Monday, January 31, 2011

കാത്തിരുപ്പ്

(ചില കാത്തിരുപ്പുകള്‍ സുഖമാണ്. ചിലത് സന്തോഷകരമാണ്. മറ്റു ചിലതാകട്ടെ ദുഖവും.കാത്തിരുന്നവര്‍ക്കും ,കാത്തിരിക്കുന്നവര്‍കും വേണ്ടി സദയം സമര്‍പ്പിക്കുന്നു....)




റെയില്‍വേ സ്റ്റേഷനില്‍ അയാള്‍ കാത്തിരുന്നു...കൂടെ ഞാനും ..കേരള എക്സ്പ്രസ്സ്‌ ഒരു മണിക്കൂര്‍ ലേറ്റ്. ശക്തിയായ മഴ.പുറത്ത് ഇരുട്ടു പരന്നിരുന്നു. സമയം ഉച്ച കഴിഞ്ഞു മൂന്നര  മണി ആയിട്ടെ ഉള്ളു . കാര്‍മേഘങ്ങള്‍  ഇരുണ്ട് കൂടി അന്തരീക്ഷമാകെ കറുത്തിരുന്നു. ഇടക്കിടെ ശക്തിയായ ഇടിയും ,മിന്നലും ,റെയില്‍വേ പാളങ്ങള്‍ക്കിടയില്‍ മഴ വെള്ളം കെട്ടികിടക്കുന്നു. അതില്‍ നിറയെ പ്ലാസ്റ്റിക്‌ കവറുകളും ഗ്ലാസ്സുകളും ഒഴുകി നടന്നു.
     എന്‍റെ സമീപം ഹരി കൃഷ്ണന്‍ ഇരിപ്പുണ്ട് . അയാള്‍ വല്ലാതെ ചുമക്കുന്നുണ്ട്. തണുപ്പ് അയാള്‍ക് സഹിക്കാന്‍ പറ്റുന്നില്ല എന്ന് തോന്നി. അവനു ആരോഗ്യം കുറവായിരുന്നു. "ചായ വേണോ?" ഞാന്‍ ചോദിച്ചു. അയാള്‍ വേണമെന്ന് തല ആട്ടി. ഞാന്‍ എഴുനേറ്റു. റെയില്‍വേ ക്യാന്റീന്‍ലേക്ക് നടന്നു. അവനു കൂടെ വരാന്‍ പറ്റുന്നില്ല .ഞാന്‍ ഗ്ലാസ്സില്‍ ചൂടുള്ള ചായ വാങ്ങി .ഹരി കൃഷ്ണന്‍ ആര്‍ത്തിയോടെ കുടിച്ചു.അവന്‍ വല്ലാതെ വിറക്കുന്നുണ്ടായിരുന്നു. അവനു സിമന്റ്‌ ബെഞ്ചില്‍ കിടക്കാന്‍ വേണ്ടി ഞാന്‍ അല്പം മാറി ഇരുന്നു. .അവന്‍ കിടന്നു. ഞാന്‍ സ്ടഷനിലെ   കാഴ്ചകളിലേക്ക് നോക്കി   ഇരുന്നു. എനിക്ക് ഒന്നും കാണാന്‍ കഴിയുന്നില്ല .വീണ്ടും എന്‍റെ നോട്ടം ഹരി കൃഷ്നണിലേക്ക്   വന്നു. ഞാന്‍ അവനെ നോക്കി ഇരുന്നു.
        എന്‍റെ പ്രിയ കൂട്ടുകാരന്‍ . സമപ്രായം, ഒരുമിച്ചു പത്താം  ക്ലാസ്സുവരെ പഠിച്ചവന്‍ .മിക്ക ക്ലാസ്സുകളിലും എന്‍റെ ബെഞ്ചില്‍ തന്നെ അവനും ഇരിക്കാറുള്ളത്. ക്ലാസ്സിലെ പഠിത്തത്തില്‍ ഒന്നാമന്‍. ഞങ്ങള്‍ക്ക് തമ്മില്‍ പിണക്കമോ പരിഭവമോ ഇല്ല. എന്‍റെ വീടിന്‍റെ കുറച്ചകലെയാണ് അവന്റെയും വീട്.


   ഹരി കൃഷ്ണന് നല്ല വെളുപ്പ്‌ നിറമാണ്. ചെമ്പന്‍  കണ്ണ്,സദാ ചുവന്ന ചെവി.അവന്റെ തലമുടിക്ക് നല്ല കറുപ്പ് നിറം അല്ലായിരുന്നു. അതുകൊണ്ട് ഞങ്ങള്‍ അവനെ വിളിക്കുന്നത്‌ "സായിപ്പ്‌" എന്നാണ്. അതില്‍ അവനു പരാതിയോ,പരിഭവമോ ഇല്ല.അവനു ഇളയതായി  ഒരു അനിയനും അനിയത്തിയും ഉണ്ട്.അവര്‍ അവനെ പോലെ വെളുത്തതല്ല ..അവരുടെ കണ്ണുകള്‍ക്ക്‌ നല്ല കറുപ്പ് നിറമാണ്.
   ഹരി കൃഷ്ണന്റെ അച്ഛന്‍ സിലോണില്‍ (ഇന്നത്തെ ശ്രീ ലെങ്ക )ആയിരുന്നു. അവിടെ കച്ചവടം നടത്തിയിരുന്നു. കൂടെ കൂടെ അയാള്‍ നാട്ടില്‍ വരുമായിരുന്നു. അയാള്‍ തിരിച്ചു പോകുമ്പോള്‍ വലിയ തുണി കെട്ടുകള്‍ കൊണ്ട് പോകുമായിരുന്നു. മദ്രാസില്‍ നിന്ന് വാങ്ങുന്ന തുണികളാണ് കൂടുതലും. കൂടാതെ മധുരയിലും കോയമ്പത്തൂരില്‍ നിന്നും അയാള്‍ തുണികള്‍ വാങ്ങി സിലോണിലേക്ക്‌ കൊണ്ട് പോകുമായിരുന്നു. ഒരിക്കല്‍ ഹരി കൃഷ്ണന്‍ എന്നോട് പറഞ്ഞിട്ടുണ്ട് കൂടുതലും ബെഡ് ഷീറ്റ്‌കള്‍ ആണെന്ന്. സ്കൂളില്‍ വരുമ്പോള്‍ ഹരി നല്ല ഉടുപ്പുകള്‍ ഇടാറുണ്ട്. അവന്റെ ഉടുപ്പുകളില്‍ കാറുകളും ഇംഗ്ലീഷ്  അക്ഷരങ്ങളും നിറയെ കാണും..അവനു ഭംഗി ഉള്ള ഉടുപ്പുകള്‍ ഉണ്ടായിരുന്നു.
