത് ഏഴ് ദിവസമായി.ഇപ്പോള്‍ പത്ത് ദിവസമാണ് ഉത്സവം.അങ്ങനെ ഒരു വര്‍ഷം ഞങ്ങള്‍ മൂന്നു മാസങ്ങളായി മുപ്പതു ദിവസം അടിച്ചു പൊളിച്ച് ഉത്സവം കൊണ്ടാടാറുണ്ട്‌.
                    എന്നാല്‍ ഞങ്ങള്‍ കുട്ടികളായിരുന്ന കാലത്ത് -ഈ ഉത്സവകാലത്താണ് പരീക്ഷ നടത്താറുള്ളത്.അത് ഞങ്ങളുടെ ഉത്സവത്തിന്‍റെ സന്തോഷത്തെ ബാധിച്ചിട്ടുണ്ട്.എങ്കിലും ഞങ്ങളുടെ നാട്ടിലെ ഉത്സവം മറക്കാന്‍ പറ്റില്ല.
      ഇത്രയും ഞങ്ങളുടെ നാടിനെപ്പറ്റി പറയാന്‍ വേണ്ടി മാത്രമാണ്.
      ഇനിയും ധാരാളം കഥകള്‍ പറയാനുണ്ട്.
     ഞങ്ങള്‍ക്ക് മാത്രമല്ല ......
   സ്വന്തം നാടിനെപ്പറ്റി വര്‍ണ്ണിക്കാന്‍ ,അഭിമാനിക്കാന്‍ ആര്‍ക്കാണ് തോന്നാത്തത്.
                      ചിലര്‍ സ്വന്തം നാടിനോടുള്ള സ്നേഹം അവരുടെ പേരുകളില്‍ കൂടി ചേര്‍ത്ത് വയ്ക്കുന്നത് അത് കൊണ്ട് തന്നെയല്ലേ?
    ഇനി കഥയിലേക്ക്‌ പോകാം..
    ഇത് വെറും കഥയല്ല..
  എന്‍റെ ജീവിതത്തില്‍ സംഭവിച്ച ഒരു ചെറിയ സംഭവം..
  അത് തോന്നലാണോ -സത്യമാണോ- എന്നെനിക്കിപ്പോഴും അറിയില്ല... 
                         എല്ലാ ആഴ്ചയും ഞായര്‍ ദിവസം ഞാന്‍ വൈകുന്നേരം പുതൂര്‍ക്കോണം ദേവി ക്ഷേത്രത്തില്‍ പോകാറുണ്ട്.അവിടെ പ്രാര്‍ഥിച്ച ശേഷം ,കുറച്ചകലെയുള്ള സിനിമാതിയറ്ററില്‍ സിനിമ കാണാന്‍ പോകും.
                     കുറച്ചു പഴക്കമുള്ള സിനിമകളാണ് അവിടെ പ്രദര്‍ശിപ്പിക്കുന്നത് .ഗ്രാമപ്രദേശമായതിനാല്‍ ഉച്ചക്ക് മൂന്നു മണിക്കും വൈകുന്നേരം ഏഴു മണിക്കും മാത്രമേ പ്രദര്‍ശനം ഉണ്ടാകുള്ളൂ.വെള്ളിയാഴ്ച മലയാളം സിനിമ തുടങ്ങിയാല്‍ ചൊവ്വാഴ്ച വരെ അതായിരിക്കും.ബുധനും വ്യാഴവും ഏതെങ്കിലും തമിഴ് സിനിമ.ചിലപ്പോള്‍ പെട്ടി മാറി ഹിന്ദിയും വരാറുണ്ട്.
                     ഷോ കഴിയുമ്പോള്‍ ഏകശേഷം പത്തുമണി കഴിയും.മിക്കവാറും ഞാന്‍ ഒറ്റയ്ക്കാകും വീട്ടിലേക്കു പോകുന്നത്.അത് കൊണ്ട് തന്നെ വയല്‍ വഴി പോകാതെ , അല്‍പ്പം ചുറ്റിയിട്ടാണെങ്കിലും റോഡുവഴി പോകും.അങ്ങനെയാണ് മിക്കവാറും ചെയ്യാറുള്ളത്.
                      എന്നാല്‍ ചിലദിവസങ്ങളില്‍ അയല്‍വാസികളായ ആരെയെങ്കിലും കണ്ടാല്‍ ഞാന്‍ അവരോടൊപ്പം വയല്‍വഴി വരാറുണ്ട്.ഇനിയും മറ്റൊരു വഴിയുണ്ട്.എന്നാല്‍ അത് അല്‍പ്പം കാട് നിറഞ്ഞതാണ്‌.ഇഴജന്തുക്കളും ഉണ്ട്.
                    ഇരുകുന്നം ഇന്നറിയുന്ന സ്ഥലത്ത് പണ്ട് നായര്‍ സമുദായക്കാരായിരുന്നു കൂടുതല്‍.പിടയണിയില്‍  ആശാരി സമുദായക്കാരും .മറ്റു ജാതിക്കാര്‍ ഉണ്ടായിരുന്നില്ല.എന്നാല്‍ ഇന്നങ്ങനെയല്ല.ഞാന്‍ താമസിക്കുന്നത് ഇരുകുന്നത്താണ്.
                          വീതിയുള്ള വയല്‍ വരമ്പിലൂടെ വന്നു കയറിയാല്‍ ഇരുകുന്നമായി മാറി.എളുപ്പമുള്ള വഴി.വയല്‍ വരമ്പ് അവസാനിക്കുന്നിടത്ത് തന്നെ ഒരു സര്‍പ്പകാവുണ്ട്.കാവില്‍ നിറയെ വന്‍ മരങ്ങളാണ്.ഉയര്‍ന്നു പടര്‍ന്നു നില്‍ക്കുന്ന ഒരു അരശു മരം കാവിനു ഇരുട്ട് പരത്തി നില്‍ക്കുന്നുണ്ട്.മരത്തില്‍ നിറയെ കൊക്കുകള്‍..
