Friday, April 8, 2011

                                        ഓര്‍മ്മയിലൊരു നൊമ്പരം
         
              കടുത്ത വേനലില്‍ പുഴ വരണ്ടിരിക്കുന്നു.
                തൂക്കായ കരയുടെ അരികിലൂടെ നിറഞ്ഞൊഴുകിയിരുന്ന പുഴയായിരുന്നു.കാട്ടുചെടികള്‍ വളര്‍ന്നിറങ്ങിയ പുഴ. വേനലില്‍ അവ കരിഞ്ഞുണങ്ങി മണലില്‍ തളര്‍ന്നു കിടക്കുന്നു.വരണ്ട പുഴക്കപ്പുറം നീണ്ടു പരന്ന വയലുകളായിരുന്നു.അവയില്‍ മിക്കവാറും ഭാഗത്ത് തെങ്ങുകളും വാഴകളും നട്ട് കരയായി മാറിയിരിക്കുന്നു.വാഴകള്‍ കരിഞ്ഞു ഉണങ്ങി ഭൂമിയില്‍ പതിഞ്ഞു കിടക്കുന്നു.
                              അസ്തമയ സൂര്യന് സ്വര്‍ണ്ണ നിറം.അകലെ തെങ്ങിന്‍ കൂട്ടത്തിനു മുകളില്‍ അന്തിവെയിലിന്റെ തിളക്കം.പുഴക്കരയിലെ  കൈതക്കൂട്ടങ്ങളില്‍ കൈതപ്പൂക്കള്‍.ഉണങ്ങിയ കൈതപ്പൂവിന്റെ  സുഗന്ധം  കാറ്റില്‍ ഒഴുകി എത്തുന്നു.
                        വയലിനപ്പുറം  ഉയര്‍ന്ന പാറക്കുന്ന്‍ .കുന്നിനു മുകളിലെ ശിവക്ഷേത്രത്തിലെ ഭക്തിഗാനങ്ങള്‍  ഉയര്‍ന്നു കേള്‍ക്കാം.വയല്‍ വരമ്പിലൂടെ നടന്നു പോകുന്ന മനുഷ്യര്‍. അകലെ പടര്‍ന്നു നില്‍ക്കുന്ന കാഞ്ഞിരമരങ്ങളില്‍ കാക്കക്കൂട്ടത്തിന്റെ വലിയ ആരവം.കാക്കകള്‍ കൂടണയുന്ന തിരക്കില്‍..
                            ഇരുട്ട് പുഴയിലേക്കിറങ്ങി..
                പുഴവരമ്പില്‍ നിന്ന് ഊന്നുവടിയില്‍  ബലംകൊടുത്ത് മണല്‍ വിരിച്ച പുഴയിലേക്കിറങ്ങി.നീണ്ടു നിവര്‍ന്ന പുഴയിലേക്ക് ആര്‍ത്തിയോടെ നോക്കി. പല സ്ഥലത്തായി കൂട്ടിയിട്ട മണല്‍ക്കുന്നുകള്‍.അടുത്തുകണ്ട മണല്‍ക്കുന്നില്‍  ചാരിയിരുന്നു. 
                     മങ്ങിയ ഓര്‍മ്മകള്‍ തലച്ചോറിലും മനസ്സിലും ഓടിയെത്തി.ഉയരമുള്ള പുഴവരമ്പില്‍ നിന്ന് ഒഴുകുന്ന പുഴയിലേക്ക് എടുത്തു ചാടുന്ന കുട്ടികള്‍.അവരില്‍ ഒരാള്‍ ഞാനായിരുന്നില്ലേ?
                 അതെ....അതില്‍ ഒരാള്‍ ഞാന്‍ തന്നെ.
                    വര്‍ഷങ്ങള്‍ ഓര്‍മ്മയില്‍ ഇല്ല.എന്നോടൊപ്പം ഈ പുഴയില്‍ ചാടിയും  നീന്തിയും കളിച്ചവരില്‍ ഇപ്പോള്‍ എത്ര പേര്‍ ഉണ്ട് !
                     അറിയില്ല...അറിയാന്‍ ശ്രമിച്ചില്ല.
                   അവരെല്ലാം ഇപ്പോള്‍ എവിടെയാണ് ?