    അവന്റെ അച്ഛന് സിലോണിലും ഭാര്യയും രണ്ടു പെണ്മക്കളും ഉണ്ട്. പേര് ചന്ദ്രന്‍ പിള്ള എന്നാണെങ്കിലും അയ്യാളെ നാട്ടുകാര്‍ വിളിക്കുന്നത്‌ "സിലോണ്‍ കാരന്‍ " എന്നാണ്. അതുകൊണ്ട് അയാളുടെ ശരിക്കുള്ള പേര് ആര്‍കും അറിയില്ല.
  അവന്റെ അച്ഛന് സിലോണില്‍ ഭാര്യയും  മക്കളും ഉള്ള കാര്യം അവന്റെ അമ്മയ്ക്കും അവനും അറിയാം.പക്ഷെ അവന്റെ അമ്മ അതെ പറ്റി ഒന്നും അയാളോടു ചോദിച്ചിട്ടില്ല. അവര്‍ക്ക് അതില്‍ പിണക്കമില്ല. അയാള്‍ അങ്ങോട്ട്‌ പറഞ്ഞിട്ടുമില്ല. നാട്ടിലെ മറ്റൊരു സിലോന്കാരനായ ഹനീഫ പറഞ്ഞാണ് ഇക്കാര്യം നാട്ടില്‍  അറിഞ്ഞത്. ..ഹനീഫയെ എല്ലാരും " കൊളമ്പ്   ഹനീഫ" എന്നാണ് വിളിക്കുന്നത്‌.അയാള്കും സിലോണില്‍ കച്ചവടമാണ് പണി.
പത്താം ക്ലാസു പാസ്സായ ഹരി കോളേജില്‍ പോയില്ല .ഞാന്‍ ദൂരെ ഉള്ള കോളേജില്‍ പോകാന്‍ തുടങ്ങി.പിന്നെ ഇടക്കൊക്കെ തമ്മില്‍ കാണും.
     ഒരു ദിവസം ഹരി എന്നെ കാണാന്‍ വീട്ടില്‍ വന്നു. പതിവില്ലതതിനാല്‍ ഞാന്‍ കാര്യം അനേഷിച്ചു. അവന്‍ പറഞ്ഞു."ഞാന്‍ എന്‍റെ അമ്മാവനോടൊപ്പം രാജസ്ഥാനില്‍  പോകുന്നു.അവിടെ അമ്മാവന് ഒരു ഹോട്ടെല്‍ ഉണ്ട്. അമ്മാവന്‍ ഒരു ജോലി വാങ്ങി തരാം എന്ന് പറയുന്നു."ഞാന്‍ അവനെ നോക്കിയപ്പോള്‍ അവന്റെ കണ്ണ് നിറഞ്ഞിരിക്കുന്നു.ചെവികള്‍ കൂടുതല്‍ ചുവന്നിരിക്കുന്നു.
   എനിക്ക് അവനോടു ഒന്നും പറയാന്‍ തോന്നിയില്ല . ഞാന്‍ അവനെ കെട്ടിപിടിച്ചു കരഞ്ഞു. അവന്‍ പോകാന്‍ നേരം, എന്‍റെ അമ്മ അവന്റെ പോക്കറ്റില്‍ കുറച്ചു രൂപാ വച്ച് കൊടുത്തു.അവന്‍ കൈവീശി യാത്രയായി.ഞാന്‍ അവനെ നോക്കി നിന്നു.....
                 രണ്ടു വര്ഷം കഴിഞ്ഞു. ഒരു ഞായറാഴ്ച എന്നോടൊപ്പം കോളേജില്‍ പഠിക്കുന്ന സ്നേഹിതനെ യാത്രയാക്കാന്‍ ബസ്‌ സ്റ്റാന്‍ഡില്‍ നില്‍ക്കവേ ഒരു ബസ്‌, സ്റ്റോപ്പില്‍ നിര്‍ത്തി.കൈഇലും തോളിലും രണ്ടു വലിയ ബാഗുമായി ഒരാള്‍ പുറത്തേക്കിറങ്ങി. ഞാന്‍ അത്ഭുതത്തോടെ  നോക്കി.
                               ഹരി കൃഷ്ണന്‍.......
     എന്‍റെ കോളേജിലെ  സുഹൃത്തിനെ കയറ്റിയ ബസ്‌ കടന്നു പോയ്‌.അവന്റെ ബാഗില്‍ ഒരെണ്ണം ഞാന്‍ വാങ്ങി,ഞങ്ങള്‍ പലതും പറഞ്ഞു നടന്നു. അവനു നാട്ടിലെ കാര്യങ്ങള്‍ അറിയണം.എനിക്ക് രാജസ്ഥാനിലെ കഥകള്‍ കേള്‍ക്കണം . പുഴ വരമ്പിലൂടെ ഞങ്ങള്‍ വിശേഷങ്ങള്‍ പറഞ്ഞു നടന്നു.