                         പകല്‍ നേരം പോലും ആ വഴി വരാന്‍ ചിലര്‍ മടിക്കും.കാറ്റില്‍ അരശു മരത്തിന്റെ ചില്ലുകള്‍ ആടി ഉലയുന്നതും , ഇലകളുടെ ശബ്ദവും ആ പ്രദേശമാകെ ശബ്ദമുഖരിതമാക്കും.ചില ദിവസങ്ങളില്‍ ഞങ്ങള്‍ സുഹൃത്തുക്കള്‍  അവിടെ കാറ്റ് കൊള്ളാന്‍ വേണ്ടി പോകാറുണ്ട്.   
                              പലയിനം കിളികളുടെ ശബ്ദം കാവിനും പരിസരത്തിനും ഉണര്‍വേകാറുണ്ട്.നമുക്കും......
 എത്ര മണിക്കൂറുകള്‍  അവിടെ ഇരുന്നാലും മതിവരാരില്ല. കാവിനു വടക്കായി ഒരു മാടന്‍ നടയും -അതിനടുത്ത് തന്നെ ഒരു കുടുംബക്ഷേത്രവും ഉണ്ട്. അവിടെ ഭദ്രകാളിയാണ് പ്രതിഷ്ട.     
                           ശിവരാത്രി ദിവസമാണ് അവിടെ ഉത്സവം.ഉത്സവം എന്നാല്‍ ചെറിയ പൂജ.അന്ന് ഇരുകുന്നത്തെ എല്ലാ നാട്ടുകാരും പ്രായഭേതമന്യെ അവിടെ വരും.ദേവി വാളുമായി അനുഗ്രഹിച്ചു തുള്ളി നാട്ടുകാരുടെ കഷ്ട്ട നഷ്ട്ടങ്ങള്‍ വിളിച്ചു പറയും.ക്ഷേത്രത്തിന്റെ  ഉടമസ്ഥനും ഇപ്പോഴത്തെ അവകാശിയുമായ നാരായണന്‍ നായരാണ് ദേവിയുടെ അനുഗ്രഹത്താല്‍ വാളുമായി തുള്ളിയോടുന്നത്.
                                ഇലഞ്ഞിക്കല്‍ തറവാടിന്റെ ഇപ്പോഴത്തെ കാരണവര്‍ അദ്ദേഹമാണ് .ഒരു കാലത്ത് ഇരുകുന്നവും ,ഇപ്പോഴത്തെ പിടയണിയും ഈ തറവാട് വകയായിരുന്നു.പന്ത്രണ്ടോളം ആനകള്‍ ഉണ്ടായിരുന്ന വലിയ തറവാട് പിന്‍തലമുറയ്ക്ക് ഭാഗം വച്ചതും അവര്‍ വിറ്റുമുടിച്ചതുമായ 
സ്വത്തുക്കളിലാണ് ഇന്ന് കാണുന്ന നാട്ടുകാര്‍ ഉള്ളത്.
                             എത്ര കഠിനമായ വേനലിലും വറ്റാത്ത ഒരു ചെറിയകുളം സര്‍പ്പകാവിനടുത്തുണ്ട്.എത്ര നോക്കിയാലും ഒരേ അളവിലുള്ള 
ജലമാണ് അതിലുള്ളത്.എല്ലാവര്‍ക്കും അത് അത്ഭുതവും ഭയവും ഉണ്ടാക്കിയിരുന്നു.എന്നാല്‍   ഞങ്ങള്‍ കുട്ടികള്‍ അതിലൊന്നും ശ്രദ്ധിച്ചിരുന്നില്ല.എന്നാല്‍ അതിനു പിന്നില്‍ ഒരു വലിയ കഥയുണ്ട്.ആ കഥ സത്യമാണോ ,വെറും കെട്ടുകഥയാണോ എന്ന് അറിയില്ല.എങ്കിലും അത് പറയാം. 
                                   പതിവ്പോലെ ഞാന്‍ സിനിമ കാണാന്‍ പോയി .ഇടയ്ക്കിടെ വൈദ്യുതി പോയതിനാല്‍ പതിവിലും താമസിച്ചാണ് സിനിമ തീര്‍ന്നു പുറത്തിറങ്ങിയത്.പുറത്ത് വന്നപ്പോഴാണ് അറിഞ്ഞത്-
        പെരുമഴ ...
        ഇടിയും മിന്നലും..
       ഏറെ നേരം കാത്തു നിന്നു.      
      പലരും പോയിക്കഴിഞ്ഞു.തിയറ്റര്‍ ജീവനക്കാരും പോകാന്‍ തുടങ്ങുന്നു .
       സമയം പന്ത്രണ്ട്.     
മഴ നനഞ്ഞാലും വേണ്ടില്ല എന്ന് കരുതി ഞാനും പുറത്തേക്ക്  ഇറങ്ങി.
റോഡു വഴി പോകാന്‍ തോന്നിയില്ല.
വഴി അല്‍പ്പം മോശമാണെങ്കിലും പെട്ടന്ന് വീട്ടിലെത്താന്‍ 
വയല്‍ വരമ്പിലൂടെ ,സര്‍ പ്പക്കാവിന്റെ സമീപത്തു കൂടി പോകാന്‍ തീരുമാനിച്ചു. 
 ഞാന്‍ നടന്നു .
  കൂരിരുട്ട്.
  ഇടയ്ക്കിടെ മിന്നുന്ന മിന്നലില്‍ വഴി കാണാം.വയല്‍ വരമ്പ് പിന്നിട്ടു ഞാന്‍ കാവിന്റെ സമീം എത്തി.
                    പെട്ടന്ന് പിറകില്‍ ഒരു പൊട്ടിച്ചിരി കേട്ടു.