                    ഓരോരുത്തരെയും ഓര്‍മ്മിക്കാന്‍ ശ്രമിച്ചു.ചിലരുടെ രൂപം മനസ്സില്‍ തെളിയുന്നു.പക്ഷെ ഇന്നും മനസ്സില്‍ മായാതെ നില്‍ക്കുന്ന ഒരു മുഖമുണ്ട്..
                           ഉണ്ണി....കിഴക്കുപുറത്തെ  ഉണ്ണി....
                വേറെ പേര് അവനുണ്ടായിരുന്നു.അതിപ്പോഴും അറിയില്ല.
                                ഉണ്ണി...
         അങ്ങനെയായിരുന്നു അവനെ വിളിച്ചിരുന്നത്‌..
         എന്നേക്കാള്‍ നാലുവയസ്സ് കൂടുതലായിരുന്നു. എന്നോടൊപ്പം  അവനെക്കണ്ടാല്‍ പ്രായം എനിക്കാണ് തോന്നുക. 
             വിടര്‍ന്നു തുറിച്ച കണ്ണുകള്‍ ,എപ്പോഴും ചുവന്നു കലങ്ങിയിരിക്കും.കറുത്തുതടിച്ച ചുണ്ടുകള്‍,ഒതുങ്ങാത്ത കുറ്റിത്തലമുടി ,മെലിഞ്ഞു ഉണങ്ങിയ കൈകാലുകള്‍ ,ഉറച്ച ബലമുള്ള ശരീരം ,ഘനമുള്ള  ശബ്ദം ,പല്ലുകള്‍ക്കിടയില്‍ വലിയ വിടവുകള്‍ .അതായിരുന്നു ഉണ്ണിയുടെ രൂപം. 
                    ആദ്യം കണ്ടപ്പോള്‍ എനിക്ക് ഉണ്ണിയെ പേടിയായിരുന്നു.നാട്ടില്‍ പലസ്ഥലത്ത് വച്ചു  അവനെ കാണുമ്പോഴും ഒളിച്ചു പോകാന്‍ ശ്രമിക്കാറുണ്ട്.അവനും എന്നെ ശ്രദ്ധിക്കാറില്ല.എങ്കിലും എന്നെ അവനു നന്നായി അറിയാമായിരുന്നു.എന്നോട് അവന്‍ മിണ്ടാതിരുന്നതില്‍ എനിക്ക് സന്തോഷമായിരുന്നു. 
                    ഒരു വേനലവധിയില്‍ ഞങ്ങളുടെ നാട്ടില്‍ തമിഴ് നാട്ടില്‍ നിന്നുള്ള ഒരു സംഘം ,സൈക്കിള്‍ യജ്ഞവുമായി  വന്നിരുന്നു.ഞങ്ങള്‍ സ്ഥിരമായി കളിക്കാറുള്ള പഞ്ചായത്ത് വക ഗ്രൗണ്ടില്‍.പതിനഞ്ചു ദിവസത്തോളം ഒരാള്‍ സൈക്കിളില്‍ നിന്നും പുറത്തിറങ്ങാതെ  ഗ്രൗണ്ടില്‍ ചുറ്റിക്കറങ്ങിക്കൊണ്ടിരിക്കും .ആ സംഘത്തിലെ തമാശക്കാരായ    കുറച്ചുപേര്‍ ഗുസ്തി ,ഡാന്സ്,പാട്ടിനോടൊപ്പം നൃത്തച്ചുവടുകള്‍ തുടങ്ങിയവ നടത്തി ഞങ്ങള്‍ കുട്ടികളെ രസിപ്പിക്കാറുണ്ട്.
                           ഈ ഗ്രൌണ്ടിനടുത്തായി  മത്സ്യമാര്‍ക്കറ്റാണ്.ഈ പരിപാടി കാണുന്നതിനായി മിക്കവാറും ദിവസങ്ങളില്‍ ഞാന്‍ തന്നെ മത്സ്യം വാങ്ങാന്‍ പോകുമായിരുന്നു.പലദിവസങ്ങളിലും കളി കണ്ടുനിന്നു വളരെ വൈകി വീട്ടില്‍ എത്താറുണ്ടായിരുന്നു.അമ്മയില്‍ നിന്ന് നല്ല ശിക്ഷയും കിട്ടുമായിരുന്നു.ഇരുട്ടായാല്‍ പുറത്തിറങ്ങാന്‍ പേടിയുള്ളവനായിരുന്നു ഞാന്‍.അത് കൊണ്ട് തന്നെ രാത്രിയില്‍ ഞാന്‍ ഒറ്റയ്ക്ക് ഒരു സ്ഥലത്തും പോകാറില്ലായിരുന്നു.