                      അവനെന്നോടെ കുറെ കാര്യങ്ങള്‍ പറഞ്ഞു.ആദ്യം ആറു മാസത്തോളം ജോലി ഒന്നും കിട്ടിയില്ല. അവന്റെ അമ്മാവന്റെ കടയില്‍ തന്നെ സഹായി ആയി നിന്നു.  ക്രമേണ ഭാഷ പഠിച്ചു. രാജസ്ഥാനില്‍ അസഹ്യമായ ചൂട് ആണ്.അവനു സഹിക്കാന്‍ പറ്റാത്ത ചൂട്.എങ്കിലും അവന്‍ സഹിച്ചു.അവന്റെ അമ്മാവന്‍ രാജസ്ഥാന്‍കാരിയെ കല്യാണം കഴിച്ചിരുന്നു.അവന്റെ അമ്മാവന്റെ ഭാര്യയുടെ മുഖം ഇത് വരെ അവന്‍ നേരെ കണ്ടിട്ടില്ല.അത് പറഞ്ഞു അവന്‍ ഉറക്കെ ചിരിക്കുന്നുണ്ടായിരുന്നു. അമ്മാവന് നാല് കുട്ടികളായിരുന്നു.അവന്‍ ആഹാരം പാകം ചെയ്യാന്‍ പഠിച്ചു. ഹോട്ടലിലെ ചില വിഭവങ്ങള്‍ അവനാണ് ഉണ്ടാക്കുനത്. നാട്ടിലായിരുന്നപ്പോള്‍ ചില ദിവസങ്ങളില്‍ അമ്മക്ക് സുഖമിലാതെ വരുമ്പോള്‍ അവന്‍ പാചകം ചെയ്യുമായിരുന്നു.  അങ്ങനെ രാജസ്ഥനികള്‍ക്ക് കേരള വിഭവങ്ങള്‍ ഉണ്ടാക്കി  കൊടുക്കുമായിരുന്നു.നല്ല രുചിയുള്ള 'സാമ്പാര്‍' ഉണ്ടാക്കുകയും , രാജസ്ഥാനികള്‍ അത് വളരെ ഇഷ്ടത്തോടെ  വാങ്ങി കഴിക്കയും ചെയ്തിരുന്നു .രാജസ്ഥനികല്ള്‍ക്ക്   അവനെ ഇഷ്ടമായി. ഇപ്പോള്‍ അവനും രാജസ്ഥാന്‍ ഇഷ്ടമായി  ,രാജസ്തനികളെയും  ..
                                          ഹരി പിന്നീടു പലപ്രാവശ്യം  വരുകയും പോകുകയും ചെയ്തു.ഇപ്പോള്‍ അവന്‍ ഹിന്ദിയും രാജസ്ഥാനിയും നല്ലപോലെ സംസാരിക്കും. അവന്‍ അനുജനെ പഠിപ്പിച്ചു.അയാള്‍ സ്കൂള്‍ അധ്യാപകനായി.അനിയത്തിയെ വിവാഹം കഴിച്ചയച്ചു.. .
                                                    എനിക്കും ജോലി കിട്ടി.ഞാനും വിവാഹം കഴിച്ചു.
           ഹരി കൃഷ്ണന്‍ ഇപ്പോള്‍ ജോലി ചെയുന്നത് ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും അതിര്‍ത്തിക്കു  അടുത്തുള്ള  ഒരു സ്റ്റീല്‍ കമ്പനിയില്‍ ആണ്.അവനിപ്പോള്‍ കമ്പനിയിലെ സീനിയര്‍ വര്‍ക്ക്‌ സൂപ്രണ്ട് ആണ്. നല്ല ശമ്പളം.
                                       അവന്‍ രാജസ്ഥാനില്‍ പോയി ഒരു വര്ഷം കഴിഞ്ഞപ്പോള്‍ തന്നെ അവന്റെ അച്ഛന്‍ സിലോണില്‍ വച്ച് മരിച്ചു പോയ്‌. അതിനു ശേഷം അവിടെ നിന്നും ഒരു വിശേഷവും അറിയാനില്ലായിരുന്നു .ക്രമേണ  എല്ലാപേരും അച്ഛനെ മറന്നു.
                            എനിക്ക് കേരളത്തിന്റെ വടക്കേ അറ്റത്തുള്ള ഒരു ജില്ലയിലായിരുന്നു ജോലി. അത് കൊണ്ട് ഹരിയുടെ വിശേഷം കൂടുതലായി അറിയാന്‍ കഴിയാതെ വന്നു. എങ്കിലും ഞാന്‍ നാട്ടില്‍ വരുമ്പോള്‍ അവന്റെ അനിയനെ കണ്ടു കാര്യങ്ങള്‍ അറിഞ്ഞിരുന്നു.
                         ഒരിക്കല്‍ ഞങ്ങള്‍ തമ്മില്‍ കണ്ടുമുട്ടി.അവന്‍ വിവാഹം കഴിച്ചോ എന്ന് ഞാന്‍ ചോദിച്ചു . ചോദ്യം കേട്ടു അവന്‍ ചിരിക്കുകയും എന്നെ വീട്ടിലേക്കു കൂട്ടിപോകുകയും ചെയ്തു. എന്നെ അത്ഭുതപ്പെടുത്താന്‍ വേണ്ടി ആയിരുന്നു അത്. അവന്‍ ഭാര്യയുടെ പേര് വിളിച്ചു..
                                             "ദുലാരി" അതാണ്‌ അവന്റെ ഭാര്യയുടെ പേര്.അവന്‍ ആ പേര് മാറ്റി."സുജാത" എന്ന് വിളിച്ചു.
                                                 സുജാത കടന്നു വന്നു.സുന്ദരിയായ  ഒരു പെണ്‍കുട്ടി. എനിക്കവനോട് ഉള്ളില്‍ അസൂയ തോന്നി. അവള്‍ക്കു അത്രയ്ക്ക് സൌന്ദര്യം ഉണ്ടായിരുന്നു.ഞാന്‍ കുറെ നേരം പലതു പറഞ്ഞിരുന്നു. രാജസ്ഥാനില്‍ നിന്നും കൂട്ടിക്കൊണ്ടു വന്നതാണ്. സുജാത അകത്തേക്ക് പോയ്‌.