                    കൂടെ ഒരു അലര്‍ച്ചയും .
                   ആരോ എന്റെ പുറകില്‍ ഉണ്ട്.
                   ഞാന്‍ ഭയന്നു.
 എന്റെ കാലുകള്‍ വിറക്കാന്‍ തുടങ്ങി.മഴയിലും ഞാന്‍ വിയര്‍ത്തു.
                  തിരിഞ്ഞു  നോക്കാന്‍ ധൈര്യം വരുന്നില്ല.
                  എന്റെ തൊട്ടു പുറകില്‍ ചിരി മുഴങ്ങുന്നു.
                   മിന്നലിന്റെ പ്രകാശത്തില്‍ ദൂരെ ഭദ്രകാളി ക്ഷേത്രം കാണാം.
                   അങ്ങോട്ട്‌ നോക്കാനാണ് അപ്പോള്‍ തോന്നിയത്.
                    ക്ഷേത്രം അടഞ്ഞു കിടക്കുന്നു.
         മനസ്സില്‍ ഒരു നിമിഷം ,സര്‍വ്വ ദൈവങ്ങളെയും വിളിച്ചു.
                    പെട്ടന്ന് ഒന്നു തിരിഞ്ഞു.
                    എനിക്ക് വിശ്വസിക്കാനാകുന്നില്ല.....
                    പുറകില്‍ രണ്ടു പേര്‍...
                    അവര്‍ ഇപ്പോള്‍ നടക്കുന്നില്ല..
                    അലര്‍ച്ച അകന്നു പോയി. ചിരിയുടെ അലകള്‍ അകന്നു പോയി.
                    ഞാന്‍ ഓടി ..........
                   വഴി കയറ്റമേറിയതും ദുര്‍ഘടവുമായിരുന്നു ..
                   ഞാന്‍ സര്‍വ്വശക്തിയോടും കൂടി ഓടി.
 കാലുകള്‍ക്ക് വേഗത പോര.കാലിലെ ചെരുപ്പൂരി വഴിയിലെവിടെയോ തെറിച്ചു.
                          എന്നിട്ടും നിന്നില്ല.......വീട് വരെ ഓടി.....
                         വീടിനു മുന്‍പില്‍ അമ്മ ചിമ്മിനി വിളക്കുമായി കാത്തു നില്‍ക്കുന്നു.കൂടെ അച്ഛനും.എന്റെ വരവും , മുഖത്തെ ഭയവും കണ്ട് ശകാര വാക്കുകള്‍ പറയാന്‍ തുടങ്ങി.
                         ഞാന്‍ മിണ്ടിയില്ല .മിണ്ടാന്‍ എനിക്ക് ശക്തിയില്ലായിരുന്നു.
                          ഞാന്‍ ആകെ തളര്‍ന്നിരുന്നു.
                           ഞാന്‍ വരാന്തയില്‍ കയറി നിവര്‍ന്നു കിടന്നു.വസ്ത്രത്തിലൂടെ ഒഴുകിയ മഴവെള്ളം വരാന്തയില്‍ ഒഴുകാന്‍ തുടങ്ങി.എന്തോ പന്തികേടുള്ളതായി അമ്മ മനസിലാക്കി.
                         മഴയില്‍ വൈദ്യുതി തകരാറിലായി.ശക്തമായ കാറ്റില്‍ ചിമ്മിനിവിളക്ക് പല പ്രാവശ്യം അണഞ്ഞു. 
                             അമ്മ എന്നെ എഴുന്നേല്‍ക്കാന്‍ സഹായിച്ചു.തോര്‍ത്ത് കൊണ്ട് തല തുടച്ചു.നനഞ്ഞ വസ്ത്രങ്ങള്‍ മാറ്റി.
                                 ഊണുകഴിക്കാന്‍ തോന്നുന്നില്ല......വിശപ്പില്ല.....
                           തണുപ്പിലും വല്ലാത്ത ദാഹം.അമ്മ കൊണ്ട് വന്ന ചൂടുവെള്ളം ആര്‍ത്തിയോടെ കുടിച്ചു.ചൂടുവെള്ളം നെഞ്ചിലൂടെ ഒഴുകി.
                                  നിമിഷങ്ങള്‍ കഴിഞ്ഞു.
                        ഞാന്‍ എവിടെയെന്നു തിരിച്ചറിഞ്ഞു.കുറച്ചു സമയത്തിനു ശേഷം നടന്ന സംഭവം അമ്മയെ പറഞ്ഞു കേള്‍പ്പിച്ചു.അമ്മ ഒന്നും മിണ്ടിയില്ല.എങ്കിലും അമ്മയുടെ ചുണ്ടില്‍ ഒരു ചിരി തെളിഞ്ഞു  വന്നത് ഞാന്‍ കണ്ടു.
                                     അമ്മ ഊണ് വിളമ്പി.
                   അമ്മയുടെ നിര്‍ബന്ധം കൊണ്ടുതന്നെ അല്‍പ്പം ആഹാരം കഴിച്ചു.
                     ഉറക്കം വരുന്നില്ല....ഉള്ളില്‍ ഇപ്പോഴും വിറയല്‍ ഉണ്ട്.
                 പുറത്തെ മഴ നോക്കി അല്‍പ്പനേരം ഇരുന്നു.സമീപം  വെറ്റില മുറുക്കി അമ്മയും.
                                    കുറെ നേരം ആരും ഒന്നും സംസാരിച്ചില്ല.
                                   ഇതെല്ലം കണ്ടു അച്ഛനുംസമീപം ഇരുന്നു.
                       ഞാന്‍ വല്ലാതെ ഭയന്നു എന്ന് അവര്‍ക്ക് മനസിലായി.
                                    ലൈറ്റുകള്‍ തെളിഞ്ഞു..