                              ഒരു ദിവസം സൈക്കിള്‍യജ്ഞം കണ്ടുനിന്ന ഞാന്‍ തനിച്ചായത്‌ ശ്രദ്ധിച്ചില്ല.കുറെ സമയം  കഴിഞ്ഞു ഒരാള്‍ എന്റെ തോളില്‍ പിടിച്ചു പുറകോട്ടു വലിച്ചു .ഞാന്‍ ഭയത്തോടെ തിരിഞ്ഞു നോക്കുമ്പോള്‍ ചുണ്ടില്‍ കത്തിയെരിയുന്ന ബീഡിയുമായി ഉണ്ണി.
               "ഇവിടെ നിന്നാല്‍ ഒറ്റയ്ക്ക് നീ രാത്രിയില്‍ വീട്ടില്‍ എങ്ങനെ പോകും?"
                അപ്പോഴാണ്‌ എനിക്ക് സ്ഥലകാലബോധം  ഉണ്ടായത്.എനിക്ക് എന്തെങ്കിലും പറയാന്‍ സാധിക്കും മുന്‍പ് ഉണ്ണിയുടെ ശബ്ദം വീണ്ടും കേട്ടു.
                "വരൂ,ഞാന്‍ കൊണ്ട് പോയിവിടാം."
               ഞാന്‍ ഉണ്ണിയുടെ മുഖത്തേക്ക് നോക്കി.എന്റെ തോളില്‍ പിടിച്ചു അവന്‍ നടക്കാന്‍ തുടങ്ങി.പുറകെ നിശബ്ദനായി ഭയത്തോടെ ഞാന്‍ നടന്നു.അപ്പോഴും അവന്‍ ബീഡി വലിക്കുന്നുണ്ടായിരുന്നു.
               ഇരുട്ടില്‍ ബീഡിപ്പുക വളയങ്ങളായി അന്തരീക്ഷത്തിലെ കാറ്റില്‍ അകലുന്നത് ഞാന്‍ അത്ഭുതത്തോടെ  നോക്കി നിന്നു.വീടിനു സമീപം എത്തുന്നത് വരെ ഞങ്ങള്‍ ഒന്നും സംസാരിച്ചില്ല.തിരികെ നടക്കുമ്പോള്‍ ഉണ്ണി പറയുന്നത് ഞാന്‍ കേട്ടു, 
                        "നാളെ കളി കണ്ടിട്ട്  അവിടെ നിന്നാല്‍ മതി.ഞാന്‍ വരുന്നത് വരെ.ഇതുപോലെ ഞാന്‍ കൊണ്ട് വിടാം."
                  എനിക്ക് വലിയ സന്തോഷമായി.അപ്പോള്‍ എനിക്കവനോട് സ്നേഹം തോന്നി.അപ്പോഴും എനിക്കറിയാമായിരുന്നു ,അവനു എന്നേക്കാള്‍ പ്രായം കൂടുതല്‍ ഉണ്ട് എന്ന്.   
                        അന്ന് തുടങ്ങി , ഞാനും ഉണ്ണിയും തമ്മിലുള്ള കൂട്ട്.പിന്നീട് ഞങ്ങളുടെ സൗഹൃദത്തില്‍ അവന്‍ എനിക്ക് കൂട്ടുകാരന്‍ മാത്രമായിരുന്നില്ല , ഒരു നല്ല സഹോദരന്‍ കൂടിയായിരുന്നു. 
                         അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോഴായിരുന്നു അവന്‍  അവന്റെ അച്ഛനോട് വഴക്കിട്ടു അമ്മയുടെ അച്ഛന്റെ അടുത്തേക്ക് വന്നത്.പരമു ആശാന്‍ എന്നായിരുന്നു അവന്റെ അപ്പുപ്പന്റെ പേര്.ആരെയും ഒന്നും പഠിപ്പിച്ചിട്ടല്ല അയാള്‍ക്ക്‌ 'ആശാന്‍' എന്ന സ്ഥാനപ്പേര് കിട്ടിയത്.