                                        അവന്‍ ദുലാരിയെ കണ്ടെത്തിയ കഥ പറയാന്‍ തുടണ്ടി. ഒരു ദിവസം രാത്രി അവന്‍ ജോലി കഴിഞ്ഞു താമസ സ്ഥലത്തേക്ക് പോകുമ്പോള്‍ വഴിയരികില്‍ ബോധം നശിച്ചു കിടന്നതാണ് അവള്‍ .അവന്‍ അവളെ കൂട്ടിക്കൊണ്ടു വന്നു താമസിപ്പിച്ചു.ഓര്മവന്നപ്പോള്‍ അവള്‍ വല്ലാതെ കരയുകയും നടന്ന സംഭവം പറയുകയും ചെയ്തു.അവള്‍ക്കു ബന്ധുക്കളായി ആരും ഇല്ല. സ്വന്തം സ്ഥലവും അറിയീല്ല  ...രാജസ്ഥാനിലെ ഏതോ നാടോടികൂട്ടതിലായിരുന്നു അവളുടെ ജീവിതം.ഒരു ദിവസം അവളെ അതിര്‍ത്തിയില്‍ വച്ച് ഒരു പട്ടാളക്കാരന്‍  കയറിപ്പിടിക്കുകയും ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ചെയ്തു.അവള്‍ അയാളെ മാരകമായി മുറിവേല്‍പ്പിച്ചു ഓടി രക്ഷപ്പെടുകയായിരുന്നു  .തളര്‍ന്നു അവശയായ  അവള്‍ അങ്ങനെയാണ് റോഡില്‍ കിടന്നതും,ഹരികൃഷ്ണന്‍ കാണാന്‍ ഇടയായതും.
                  എനിക്കവനോട് അപ്പോള്‍ തോന്നിയത് കൂടുതല്‍ ബഹുമാനം ആയിരുന്നു.
                 അവനു ദുലാരിയെ ഇഷ്ട്ടമായി.പിന്നെ കൂടുതല്‍ ഒന്നും ആലോചിച്ചില്ല.അവളെയും കൊണ്ട് ഉടനെ നാടുവിട്ടു.അവന്റെ വീട്ടില്‍ എത്തി.
                   അവന്റെ സ്ഥാനത് ഞാനായിരുന്നെങ്കില്‍ ഇത് തന്നെ ചെയുംമായിരുന്നോ?
                ഉത്തരം കിട്ടിയില്ലാ....
                   വര്ഷം രണ്ടു കഴിഞ്ഞു.ദുലാരി ഒരു പെണ്‍കുട്ടിയെ പ്രസവിച്ചു. ഹരി കൃഷ്ണന്‍ അതിനു ശേഷം രാജസ്ഥാനിലേക്ക് പോയില്ല.നാട്ടില്‍ ഒരു ചെറിയ കച്ചവടം തുടങ്ങി.ചായക്കടയും അതിനോട് ചേര്‍ന്ന് ഒരു പലചരക്ക് കടയും.ദുലാരിയും അവനെ സഹായിച്ചു.
                    ദുലാരിയുടെ മകള്‍ "സുനിത"ക്ക് എട്ടു വയസുള്ളപ്പോഴാണ് ആ സംഭവം നടന്നത്.ഒരു ദിവസം ഹരി കൃഷ്ണന്റെ കടയുടെ മുന്നില്‍ ഒരു പോലിസ്  ജീപ്പും കൂടെ ഒരു വലിയ പട്ടാള വണ്ടിയും..കാര്യം മനസിലാകാതെ നാട്ടുകാര്‍ കൂട്ടം കൂടി.അവര്‍ ഹരിയുടെ കടയില്‍ കയറുകയും ദുലാരിയെ വണ്ടിയില്‍ കയറ്റിക്കൊണ്ടു പോകുകയും ചെയ്തു.ഞാന്‍ അപ്പോള്‍ നാട്ടിലുണ്ടായിരുന്നു. ഹരി എന്നെ വിളിപ്പിച്ചു.അവന്റെ അനുജനും വന്നു..
                                          ഞങ്ങള്‍ സ്റ്റേഷനില്‍ എത്തി.അപ്പോഴാണ്‌ കാര്യം മനസിലായത്.അന്ന് ദുലാരി ആക്രമിച്ച ആ പട്ടാളക്കാരന്‍ മരിച്ചിരുന്നു.അന്ന് മുതല്‍  ദുലാരിയെക്കുറിച്ചുള്ള അന്വേഷണം ആയിരുന്നു. ഇപ്പോഴാണ് അവള്‍ എവിടെ എന്ന് അവര്‍ കണ്ടുപിടിച്ചത്.
                           എട്ടു വര്ഷം കഴിഞ്ഞിരിക്കുന്നു....................
                 അവള്‍ക്കു ജാമ്യം നിഷേധിക്കുകയും രണ്ടു ദിവസം കഴിഞ്ഞു രാജസ്ഥാനിലേക്ക് കൊണ്ട് പോകുകയും ചെയ്തു.മകളെ നാട്ടില്‍ വിട്ടു ഹരി കൃഷ്ണനും രാജസ്ഥാനിലേക്ക് പോയ്‌.കുറെ നാള്‍ യാതൊരു അറിവും ഇല്ലായിരുന്നു.കുറേ ദിവസങ്ങള്‍ക്കു ശേഷം ഹരി കൃഷ്ണന്‍ നിരാശനായി നാട്ടില്‍ വന്നു.കോടതി ദുലാരിയെ പതിനാലു വര്ഷം ജയിലില്‍ അടക്കാന്‍ ഉത്തരവിട്ടു.
                                         മേല്ക്കൊടതികളും ശിക്ഷ ശരി വച്ചു. .അപേക്ഷകള്‍ പലതും കൊടുത്തു.ഫലം  ഉണ്ടായില്ല..വര്‍ഷങ്ങള്‍ കഴിഞ്ഞു പോയ്‌.ശിക്ഷയുടെ കാലാവധി കഴിഞ്ഞു. മൂന്നു ദിവസം മുന്‍പ് ദുലാരിയെ ജയിലില്‍ നിന്ന് വിട്ടയച്ചു.
 ആരോഗ്യക്കുറവ്  കാരണം ഹരി കൃഷ്ണന് അങ്ങോട്ട്‌ പോകാന്‍ കഴിഞ്ഞില്ല.അവന്റെ അനുജനും അനിയത്തിയുടെ  ഭര്‍ത്താവും പോയിരുന്നു.