                                    കാറ്റിന്‍റെ ശക്തി കുറഞ്ഞു.
                                    ഇപ്പോഴും എന്നില്‍ നിന്നും വിറയല്‍ വിട്ടു മാറിയിട്ടില്ല.....
                                            "ഇനി ആ വഴി വരരുത് !!!"     
                                                അമ്മയുടെ ശബ്ദം...
                                     ഞാന്‍ അമ്മയുടെ മുഖത്തേക്ക് നോക്കി.
                                  എന്നെ നോക്കി അമ്മ മെല്ലെ പറയാന്‍ തുടങ്ങി  ,
"രാത്രി ആരും ആ വഴി വരില്ല....നീ കണ്ടിട്ടുണ്ടോ -അവിടെ വെള്ളം വറ്റാത്ത ഒരു ചെറിയ കുളം ഉള്ളത്...അത് കുളമല്ല  ...കിണര്‍ ആയിരുന്നു...വളരെ ആഴമുള്ള കിണര്‍...നിനക്ക് അതെ പ്പറ്റി അറിയില്ല....
                    ഇലഞ്ഞിക്കല്‍ തറവാട്ടിലെ മുന്‍ കാരണവര്‍ക്ക്‌ ഇളയ മകളായി 'മംഗള' എന്നൊരു സുന്ദരി പെണ്‍കുട്ടി ഉണ്ടായിരുന്നു.ഇന്നത്തെ പിടയണിയില്‍ പണ്ട് താമസിച്ചിരുന്ന  'രാജപ്പന്‍ ആശാരി'യുടെ   മകന്‍ മുരുകനുമായി ആ കുട്ടി സ്നേഹത്തിലായിരുന്നു.
                     പ്രാതാപിയും അഹങ്കാരിയുമായ കാരണവര്‍ ഈ കാര്യം അറിയുകയും ,മുരുകനെ കൊല്ലാന്‍ തീരുമാനിക്കുകയും ചെയ്തു.അവരെ ജീവിക്കാന്‍ അനുവദിക്കില്ലെന്ന് അയാള്‍ തീര്‍ത്തും തീരുമാനിച്ചിരുന്നു.വേറെ പോംവഴി ഒന്നും അവര്‍ക്കിലായിരുന്നു.ഒളി ച്ചോടനും അവര്‍ക്കായില്ല.....
                    ഒരു ദിവസം നാട്ടുകാര്‍ കണ്ടത് രണ്ടു പേരും കൂടെ അമ്പലക്കിണറില്‍ ചാടി ആത്മഹത്യ ചെയ്‌തതായിരുന്നു.അഗാധമായ താഴ്ചയുള്ള ആ കിണറില്‍ ഇറങ്ങി അവരെ പുറത്തെടുക്കാന്‍ ആരും ധൈര്യപ്പെട്ടില്ല ...ഇന്നത്തെപ്പോലുള്ള സൗകര്യങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ രണ്ടു വീട്ടുകാരും  നാട്ടുകാരും പോലീസിന്‍റെ സഹായത്തോടെ  ആ കിണര്‍ മണ്ണിട്ട്‌ നികത്താന്‍ തീരുമാനിച്ചു.അങ്ങനെ ആ കിണര്‍ മൂടി....
                      പക്ഷെ ആ കിണറിലെ മണ്ണ് താഴ്ന്നു കൊണ്ടേ ഇരുന്നു.എത്ര ശ്രമിച്ചിട്ടും അത് പൂര്‍ണ്ണമായും മൂടാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല.ആ ബാക്കി നിന്ന കുഴിയില്‍ ഇപ്പോഴും ഒരേ അളവില്‍ വെള്ളം വറ്റാതെ ഉണ്ടായിരിക്കും.
                             കാലം കഴിഞ്ഞു....
                      നാട്ടുകാര്‍ പലരും ആ കഥകളൊക്കെ മറന്നു.എങ്കിലും ചിലര്‍ക്ക് രാത്രികാലങ്ങളില്‍ വരുമ്പോള്‍ ചില അനുഭവങ്ങള്‍ ഉണ്ടായതായി പലരും പറയുന്നുണ്ട്. അസ്സമയത്ത് ആ വഴി വരുന്നവര്‍ ഒരു പെണ്ണിനേയും ചെറുക്കനേയും അവിടെ കണ്ടിട്ടുണ്ടെന്നും അവര്‍ ആര്‍ത്തട്ടഹിച്ചു   വഴിയാത്രക്കാരെ ഭയപ്പെടുത്താന്‍ ശ്രമിക്കാറുണ്ടെന്നും നാട്ടുകാര്‍ക്കും അറിയാം.
                          അത് കൊണ്ട് തന്നെ ആരും രാത്രി കാലങ്ങളില്‍ ആ വഴി വരാറില്ല.പകല്‍ സമയത്തും പെണ്‍കുട്ടികളെ ആ വഴി നടക്കാന്‍ അനുവദിക്കാറില്ല.
                           പ്രത്യേകിച്ചും -വിവാഹം കഴിക്കാത്ത ചെറുപ്പക്കാരെ.....
                            അവരോടാണത്രെ  ആ കുട്ടികള്‍ക്ക് അടങ്ങാത്ത ദേഷ്യം ...."
 അമ്മ പറഞ്ഞു നിര്‍ത്തി .
ഞാന്‍ നിശ്ചലനായി കേട്ടിരുന്നു.
എനിക്കൊന്നും പറയാന്‍ നാവനങ്ങുന്നില്ല  ....
അമ്മ പറഞ്ഞത് സത്യമാണോ......അതോ........???
ആ ചോദ്യം എന്നോട് തന്നെ ചോദിച്ചു   ഞാന്‍ ഉറങ്ങാന്‍ കിടന്നു....
                        പിന്നീടൊരിക്കലും ഞാന്‍ ആ വഴി പോയിട്ടില്ല.....