                    പരമു അതായിരുന്നു അയാളുടെ പേര്.ഏതോ രസികന്‍ ഇട്ട ഓമനപ്പേരാണ് പരമു ആശാന്‍.അയാളെ എനിക്ക് വെറുപ്പായിരുന്നു.കറുത്തുകൂനിയ  ഒരു സത്വം.ഞാന്‍ പലപ്പോഴും മനസ്സില്‍ ചിന്തിച്ചിട്ടുണ്ട് ,അയാള്‍ക്ക്‌ ഇടേണ്ട പേര് 'ദുഷ്ട്ടനാശാന്‍' എന്നായിരുന്നില്ലേ എന്ന്.
                                കൂടുതല്‍ അറിയാന്‍ തുടങ്ങിയപ്പോള്‍ മനസ്സിലായി  ,അതൊരു സത്യമായിരുന്നു എന്ന്.അയാള്‍ ഒരു ദുഷ്ട്ടനായിരുന്നു.ഭാര്യയെ ചവിട്ടിക്കൊന്ന ദുഷ്ട്ടന്‍.
                 പരമു ആശാന്‍ ജന്മിയായിരുന്നു.അയാള്‍ക്ക്‌ തെങ്ങിന്‍തോപ്പും ,നീണ്ടുപരന്ന വയലുകളും ,വാഴകളും ഉണ്ടായിരുന്നു.അയാളുടെ വീടിന്റെ മുറ്റത്തു പായ് നിറയെ കുരുമുളക് ഉണക്കാന്‍ ഇടുമായിരുന്നു.അയാള്‍ക്ക്‌ കാളകളും കലപ്പയും ഉണ്ടായിരുന്നു.
                        ഉണ്ണിയുടെ അച്ഛനും ഒരു ചെറിയ ജന്മിയായിരുന്നു. അയാള്‍ക്ക്‌ കശുമാവ് ഏറെയുള്ള ഭൂമിയുണ്ടായിരുന്നു.അത് കൊണ്ട് തന്നെ അയാള്‍ വലിയ മദ്യപാനിയുമായിരുന്നു.
                             ഉണ്ണി മൂത്തവനായിരുന്നു.ഇളയതായി നാല് സഹോദരിമാരും.നിത്യവും മദ്യപിച്ചെത്തുന്ന ഉണ്ണിയുടെ അച്ഛന്‍ അമ്മയെയും സഹോദരിമാരെയും വല്ലാതെ ഉപദ്രവിക്കുമായിരുന്നു.ഉണ്ണി അതുകൊണ്ടുതന്നെ അച്ഛനുമായി വഴക്കിടുമായിരുന്നു.
                       ഒരു ദിവസം അമിതമായി മദ്യപിച്ചെത്തിയ അച്ഛനെ ഉണ്ണി മണ്‍വെട്ടിക്കൈ കൊണ്ട് കാല്‍മുട്ടുകളില്‍ അടിച്ചു  വീഴ്ത്തി .അന്ന് രാത്രി തന്നെ  ഉണ്ണി വീട്ടില്‍ നിന്നുമിറങ്ങി.കുറെദിവസം എവിടെയൊക്കെയോ കറങ്ങി നടന്നു.അങ്ങനെയാണ് അപ്പുപ്പന്റെ വീട്ടില്‍ വന്നത്.പരമുആശാന്‍ അവനോടു ഒന്നും ചോദിച്ചില്ല  .അവന്‍ ഒന്നും പറഞ്ഞതുമില്ല.ഇപ്പോള്‍ അവന്‍ അച്ഛനെയും വീടിനെയും വെറുത്തു.
                      അങ്ങനെ അഞ്ചാം ക്ലാസ്സില്‍ തന്നെ അവന്റെ വിദ്യാഭ്യാസം കഴിഞ്ഞു. അവന്‍ ഇപ്പോള്‍ പരമു ആശാന്റെ കൃഷിക്കാരനാണ്‌.അവന്‍ നല്ല അധ്വാനിയായിരുന്നു.