           ദുലാരിയെ സ്വീകരിക്കാന്‍ വേണ്ടി ആണ് ഞങ്ങള്‍ ഇവിടെ ഇരിക്കുന്നത്. പതിനാലു വര്‍ഷത്തെ കാത്തിരിപ്പിന്റെ അവസാനം...ഏതാനും നിമിഷങ്ങല്‍ക്കകം വണ്ടി സ്റ്റേഷനില്‍ എത്തും.ഞാന്‍ ഹരി കൃഷ്ണനെ വിളിച്ചുണര്‍ത്തി.അയാള്‍ നല്ല ഉറക്കത്തിലായിരുന്നു..  .  
                                               ഇരുട്ടിനെ കീറി മുറിച്ചു വണ്ടി സ്റ്റേഷനില്‍ നിന്നു..അരണ്ടട    വെളിച്ചത്തില്‍  അകലെ നിന്ന് ദുലാരി നടന്നു വരുന്നു.പതിനാലു വര്‍ഷത്തിനു ശേഷം...ഹരി കൃഷ്ണന്‍ മഴയെ മറന്നു..തണുപ്പിനെ അവഗണിച്ചു അവളുടെ സമീപത്തേക്ക് ഓടി. ശക്തിയായ മഴയില്‍ രണ്ടു ശരീരങ്ങള്‍ ഒന്നായി..
                         എന്‍റെ ഉള്ളില്‍ ഉണ്ടായ സ്നേഹം ഒരു നെടുവീര്‍പ്പായി പുറത്തേക്കു വന്നു....................
                                  സ്നേഹത്തിന്റെ കാത്തിരുപ്പ്!!!!!!!!                                  
                                           
           

Monday, January 10, 2011

ഉപ്പുകള്ളി

 (ഇത് ഒരു ഗ്രാമത്തിന്റെ  ചരിത്ര ഭാഗമാണ്. ഞാനത് ഒരു ചെറിയ കഥയായി നിങ്ങളുടെ മുന്നില്‍ സമര്ര്‍പ്പിക്കുന്നു......)


                       ഉപ്പുകള്ളി-സുന്ദരിയാണ്, അതി സുന്ദരി.നമുക്ക് ആ സുന്ദരിയെ കാണാന്‍ കുറച്ചു ദൂരം പോകേണ്ടി വരും.തിരുവനന്ത പുറത്തു നിന്ന് വടക്കോട്ട്‌ (കൊല്ലം റോഡില്‍)നാല്പത്തി അഞ്ച്‌  കിലോമീറ്റര്‍ പോകണം നാവായികുളം എന്ന ഗ്രാമത്തില്‍ എത്താന്‍.
                      
 മലകളും,മരങ്ങളും കുളങ്ങളും,കുഴികളും,അരയാലുകളും,സര്‍പ്പക്കാവുകളും,യക്ഷിക്കാവുകളും,മാടന്‍ നടയും,ചാത്തന്‍പാറയും  ഒക്കെയുള്ള ഒരു കൊച്ചു ഗ്രാമം..ജാതി  മത ഭേദമില്ലാതെ ഒത്തൊരുമയോടെ ഉള്ള നാട്ടുകാര്‍..ഗ്രാമം ചെറുതാണെങ്കിലും ചെറു ചെറു ക്ഷേത്രങ്ങള്‍ ഏറെയുണ്ട് . എന്‍റെ പ്രിയപ്പെട്ട സുഹൃത്ത്‌  ആണ് ശിവന്‍.അവനിലൂടെയാണ്  ഞാന്‍ ആ ഗ്രാമത്തെ കണ്ടതും കൂടുതല്‍ അറിഞ്ഞതും.ചെറുതും വലുതുമായ പല കഥകളും എനിക്കവന്‍ പറഞ്ഞു തന്നിട്ടുണ്ട്.
                                 ജന്മം കൊണ്ട് തിരുവനന്തപുരത്ത് കാരന്‍  ആണെങ്കിലും ശിവന്‍ പഠിച്ചതും കളിച്ചതും  വളര്‍ന്നതും ഈ ഗ്രാമത്തില്‍ ആണ്. ശിവന്റെ അച്ഛന് നാവായികുളത്തെ  ഏക  വലിയ സ്കൂളില്‍ ജോലി ഉണ്ട്....
                               ആറുമക്കളില്‍ മൂത്തവനായ  ശിവന്‍ മഹാ വികൃതികാരനാണ് .ഇപ്പോഴും അങ്ങനെ തന്നെ.അവന്റെ വീട് ഒരു വലിയ മലയുടെ മുകളിലാണ്.വൈരമല...പണ്ട് അവിടെ വൈരം ഖനനം ചെയ്തിരുന്നു എന്നാണ് ജന വിശ്വാസം.
                                                  വൈരമലയുടെ ചുറ്റും വയലുകലാണ്...
                ഒരു ഇടവമാസത്തിലെ മഴയുള്ള  ദിവസം  ശിവന്‍ ജനിച്ചു.മെലിഞ്ഞു ഉണങ്ങിയ ശിവനെ അച്ഛനും അമ്മയും  വളരെ ശ്രദ്ധയോടെ വളര്‍ത്തി . എല്ലാ കുട്ടികളെയും പോലെ ശിവനും കളിച്ചു വളര്‍ന്നു.. അവനു ധാരാളം കൂട്ടുകാരെ കിട്ടി.മഴവെള്ളം നിറഞ്ഞ വയലിലെ ചെളിയിലൂടെ അവനും കൂട്ടുകാരും ഓടി കളിച്ചു.. ചെളിയില്‍ വീണു ഉരുണ്ടു കളിച്ചു. ശിവന്‍ വളരുകയാണ്.വളരട്ടെ  ..വലുതായ ശിവനില്‍ നിന്നും  നമുക്ക്    ഉപ്പുകള്ളിയുടെ  കഥയറിയാം....