      അത് കൊണ്ട് തന്നെ ഇപ്പോഴത്തെ ആ കുഴിയുടെ അവസ്ഥ എന്തെന്ന് എനിക്കറിയുകയുമില്ല....
      അറിയാന്‍ ആഗ്രഹവുമില്ല.........   !!!!!!!!!

              

Sunday, January 15, 2012


നന്മയുടെ  ലോകം
വളരെ നാളുകള്‍ക്ക് ശേഷം പെട്ടന്ന് മനസ്സില്‍ തോന്നിയതാണ്.ജോലിത്തിരക്കില്‍ വീണ്ടും ഒരിക്കല്‍ക്കൂടി അവിടെ പോകണമെന്ന ആഗ്രഹം സാധിച്ചില്ല .ഇപ്പോള്‍ അതിനു സമയം ഉണ്ട്.കാരണം ......ഇപ്പോള്‍ ജോലിയില്‍ നിന്നും പെന്‍ഷന്‍ ആയി.ഇനി എവിടെയും പോകാമല്ലോ.ആദ്യത്തെ യാത്ര അവിടേക്ക് തന്നെയാകട്ടെ.കൂട്ടിനായി എന്‍റെ പ്രിയസുഹൃത്തിനെയും കൊണ്ട് യാത്ര തിരിച്ചു.  
                                  കലാക്ഷേത്രത്തിലേക്ക്.....
                                        ' കലാക്ഷേത്രം '
                              ' അരുണ്‍ദാസിന്‍റെ  കലാക്ഷേത്രം..... '
വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു ട്രെയിന്‍ യാത്രയില്‍ പരിചയപ്പെട്ടതാണ് അരുണ്‍ ദാസിനെ.ആ സുഹൃത്ത് ബന്ധം ഇപ്പോഴും തുടരുന്നുണ്ട്.അന്ന് അയാളുടെ ക്ഷണം സ്വീകരിച്ചു അവിടെപ്പോയിരുന്നു.മറക്കാന്‍ കഴിയാത്ത ഒരനുഭവമായിരുന്നു.അന്ന് അയാളോട് പറഞ്ഞിരുന്നു "ഇനിയും ഞങ്ങള്‍ വരും ".മനസ്സില്‍ പറഞ്ഞിരുന്നത് അങ്ങനെയായിരുന്നില്ല. 'ഇവിടുത്തെ അന്തേവാസിയാകാന്‍ വരും എന്നായിരുന്നു.' പിന്നീടു കുറേനാള്‍ ആ വാക്കുപാലിക്കാന്‍ കഴിഞ്ഞില്ല..
ഞങ്ങള്‍ നഗരം വിട്ടു ഗ്രാമത്തിലൂടെ ,ഇടുങ്ങിയ ചെമ്മണ്‍ നിരത്തില്ലൂടെ വനത്തിലേക്ക് പ്രവേശിച്ചു.കാലം വരുത്തിയ മാറ്റം വനത്തിനുള്ളിലും കാണാം.വന്‍മരങ്ങള്‍ ഇടതൂര്‍ന്നുനിന്ന സ്ഥലങ്ങളില്‍ വെളിച്ചം വീണിരിക്കുന്നു.മരങ്ങളുടെ സ്ഥാനത്ത് ഇഞ്ചിയും ഏലവും പടര്‍ന്നു വളര്‍ന്നു നില്‍ക്കുന്നു.റോഡിനിരുവശവും നീണ്ടു പരന്ന റബ്ബര്‍ തോട്ടം.കാറ്റിനു ഇഞ്ചിയുടെയും ഏലത്തിന്‍റെയും ഗന്ധം.വഴിയോരങ്ങളില്‍ വലിയ മണിമാളികകള്‍.മാളികകളുടെ മുന്‍പില്‍ മിക്കതിലും വില കൂടിയ കാറുകള്‍.                     
                               ആകെ മാറിയിരിക്കുന്നു.
                               എങ്കിലും നഗരത്തിന്‍റെ തിരക്കില്ല.
                               ചിലഭാഗങ്ങളില്‍ ചെമ്മണ്‍ നിറത്തിന് പകരം വീതികൂടിയ ടാറിട്ട റോഡുകള്‍.പല സ്ഥലത്തും റോഡു പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നു.
  അരുണ്‍ ദാസ് കാത്തു നിന്നു.അയാള്‍ ഞങ്ങളെ സ്നേഹത്തോടെ സ്വീകരിച്ചു.ഞങ്ങള്‍ 'കലാക്ഷേത്രത്തിലേക്ക് ' പ്രവേശിച്ചു.
                          'കലാക്ഷേത്രം ' കൂടുതല്‍ ഭംഗിയായിരിക്കുന്നു.
കുളിയും ഭക്ഷണവും കഴിഞ്ഞു ഞങ്ങള്‍ 'കലാക്ഷേത്രം 'ചുറ്റിക്കാണാന്‍ തുടങ്ങി.'കലാക്ഷേത്രം' ഉയര്‍ച്ചയിലേക്കാണ്.
                           'കലാക്ഷേത്രത്തെ 'പ്പറ്റി പറഞ്ഞില്ല.
                            പറയട്ടെ....................
( 'കലാക്ഷേത്രം'എന്ന പേരില്‍ ഞാന്‍ ഒരു കഥ എഴുതിയിട്ടുണ്ട്) 
             അനാഥര്‍ക്കു ആശ്വാസവും സംരക്ഷണവും നല്‍കുന്ന ഒരു സ്ഥാപനമാണ്‌.
           അരുണ്‍ ദാസിന്‍റെ അച്ഛന്‍റെ ആഗ്രഹമായി ,ഓര്‍മ്മക്കായി  .....