                       വളരെ ഉയര്‍ന്ന ഒരേക്കറോളം വരുന്ന ഭൂമിയില്‍ പരമു ആശാന്‍ ഒരു മാടന്‍ ക്ഷേത്രം നിര്‍മ്മിച്ചിട്ടുണ്ട്.പല സ്ഥലത്തായി ചെറിയ ആല്‍ത്തറകള്‍ നിര്‍മ്മിച്ച്‌ പല ദൈവങ്ങളുടെയും പേരുകള്‍ കൊത്തി വച്ചിട്ടുണ്ട്.ഒരു വലിയ പനയുള്ളതില്‍ നിറയെ തൂക്കണാം കുരുവിക്കൂടുളാണ് .കിളികളുടെ ശബ്ദം ആല്‍ത്തരയിലെ  അന്തരീക്ഷത്തില്‍ ഇപ്പോഴും ഉണ്ടാകും.കാറ്റിന്റെ ശക്തിയില്‍ ചില കിളിക്കൂടുകള്‍ തറയില്‍ വീഴാറുണ്ട്‌.അതില്‍ ചിലതില്‍ കിളിക്കുഞ്ഞും മുട്ടയും കാണാറുണ്ട്‌.
                 ഞാന്‍ സ്കൂളില്‍ പോകുമ്പോള്‍ ഉണ്ണി വയലില്‍ എന്തെങ്കിലും ജോലി ചെയ്യുകയായിരിക്കും.ജോലി കഴിയുമ്പോള്‍ ഉണ്ണി പുഴയിലെ വെള്ളത്തില്‍ നീന്തിക്കളിക്കും.കാളകളെയും കലപ്പയും കഴുകി വൃത്തിയാക്കും.അപ്പോഴും അവന്‍ ബീഡി  വലിക്കും.ഈ പ്രായത്തിലും അവന്‍ എല്ലാപേരും കാണ്‍കെ ബീഡി വലിക്കും.ആരെയും അവനു പേടിയില്ല,ബഹുമാനമില്ല. അത് കൊണ്ട് തന്നെ പലരും അവനെ 'നിഷേധി' എന്ന് വിളിക്കാറുണ്ട്.എന്റെ വീട്ടിലും -അവനോടുള്ള കൂട്ട് വേണ്ടാ എന്ന് വിലക്കിയിട്ടുണ്ട്.അത് ഞാന്‍ കാര്യമാക്കാതെ അവനെ കൂടുതല്‍ കൂടുതല്‍ ഇഷ്ട്ടപ്പെട്ടു കൂട്ട് കൂടിയിരുന്നു.
                      എന്നെ സിനിമയ്ക്ക്  കൊണ്ട് പോകുമായിരുന്നു.അവന്റെ അപ്പുപ്പന്റെ തെങ്ങില്‍ നിന്ന് കരിക്ക് വെട്ടിത്തരുമായിരുന്നു.അവന്‍ എനിക്ക് ബീഡി തരുകയും ,ബീഡി വലിക്കാന്‍ പഠിപ്പിക്കുകയും ചെയ്തു.അങ്ങനെ ഞാനും അവനെപ്പോലെ ബീഡി വലിക്കാന്‍  തുടങ്ങി , ആരും കാണാതെ. എങ്കിലും ഞാന്‍ പഠിക്കാന്‍ സ്കൂളില്‍ പോകുമായിരുന്നു.ഞാന്‍ പഠിക്കുന്നത് ഉണ്ണിക്കു ഇഷ്ട്ടമായിരുന്നു.എനിക്ക് ബുക്കും പേനയും വാങ്ങിത്തരുമായിരുന്നു.
                        കോളേജില്‍ പോകാന്‍ തുടങ്ങിയ ശേഷം ഉണ്ണിയോടൊപ്പം വളരെ കുറച്ചു സമയമേ ചിലവഴിക്കാന്‍ പറ്റുമായിരുന്നുള്ളൂ.ഞായരാഴ്ചയിലും മറ്റുള്ള അവധി ദിവസങ്ങളിലും കൂടുതല്‍ സമയം അവനോടൊപ്പം ആയിരിക്കും.പുഴയില്‍ നിന്ന് മീന്‍ പിടിക്കാനും ,മരത്തില്‍ കയറി പൊത്തില്‍ നിന്ന് കിളിക്കുഞ്ഞിനെ പിടിച്ചു തരാനും , ഉത്സവങ്ങള്‍ക്ക് കൊണ്ട് പോകാനും ഉണ്നിയുണ്ടായിരുന്നു.