                                നാവായികുളത്തെ   ഏറ്റവും വലിയ ക്ഷേത്രമാണ് "ശങ്കര നാരായണ സ്വാമി ക്ഷേത്രം".നാടുകാരുടെ ഇഷ്ടദേവന്‍. സ്നേഹം കൊണ്ട് അവര്‍ സ്വാമിയേ വിളിക്കുന്നത്‌  സ്വാമിയപ്പുപ്പന്‍  എന്നാണ് ... ആറായിരം വര്‍ഷത്തോളം പഴക്കമുള്ളതാണ് ക്ഷേത്രം.അപ്പോള്‍ സ്വാമി എല്ലാവര്ക്കും അപ്പുപ്പനാണ്. കേരളത്തിലെ അറിയപെടുന്ന വലിയ ക്ഷേത്രങ്ങളില്‍ ഒന്നാണ് ഇത്.(ക്ഷേത്രത്തിനു സമീപമുള്ള ഒരു  ബ്രാമണഗൃഹത്തില്‍  ആണ് മഹാകവി ഉള്ളൂര്‍ ജനിച്ചു എന്ന് പറയപെടുന്നത്)
                                  മേട മാസത്തിലെ ഉത്രിട്ടാതി നാളിലാണ്‌ ഇവിടെ ഉത്സവം .ഓണം കഴിഞ്ഞാല്‍ നാടുകാര്‍ പുതുവസ്ത്രം  ധരിക്കുന്നത് ഈ ഉത്സവത്തിനാണ്. അവര്‍ക്ക് ഓണത്തിനെക്കാള്‍ പ്രിയപ്പെട്ടതും ഇവിടത്തെ ഉത്സവം തന്നെ ആണ്.നാടും നാട്ടുകാരും വളരെ സന്തോഷത്തിലായിരിക്കും.
                                 പണ്ട് ഈ ക്ഷേത്രത്തിന്‍റെ ചുറ്റിലും ധാരാളം ബ്രാമണകുടുംബങ്ങള്‍ ഉണ്ടായിരുന്നു.ക്ഷേത്രത്തിലെ പൂജയുമായി   ബന്ധപ്പെട്ടാകണം  അവര്‍ ഇവിടെ താമസികുന്നത്.സുന്ദരികളായ ബ്രാഹ്മണ പെണ്‍കുട്ടികള്‍ കസവ് പാവാട അണിഞ്ഞു കാലില്‍ വെള്ളി കൊലുസും ഇട്ടു തല നിറയെ മുല്ലയും പിച്ചിയും പൂവ് ചൂടി ക്ഷേത്ര മുറ്റത്ത്‌ ഓടി നടന്നിരുന്ന ആ നല്ല കാലത്തേ ക്കുറിച്ച് നാട്ടുകാര്‍ പറഞ്ഞിട്ടുള്ളത് ശിവന്‍ പല പ്രാവശ്യം എന്നെ പറഞ്ഞു കേള്‍പ്പിച്ചിട്ടുണ്ട്. ചില വീടുകളില്‍ ശിവന് പ്രവേശനം ഉള്ളതിനാല്‍ ,ഏതോ കലാകാരന്‍ വരച്ച സുന്ദരികളായ പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ ശിവന്‍ എന്നെ കാണിച്ചു തന്നിട്ടുണ്ട്. ഇന്നും ചില ബ്രാഹ്മണ ഗൃഹങ്ങള്‍ അവിടെ കാണാം. സ്കൂടരും ബൈക്കും അധികം  പ്രചാരത്തിലില്ലാത്ത സമയത്താണ് ശിവന്റെ യൗവനംകടന്നു പോയത്. അയാളുടെ വാഹനം അത് കൊണ്ട് തന്നെ സൈകില്‍ ആയിരുന്നു. അവന്‍ ‍ സൈക്കിളില്‍ ഒരുദിവസം പല പ്രാവശ്യം നാവായികുളം എന്ന കൊച്ചു ഗ്രാമത്തെ വലം വക്കും. അത് അവന്  ഒരു നിഷ്ട്ടയാണ്. ഒരു ദിവസം പോലും അവന്‍  അത് മുടക്കാറില്ല. മുടക്കം വന്നാല്‍ അയാള്‍ക്ക് അത് സഹിക്കില്ല. ആ സൈകിലിലുടെ ശിവന്‍ ആ ഗ്രാമത്തെ സ്നേഹിച്ചു. ഗ്രാമത്തിലെ ജനങ്ങള്‍ ശിവനെയും  സ്നേഹിച്ചു. ശിവനെ എല്ലപെര്കും അറിയാം.ചൂണ്ടയിട്ടു മീന്‍ പിടിക്കാന്‍  ശിവന്‍ കാണും.തെങ്ങില്‍ കയറി തേങ്ങ ഇട്ടു കൊടുക്കാന്‍ ശിവന്‍ കാണും.ഉത്സവപ്പറമ്പില്‍ ഓട്ടന്‍ തുള്ളലും കഥകളിയും  കാണാനും ശിവന്‍ ഉണ്ടാകും.ശിവന്‍ നാവയികുളത്തിന്റെതായി  മാറി..ശിവന്‍  മാത്രമല്ല..അവന്റെ  കുറെ കൂട്ടുകാരും.