ല്ലാം ചുറ്റിക്കണ്ട ഞങ്ങള്‍ക്ക് വലിയ സന്തോഷമായി.അരുണ്‍ ദാസിന്‍റെ കഴിവില്‍ ഞങ്ങള്‍ക്ക് കൂടുതല്‍ അഭിമാനം തോന്നി.ഈ വനത്തിനുള്ളില്‍ ഈ സ്ഥാപനം നടത്തുന്ന അരുണ്‍ ദാസിനെ ഞങ്ങള്‍ ഹൃദയം തുറന്നു അഭിനന്ദിച്ചു.
ഞങ്ങള്‍ കേരളത്തെക്കുറിച്ചും ,ഇന്ത്യയെക്കുറിച്ചും,ലോകത്തെക്കുറിച്ചും  പലതും സംസാരിച്ചു.അരുണ്‍ ദാസിന്‍റെ അറിവിന്‍റെ മുന്‍പില്‍ ഞങ്ങള്‍ ഒന്നുമല്ല.എനിക്കയാളോട് കൂടുതല്‍ ബഹുമാനം തോന്നി.അയാള്‍ അത്രയ്ക്ക് ജ്ഞാനിയായിരുന്നു.അയാളില്‍ നിന്നും പലതും നമുക്ക് പഠിക്കാനുണ്ട് എന്ന് മനസ്സിലായി.
ഞങളുടെ സംസാരത്തിനിടയില്‍ ഞാന്‍ ആദ്യം ജോലിചെയ്ത സ്ഥലവും കടന്നു വന്നു.അരുണ്‍ ദാസിന്‍റെ അമ്മയുടെ സ്ഥലവും അവിടെയായിരുന്നു.
                          ' കല്‍പ്പറ്റ .വയനാട് '
പെട്ടന്ന് അരുണ്‍ദാസ് എന്നോട് പറഞ്ഞു ,
                    "സര്‍ ,അങ്ങ് ജോലി ചെയ്ത സ്ഥലത്തുള്ള ഒരു കുട്ടി ഇവിടെയുണ്ട്.അങ്ങ് ജോലി ചെയ്ത സ്ഥലത്തിനടുത്താണ് ആ കുട്ടിയുടെ വീടെന്നു തോന്നുന്നു.ഒന്ന് പരിചയപ്പെട്ടാലോ..."
എനിക്ക് സമ്മതമായി.ഞങ്ങള്‍ ആ കുട്ടിയെ കാണാന്‍ പോയി.
                            ആരായിരിക്കും????
                          " സര്‍,ഇതാണ് ആ കുട്ടി " 
അരുണ്‍ ദാസ് പറഞ്ഞു നിര്‍ത്തി.
                          'സുനിത'
അതായിരുന്നു അവളുടെ പേര്.ഇരുപത്തിനാല് വയസ്സായിരുന്നു സുനിതക്ക്.വെളുത്തു നീളം കൂടിയ ഒരു പെണ്‍കുട്ടി.  റ്റി .റ്റി .സി പാസായ സുനിത പത്രപ്പരസ്യത്തിലൂടെയാണ് ഇവിടെയെത്തിയത്.അരുണ്‍ ദാസ് 'കലാക്ഷേത്രത്തില്‍ ' നടത്തുന്ന ചെറിയ സ്കൂളിലെ അധ്യാപികയാണ് സുനിത.ഞാന്‍ സുനിതയുമായി സംസാരിച്ചു.
          എന്‍റെ ഓര്‍മ്മകള്‍ പതിനാറു വര്‍ഷം പുറകിലോട്ടു പോയി.
എനിക്കപ്പോള്‍ സുനിതയുടെ രൂപം മനസ്സില്‍ തെളിഞ്ഞു വരുന്നു .ഞാന്‍ സുനിതയെ ഓര്‍ക്കാന്‍ ശ്രമിച്ചു.
              ഞാന്‍ ജോലി ചെയ്തിരുന്നത് പട്ടികജാതിവികസനവകുപ്പിന്‍റെ ജില്ലാഓഫീസിലായിരുന്നു.കല്‍പ്പറ്റ ജന്ഷനില്‍ നിന്നും അല്‍പ്പം ഉള്ളിലായി രണ്ടു നിലയിലുള്ള ഒരു പഴയ കെട്ടിടത്തിലായിരുന്നു ഓഫീസ്.മുകളിലെ നാലു ചെറിയ മുറികളിലാണ് ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്.അതുപോലെ താഴെയും നാലുമുറികള്‍ ഉണ്ടായിരുന്നു.അവിടെ വളരെ പാവപ്പെട്ട നാലു കുടുംബവും താമസമുണ്ടായിരുന്നു.ഓഫീസ് സമയം കഴിഞ്ഞ് ജീവനക്കാര്‍ എല്ലാപേരും പോയിക്കഴിഞ്ഞാല്‍ പിന്നെ ഞാന്‍ ഒറ്റക്കായിരുന്നു.താഴെ താമസമുള്ള കുട്ടികളുടെ കളിയും ചിരിയും കരച്ചിലും കേട്ട് ഞാന്‍ ഏകനായിയിരിക്കും. 
             ഓഫീസിനു തൊട്ടടുത്ത്‌ വലിയ മതില്‍.മതിലിനപ്പുറം വിശാലമായ പുരയിടം.ഒത്തനടുക്ക് വലിയ വീട്.രണ്ടാമത്തെ നിലയില്‍ ഇരുന്നാല്‍ ആ വീടും പറമ്പും അവിടെയുള്ള താമസക്കാരേയും എനിക്ക് നന്നായിക്കാണാം.മുറ്റത്ത്  ഒന്നിലധികം കാറും ജീപ്പും കാണാം.മുഹമ്മദ്‌ അബ്ദുല്‍ റസാക്ക് റാവുത്തര്‍ . അദ്ദേഹമാണ് ആ വീടിന്‍റെ ഉടമസ്ഥന്‍. 'ഖുറാന്‍ സാഹിബ്'എന്ന ഓമനപ്പേരിലാണ് അദ്ദേഹത്തെ ആ നാട്ടുകാര്‍ സ്നേഹത്തോടെ വിളിക്കുന്നത്‌.അങ്ങനെ വിളിക്കുന്നത്‌ അദ്ദേഹത്തിനു വളരെയധികം ഇഷ്ടമായിരുന്നു. അത് കേള്‍ക്കുന്ന ഞങ്ങള്‍ക്കും....