                       അവന്റെ അപ്പുപ്പന്‍ കാണാതെ തെങ്ങില്‍ നിന്ന് തേങ്ങ വെട്ടി വില്‍ക്കുമായിരുന്നു.അങ്ങനെ അവന്‍ പണം സമ്പാദിച്ചിരുന്നു.തേങ്ങ എനിക്കും തരുമായിരുന്നു.എല്ലാ വൈകുന്നേരവും അവന്‍ അലക്കിയ മുണ്ടും ഷര്‍ട്ടും ധരിച്ചു നാട്ടിലെ റോഡിലൂടെ നടന്നു ക്ഷേത്രത്തില്‍ പോകുമായിരുന്നു.അപ്പോള്‍ അവനെ കാണാനും നല്ല ഭംഗിയാണ്.
                      അവനു വിജയകുമാരി എന്ന് പേരുള്ള ഒരു കാമുകി ഉണ്ട്.എനിക്ക് അവളെ കാണിച്ചു തന്നിട്ടുണ്ട്.അവന്‍ എഴുതിയ പ്രേമലേഖനം അവള്‍ക്കു കൊടുക്കുകയും , അവള്‍ എഴുതിയത് തിരിച്ചു വാങ്ങുകയും ചെയ്യുമായിരുന്നു.
                         ഒരു ദിവസം കോളേജിനു എന്തോ കാരണത്താല്‍ അവധിയായിരുന്നു.എനിക്ക് സന്തോഷമായിരുന്നു.കാപ്പികുടി കഴിഞ്ഞു ഉണ്ണിയുടെ വീട്ടിലേക്കു ഓടുകയായിരുന്നു.അവന്റെ കൂടെ പുഴയില്‍ ചാടിക്കളിക്കാന്‍.
                അവന്‍ സ്ഥിരമായി ബീഡി വലിച്ചു ഇരിക്കാറുള്ള പുഴക്കരയിലെ തെങ്ങിന്‍തടിയില്‍  കാണുന്നില്ല.കുറെ നേരം അവിടെ നിന്നു.ദുഷ്ട്ടനായ അവന്റെ അപ്പുപ്പനോട് ചോദിക്കാന്‍ പേടിയായിരുന്നു.ഏറെസമയം നിന്നിട്ടും അവനെ കണ്ടില്ല.നിരാശനായി വീട്ടിലേക്കു നടന്നു.വൈകുന്നേരവും അവനെ കണ്ടില്ല.അടുത്ത മൂന്നുനാല് ദിവസം കോളേജില്‍ പോയതിനാല്‍ അവനെ കാണാന്‍ പറ്റിയില്ല.ഇതിനിടെ പല കൂട്ടുകാരോടും ഉണ്ണിയെപ്പറ്റി ചോദിച്ചു.ആരും അവനെ കണ്ടില്ല എന്ന് പറഞ്ഞു .എനിക്ക് സങ്കടവും സംശയവും ഉണ്ടായി. 
                           ഉണ്ണി എവിടെപ്പോയി?
                   ഒരു ഞായറാഴ്ച ഉച്ചക്ക് ഊണുകഴിച്ചുകൊണ്ടിരുന്നപ്പോള്‍ അമ്മയുടെ ശബ്ദം .
                     "ഒരു ശല്യം പോയിക്കിട്ടി."
                 സംശയത്തോടെ അമ്മയുടെ മുഖത്തോട്ടു നോക്കി.അപ്പോഴും അമ്മ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.
                     "നാടുവിട്ടത് തന്നെ നല്ലത്. ഇവിടെയുള്ള ഒരുത്തനെങ്കിലും ഇനി നന്നാകും."   
                     ഉണ്ണി നാടുവിട്ടതാണോ?
                   ഉണ്ണി നാടുവിട്ടിരിക്കുന്നു.
                 അതെ.....അതാണ്‌ സത്യം.....
                  ഉണ്ണി നാടുവിട്ടിരിക്കുന്നു .....
               എനിക്ക് സഹിക്കാന്‍ പറ്റുന്നതിലും അപ്പുറമായി ആ വാര്‍ത്ത.ഊണു മതിയാക്കി ഞാന്‍ ദൂരെ പറങ്കിമാവിന്റെ ചുവട്ടിലേക്ക്‌ നടന്നു.എന്റെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു.
                    ഞാന്‍ കരഞ്ഞു.കുറെ നേരം കരഞ്ഞു.