                                           ഒരിക്കല്‍ ശിവന്‍ കുട്ടിക്കാലം കഴിഞ്ഞു യവ്വോനത്തില്‍  എത്താന്‍ തുടങ്ങിയ നാളില്‍ ദൂരെ ഉത്സവം കാണാന്‍ പോയ്‌. ഉത്സവം കഴിഞ്ഞു രാത്രി രണ്ടു മണിയോടെ മടങ്ങിവന്ന ശിവന് സൈക്കിള്‍ ഇല്ലായിരുന്നു. കാട്ടുവള്ളികള്‍ മൂടിയ ഇടുങ്ങിയ വഴികള്‍.ആ വഴി ഇതിനു മുന്‍പ് ഒരിക്കലും അവന്‍ പോയിട്ടില്ല.അത് കൊണ്ട് തന്നെ വഴിയിലെ കുഴികളും കല്ലുകളും ശിവനെ പലപ്രാവശ്യം തള്ളിയിട്ടു.കൂടെ ഉണ്ടായിരുന്ന കൂട്ടുകാര്‍ പലരും പല വഴി പോയ്‌ കഴിഞ്ഞു. ശിവന്‍ ഒറ്റക്കായി  .മങ്ങിയ നിലാവില്‍ ശിവന്‍ ദൂരേ ഒരു സ്ത്രി രൂപം കണ്ടു.കൈകള്‍ വഴിയിലേക്ക് നീട്ടി,വെള്ള വസ്ത്രം ധരിച്ചു തലയില്‍ നിറയെ പൂ ചൂടിയ ഒരു രൂപം....അവന്‍ തളര്‍ന്നു   ...കാലുകള്‍ വിറച്ചു... ശിവന് ചുറ്റും ഭൂമി കറങ്ങി.അമ്മുമ്മ പണ്ടെങ്ങോ പറഞ്ഞു  കൊടുത്ത യെക്ഷിയുടെ  രൂപം ഓര്‍മയില്‍ എത്തി.എല്ലാ വൈകുന്നേരങ്ങളിലും സ്കൂള്‍ വിട്ടു വന്നാല്‍ അവനും കൂടുകാരും ക്ഷേത്രത്തിലെ മൈതാനത്തെ പുല്‍ത്തകിടികളില്‍ ഓടിക്കളിക്കാറുണ്ട് . അത് കൊണ്ട് തന്നെ സ്വാമിക്ക് ശിവനെ അറിയാം.എന്നാല്‍ ഒരിക്കല്‍ പോലും ശിവന്‍ സ്വാമിയേ കാണാന്‍ പോയിട്ടില്ല.പുറത്തു നിന്ന് സ്വാമിയെ കാണാനും പറ്റില്ല.അവന്‍  സ്വാമിയെ കാണാത്തത് സ്വമിയോട് വിശ്വാസമോ സ്നേഹമോ ഇല്ലഞ്ഞിട്ടല്ലാ .ക്ഷേത്രത്തിനകത്ത് കയറാന്‍ ആണുങ്ങള്‍ ഷര്‍ട്ട്‌ ഊരണം. പാവം ശിവന് ഷര്‍ട്ട്‌ ഊരാനും പറ്റില്ല.അവന്റെ ശരീരം അത്രയ്ക്ക് മെലിഞ്ഞതാണ്..ക്ഷേത്രത്തില്‍ തൊഴാന്‍  വരുന്ന പെണ്‍കുട്ടികള്‍ കണ്ടാല്‍ ശിവന് സഹിക്കില്ലാ....അത് സ്വാമിക്കും അറിയാം..അത് കൊണ്ട്  സ്വാമി ശിവനോട് ക്ഷെമിച്ചു.അവനെ സ്വാമി പ്രത്യേകം ശ്രദ്ധിച്ചിരുന്നു.സ്വാമിക്ക് ശിവനെ ഇഷ്ടമായിരുന്നു.
                                                     ശിവന്‍ അവിടെ നിന്ന് കൊണ്ട് സ്വാമിയെ കൈകൂപ്പി പ്രാര്‍ത്ഥിച്ചു.അടുത്തനിമിഷം കണ്ണുകള്‍ തുറന്നു നോക്കി.അവിടെ ആ രൂപമില്ലാ..അവന്‍ ഓടി .  വീട്ടില്‍ എത്തുമ്പോള്‍ വല്ലാതെ തളര്‍ന്നിരുന്നു.വീടിന്‍റെ തിണ്ണയില്‍ ഇരുന്നു ഉറങ്ങി പോയ്‌. എന്തോ ശബ്ദം കേട്ടു ഞെട്ടി ഉണര്‍ന്ന അവന്റെ മുന്‍പില്‍ കട്ടഞ്ചായയുമായി അമ്മ.വിറയ്ക്കുന്ന  കൈകളാല്‍ ചായ വാങ്ങി ആര്‍ത്തിയോടെ കുടിച്ചു.ചൂട് ചായ നെഞ്ചിലൂടെ പാഞ്ഞു പോയ്‌.ശിവന് സുഖം തോന്നി. ഉത്സവം കാണാന്‍ പോകുന്നതിനു അച്ഛന്റ് അനുവാദം കിട്ടാറില്ല.അമ്മ സമ്മതിക്കും.അത് മതി,അമ്മ അച്ഛനോട് പറഞ്ഞു ശരി ആക്കും.അത് ശിവന് അറിയാം.                          
         പേടി കാരണം ശിവന് രണ്ട്‌ ദിവസം പനിച്ചു.സംശയം തോന്നി അമ്മ കാര്യം തിരക്കി.വളരെ നിര്‍ബന്ധിച്ച ശേഷം ശിവന്‍ നടന്ന സംഭവം അമ്മയോട്‌  പറഞ്ഞു.അമ്മയിലും ഭയം നിഴലിച്ചു. അവര്‍ മകന് ക്ഷേത്രത്തില്‍ നിന്നും പൂജിച്ചു വാങ്ങിയ കറുത്ത നൂല്‍ കൈത്തണ്ടയില്‍ കെട്ടീ.അവനില്‍ നിന്നും ഭയം അകന്ന് പോയി.
                                        അവന്‍   സൈക്കിള്‍ തുടച്ചു പൊടി മാറ്റി അതില്‍ കയറി യാത്ര ആയി.യെക്ഷിയെ കണ്ട ഇടവഴി ആയിരുന്നു ലക്‌ഷ്യം. പൊള്ളുന്ന വെയിലില്‍ അവന്‍ സൈക്കിള്‍ ആഞ്ഞു ചവിട്ടി,നെറ്റിയിലും നെഞ്ജത്തും  വിയര്‍പ്പോഴുകി. അവന്‍ ഇടവഴിയിലേക്ക് കയറി. സൈക്കിള്‍ മതിലിനോട്  ചേര്‍ത്ത് വച്ച് നടക്കുവാന്‍ തുടണ്ടി.കുറേ നടന്നു.വഴിയില്‍ പലരെയും കണ്ടു.ആരോടും ഒന്നും അന്വേഷിച്ചില്ല.വീണ്ടും നടത്തം തുടരവേ- ഉയര്‍ന്ന കുന്നിനു മുകളിലെ പറങ്ങിമാവിന്റെ മുകളില്‍ നിന്നും അവനെ ആരോ വിളിച്ചു
                         "  ശിവാ......................."