ഖുറാന്‍ എന്ന മഹാഗ്രന്ഥം അദ്ദേഹത്തിനു കാണാപ്പാമാണ്‌.
              അദ്ദേഹത്തിനു വയനാട്ടില്‍ പല സ്ഥലങ്ങളിലായി ധാരാളം സ്വത്തുക്കളുണ്ട്.ഏലം ,ഇഞ്ചി,അടക്ക,റബ്ബര്‍ അങ്ങനെ പലതും അദ്ദേഹത്തിന്‍റെ  വസ്ത്തുക്കളില്‍ കൃഷി ചെയ്യുന്നുണ്ട്.എന്നെ പരിചയപ്പെട്ടതിനു ശേഷം അദ്ദേഹം കൃഷിയിടങ്ങള്‍ കാണാന്‍ പോകുമ്പോള്‍ അവധി ദിവസങ്ങളില്‍ എന്നെയും കൂട്ടുമായിരുന്നു.അങ്ങനെ വയനാട് ജില്ല കൂടുതല്‍ കാണാന്‍ കഴിഞ്ഞു.എന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത് കമുകിന്‍ തോട്ടമായിരുന്നു.
                 ഖുറാന്‍സാഹിബിന്‍റെ വീട്ടിലെ കാര്യസ്ഥനാണ് റാവുണ്ണി . അയാളുടെ ഭാര്യയും ആ വീട്ടിലെ ജോലിക്കാരിയായിരുന്നു.വളരെ ചെറുപ്പത്തില്‍ ഖുറാന്‍ സാഹിബ് തോട്ടത്തില്‍ പോയ സമയം എവിടെയോ വച്ചു കണ്ടു കൂടെക്കൂട്ടിയതാണ് റാവുണ്ണിയെ.
                        റാവുണ്ണി ബധിരനും മൂകനുമാണ്‌...
അയാള്‍ക്ക്‌ ഖുറാന്‍ സാഹിബ് സഹോദരതുല്യനാണ്.ഖുറാന്‍ സാഹിബിനും റാവുണ്ണിയെ വലിയ ഇഷ്ടമായിരുന്നു.റാവുണ്ണിക്ക് വിവാഹം നടത്തിക്കൊടുത്തതും താമസിക്കാന്‍ ഒരു വീട് നിര്‍മ്മിച്ചു കൊടുത്തതും ഖുറാന്‍ സാഹിബായിരുന്നു.
              ഖുറാന്‍ സാഹിബിനു രണ്ടു ആണ്‍കുട്ടികളും രണ്ടു പെണ്‍കുട്ടികളും ആയിരുന്നു മക്കള്‍.എന്നും രാവിലെ ഞാന്‍ ഓഫീസിനു  പുറത്ത് വരാന്തയില്‍ പത്രം വായിച്ചിരിക്കുമ്പോള്‍ മതിലിനപ്പുറം വെളുത്തു മെലിഞ്ഞ ഒരു സുന്ദരിക്കുട്ടി എന്നെ നോക്കി ചിരിച്ചു നില്‍ക്കാറുണ്ട്.അവള്‍ എന്നോട് എന്തെങ്കിലുമൊക്കെ ചോദിച്ചു കൊണ്ട് അവിടെ കറങ്ങി ഏറെനേരം  നില്‍ക്കാറുണ്ട്.
               കുറേ ദിവസം കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ വളരെ അടുത്ത കൂട്ടുകാരെപ്പോലെയായി .അവളോട്‌ ചെറിയ ചെറിയ കുശലങ്ങള്‍ ചോദിക്കാന്‍ എനിക്കിഷ്ടമായിരുന്നു .എന്‍റെ മക്കളുടെ പ്രായമുള്ള അവളെ എന്നും കാണാന്‍ താല്പ്പര്യമായിരുന്നു..ആ കൊച്ചു സുന്ദരിയാണ് സുനിത.റാവുണ്ണിയുടെ ഒരേ ഒരു മകളാണ് സുനിത.
                ആറു മാസം മാത്രമാണ് എനിക്ക് ആ ഓഫീസില്‍ ജോലി ചെയ്യാന്‍ സാധിച്ചത്.നാട്ടിലേക്ക് എനിക്ക് സ്ഥലം മാറ്റം കിട്ടി.പെട്ടന്നുള്ള സ്ഥലം മാറ്റമായതിനാല്‍ സുനിതയെ കണ്ടു പറയാന്‍ സാധിച്ചില്ല.ക്രമേണ ഞാന്‍ വയനാടിനേയും ,ഖുറാന്‍ സാഹിബിനേയും റാവുണ്ണിയേയും സുനിതയേയും മറന്നു.
              ഇതിനിടയില്‍ എപ്പോഴോ ഓഫീസ് സംബന്ധമായ ആവശ്യത്തിന് , എന്നോടൊപ്പം അവിടെ ജോലിചെയ്തിരുന്ന ടൈപ്പിസ്റ്റ് ഇവിടേയ്ക്ക് വന്നപ്പോള്‍ ചില കാര്യങ്ങള്‍ പറഞ്ഞു. 
                   ഖുറാന്‍ സാഹിബ് പെട്ടന്ന് നെഞ്ച് വേദന വന്നു മരിച്ചു പോയെന്നും ,റാവുണ്ണി കമുകില്‍ നിന്നും വീണു നട്ടെല്ലിനു ക്ഷതമേറ്റ് കിടന്നതുമൊക്കെയായ സംഭവങ്ങള്‍. കേട്ടപ്പോള്‍ വല്ലാതെ വേദനിച്ചു.അപ്പോഴും ഞാന്‍ സുനിതയെപ്പറ്റി ചോദിച്ചിരുന്നില്ല .അയാള്‍ അവളെപ്പറ്റി ഒന്നും പറഞ്ഞതുമില്ല.
                  " സര്‍ ,ഈ കുട്ടിയെ മുന്‍പ് കണ്ടിട്ടുണ്ടോ? "
     അരുണ്‍ ദാസിന്‍റെ ശബ്ദം എന്‍റെ ചെവികളില്‍ മുഴങ്ങി.ഞാന്‍ അത്ഭുതത്തോടെ അരുണ്‍ ദാസിനെ നോക്കിച്ചിരിച്ചു.സുനിത എന്നെത്തന്നെ സൂക്ഷിച്ചു നോക്കുന്നു.ഞാന്‍ പിന്നെയും സുനിതയോട്‌ സംസാരിക്കാന്‍ തുടങ്ങി.അവളുടെ കണ്ണുകള്‍ നിറയുന്നത് ഞാന്‍ കണ്ടു.
              "അച്ഛന്‍ വീണതിനു ശേഷം മൂന്നു വര്‍ഷം ഒരേ കിടപ്പ് കിടക്കുകയും പിന്നീടു മരിക്കുകയും ചെയ്തു.അതോടെ അമ്മ മാനസികമായി തളര്‍ന്നു.ഖുറാന്‍ സാഹിബിനെപ്പോലെ ആയിരുന്നില്ല അദ്ദേഹത്തിന്‍റെ മക്കള്‍.അദ്ദേഹത്തിന്‍റെ  മരണ ശേഷം മക്കള്‍ വസ്തുക്കള്‍ വീതം വച്ചു പല സ്ഥലത്തായി പിരിഞ്ഞുപോയി.ആരും ഞങ്ങളെ കൂട്ടിയില്ല."
                    സുനിതയുടെ കരച്ചില്‍ എന്‍റെ നെഞ്ചിനെ കീറി മുറിച്ചു.സുനിതയും അമ്മയും ഒറ്റപ്പെട്ടു.അങ്ങനെയാണ് ഒരു പത്രപ്പരസ്യത്തിലൂടെ സുനിത ഇവിടെയെത്തിപ്പെട്ടത് ...കൂടെ അമ്മയും....
                 വിധിയില്‍ വിശ്വാസമില്ലാതിരുന്ന ഞാന്‍  ഇപ്പോള്‍ ഏറ്റവും കൂടുതല്‍ വിശ്വസിക്കുന്നു..... വിധിയെ...!!!!
                 അരുണ്‍ദാസിന്‍റെ അമ്മയോടുള്ള സ്നേഹം കൊണ്ടാണ് വയനാട്ടില്‍ നിന്നുള്ള ഒരു കുട്ടിയെത്തന്നെ അധ്യാപികയായി അയാള്‍ നിയമിക്കാന്‍ തീരുമാനിച്ചത്. ആരും ആശ്രയമില്ലാത്തവളാണെന്ന്           അറിഞ്ഞുകൊണ്ട്തന്നെയാണ് അയാള്‍ സുനിതയെ നിയമിച്ചത്.
           ആ തീരുമാനം നല്ലതായെന്നു ഇപ്പോള്‍ എനിക്കും തോന്നി...
ജീവിതത്തില്‍ ഇനി ഒരിക്കലും അവളെ കാണാന്‍ കഴിയില്ല എന്നാണ് ഞാന്‍ വിശ്വസിച്ചിരുന്നത്.അതുകൊണ്ടാണ് അവളെ കൂടുതല്‍ അറിയാനും ഓര്‍ക്കാനും  ഇഷ്ട്ടപ്പെടാതിരുന്നതും. 
                   ഓര്‍മ്മയില്‍ ദു:ഖമായി ,എനിക്ക് വേദന തരുന്ന സുനിതയെ ഞാന്‍ മന:പൂര്‍വ്വം മറക്കാന്‍ ശ്രമിക്കുകയായിരുന്നു.
                   പക്ഷെ.........
 ഇപ്പോഴിതാ എന്‍റെ മുന്‍പില്‍ വിധി അവളെ എത്തിച്ചിരിക്കുന്നു...
എനിക്ക് സന്തോഷം അടക്കാന്‍ കഴിഞ്ഞില്ല...
പാവപ്പെട്ട ഈ പെണ്‍കുട്ടിയെയും അമ്മയെയും 'കലാക്ഷേത്ര'ത്തിന്‍റെ തിരുമുറ്റത്തുവച്ചു കണ്ടുമുട്ടിയതില്‍ ഞാന്‍ ഈശ്വരനോട് നന്ദി പറഞ്ഞു.
       ഈശ്വരന്‍ അരുണ്‍ ദാസിന്‍റെ രൂപത്തില്‍ എന്‍റെ മുന്നിലുണ്ട്.. 
                      നന്ദി !!!
ഞങ്ങള്‍ തിരിച്ചുപോകാന്‍ തുടങ്ങവേ അരുണ്‍ ദാസിന്‍റെ ശബ്ദം എന്‍റെ കാതുകളില്‍ മുഴങ്ങി,
                "സര്‍ , വരുമോ?  ഇവിടത്തെ   അന്തേവാസിയായി."
തിരിഞ്ഞുനിന്ന ഞാന്‍ ഒരിക്കല്‍ മനസ്സില്‍ പറഞ്ഞ വാക്കുകള്‍ ഉച്ചത്തില്‍ പറഞ്ഞു ,
     വരും ...തീര്‍ച്ചയായും വരും...ഉടന്‍ തന്നെ ...കാത്തിരിക്കൂ...!!!