അവന്‍ ഞെട്ടി തിരിഞ്ഞു നോക്കി.പൊള്ളുന്ന പകലിലും അവനു ഭയമുണ്ടായി. പറങ്ങിമാവിന്റെ മുകളിലെ രൂപം താഴേക്കു വന്നു.അവന്‍ നെടുവീര്‍പ്പിട്ടു.
                         അശോകന്‍......................
അവന്റെ ക്ലാസില്‍ പഠിക്കുന്ന ചങ്ങാതി. ശിവന് ആശ്വാസമായി.
                  "നീ എന്താ  ഇവിടെ?"      
ശിവന്‍ നടന്ന സംഭവം വിവരിച്ചു പറഞ്ഞു.അപ്പോഴും അവന്‍ കിതക്കുന്നുണ്ടായിരുന്നു..
     അശോകന്‍ പൊട്ടിച്ചിരിച്ചു.ശിവന്റെ തോളില്‍ വളരെ ബലമായി അയാള്‍ സ്നേഹത്തോടെ അടിച്ചു ചേര്‍ത്തുപിടിച്ചു..
          "മണ്ടന്‍,നീ ഭയന്ന് പോയ്‌ അല്ലേ ??"
ശിവന്‍ സമ്മതിച്ചു.അപ്പോള്‍ അവന്റെ ചുണ്ടില്‍ നാണത്തിന്റെയോ, സ്നേഹത്തിന്റെയോ ഒരു ചിരിയുണ്ടായി.അശോകന്‍ ആ ചിരി കണ്ടില്ല.അപ്പോളും അയാള്‍ ചിരിക്കുകയായിരുന്നു.ഉറക്കെ ചിരിക്കുന്ന അശോകന്‍ എന്തൊക്കെയോ പറഞ്ഞു.അവന്‍ കുറച്ചു കേട്ടു. അവസാനത്തെ വാക്ക് ശിവന്‍ വ്യക്തമായി കേള്കുകയുണ്ടായ്   .
                            "എടാ- അത് ഉപ്പുകള്ളിയാ....... നമ്മുടെ ഉപ്പുകള്ളി.... അല്ലാതെ യെക്ഷിയോന്നുമല്ലാ..."
ശിവന്‍ അത്ഭുതത്തോടെ അശോകനെ നോക്കി.
"ഉപ്പുകള്ളിയോ??"
"വാ-നിനക്ക് ഞാന്‍ കാണിച്ചു തരാം"
അശോകന്റെ പിന്നാലെ ശിവന്‍ ഒരു കൊച്ചു കുട്ടിയെ പോലെ നടന്നു....ശിവന് എല്ലാം സ്വപ്നം പോലെ തോന്നി.അശോകന്‍ പെട്ടന്ന് നിന്നു .അയാള്‍ കൈ ചൂണ്ടികൊണ്ട്‌ പറഞ്ഞു."ദാ,  നോക്ക് ഉപ്പുകള്ളി.....അതാണ്‌ നീ കണ്ട യെക്ഷി "
                                       
വെള്ളക്കലേല്‍  കൊത്തിയ സുന്ദരിയായ  ഒരു സ്ത്രി രൂപം.ആ രാത്രിയില്‍ കണ്ട അതെ  രൂപം..വിറക്കുന കൈകളാല്‍ ശിവന്‍ ആ പ്രതിമയില്‍ തൊട്ടു.അതെ വെള്ളക്കല്‍ പ്രതിമ.അവനു ആശ്വാസമായി.അവര്‍ കുറെ നേരം അവിടെ നിന്നു .അവര്‍ തിരികെ നടക്കവേ അശോകന്‍ പറഞ്ഞു "ഉപ്പുകള്ളിയുടെ കഥ നിനക്ക് അറിയില്ലേ......എടാ, നമുടെ ശങ്കരനാരായണ സ്വാമി ക്ഷേത്രത്തിലെ നിവേദ്യങ്ങളില്‍ ഏതിലോ  ഇടാന്‍ വച്ചിരുന്ന ഉപ്പു ഒരു ദിവസം ആരോ എടുത്തു കൊണ്ട് പോയ്‌.മേല്‍ശാന്തി എല്ലാ സ്ഥലത്തും പരിശോധിച്ചു.എങ്ങും കണ്ടില്ല.അവസാനം ഉപ്പിടാത്ത നിവേദ്യം സ്വാമിക്ക് കൊടുത്തു മേല്‍ശാന്തി സങ്കടത്തോടെ ഭഗവാനോട് ഉപ്പു നഷ്ടപെട്ട കാര്യം പറഞ്ഞു...."
                       "അപ്പോഴും ഭഗവാന്‍ പുഞ്ചിരിച്ചു കൊണ്ടിരുന്നു"
          "പിറ്റേ ദിവസം രാവിലെ ക്ഷേത്രത്തിന്‍റെ വടക്ക് ഭാഗത്തുള്ള ഇടുങ്ങിയ ഇടവഴിയില്‍ നാട്ടുകാര്‍ കണ്ടത് നീട്ടിയ കൈകളില്‍ ഉപ്പുമായി നില്‍ക്കുന്ന ഒരു കല്പ്രതിമയെ ആയിരുന്നു....അലിഞ്ഞ ഉപ്പു കൈകളിലൂടെ നിലത്തേക്ക് വീഴുന്നുന്ണ്ടായിരുന്നു   ..
നാട്ടുകാര്‍ അവളെ വിളിച്ചു
                                                        "ഉപ്പുകള്ളി....................."
നീട്ടിയ കൈകളില്‍ ഉപ്പുമായി  നില്‍ക്കുന്ന ആ സുന്ദരിയായ  പ്രതിമയെ ഇന്നും നാട്ടുകാര്‍ കൈകൂപി തൊഴുതു സായൂജ്യമടയുന്നു.
                                               സുന്ദരിയായ ഉപ്പുകള്ളി!!!!!!