                  ആ കാലത്ത് നമ്മുടെ നാട്ടിലെ പലരും ലോഞ്ചില്‍ കയറി പേര്‍ഷ്യയില്‍ (ഇന്നത്തെ ദുബായ്)പോകുമായിരുന്നു.അങ്ങനെ ഉണ്ണിയും പോയതാകുമോ? 
                            പലരോടും ചോദിച്ചു .ആര്‍ക്കും ഒരു വിവരവുമില്ല.
       ക്രമേണ ഉണ്ണി എന്നില്‍ നിന്നു അകലാന്‍ തുടങ്ങിയിരുന്നു.
        ഉണ്ണിയെ ഞാന്‍ മറന്നു.
        അത്ര പെട്ടന്ന് ഉണ്ണിയെ മറക്കാന്‍ പറ്റുമോ?
       ചോദ്യം സ്വയം ചോദിച്ച് ,ഇപ്പോഴും ഉത്തരം കിട്ടാതെ മനസ്സിലുണ്ട്.
          ഉണ്ണി എനിക്ക് ആരായിരുന്നു? അതിനും ഉത്തരമില്ല.
           എന്റെ വിദ്യാഭ്യാസം കഴിഞ്ഞു.സഹോദരിയുടെ വിവാഹം നടന്നു.സര്‍ക്കാര്‍ ജോലിയില്‍ നിന്നു അച്ഛന്‍ പെന്‍ഷന്‍ ആയി. 
                ഒരു ദിവസം എനിക്ക് ഒരു കവര്‍ പോസ്റ്റ്മാന്‍ കൊണ്ടുവന്നു.
                 ഉണ്ണിയുടെ കത്തായിരിക്കുമോ?
                 അവന്‍ ഇപ്പോള്‍ എവിടെയാണ്?
               ആര്‍ത്തിയോടെ കവര്‍ പൊട്ടിച്ചുവായിച്ചു.
                അത് ഉണ്ണിയുടെ കത്തല്ല.
              എനിക്ക് ജോലി കിട്ടിയ അറിയിപ്പ്...
     കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ , ഡല്‍ഹിയില്‍ , എനിക്ക് ജോലി കിട്ടി. ഞാന്‍ ഡല്‍ഹിയില്‍ എത്തി.
                       രണ്ടു വര്ഷം കഴിഞ്ഞു ,ആദ്യമായി ഞാന്‍ നാട്ടിലേക്ക് ട്രെയിന്‍ കയറി.അച്ഛനെയും ,അമ്മയെയും ,സഹോദരിമാരെയും ,നാടിനെയും കാണാന്‍ കൊതിയായി.ഉണ്ണിയില്ലാത്ത നാട്ടിലേക്ക് വരാന്‍ മനസ്സിന് മടിതോന്നി.എങ്കിലും പോയെ തീരു.ട്രെയിന്‍ എറണാകുളത്തു നിര്‍ത്തി.യാത്രക്കാര്‍ ഇറങ്ങുകയും,കയറുകയും ചെയ്തു.   
                             എന്റെ സമീപം തടിച്ചു ,വെളുത്തു കുറുകിയ ഒരു മനുഷ്യന്‍.പരസ്പ്പരം നോക്കി. കുറെ മൌനത്തിനു ശേഷം തമ്മില്‍ പരിചയപ്പെട്ടു.
                            " ബാബു "
             തിരുവനന്തപുരത്താണ് വീട്.ബോംബയിലാണ് ജോലി.
     അയാള്‍ വാചാലനായി.
                        എന്താണ് ജോലി എന്ന് ഞാന്‍ ചോദിച്ചില്ല.അയാള്‍ പറഞ്ഞതുമില്ല.നാട്ടിലും ബോംബയിലും അയാള്‍ക്ക്‌ ഒരു പേരുണ്ട്..
                            "ബോംബെ ബാബു"
                    അത് പറയുമ്പോള്‍ അയാള്‍ക്ക്‌ കൂടുതല്‍  സന്തോഷവും അഭിമാനവും തോന്നി.ആ പേര് അയാള്‍ക്ക്‌ ഇഷ്ട്ടമായിരുന്നു.
               ബോംബൈയിലെ കൊച്ചു കഥകള്‍ ,സംഭവങ്ങള്‍ അയാള്‍ നിര്‍ത്താതെ പറയാന്‍ തുടങ്ങി.എനിക്കും അതില്‍ രസം തോന്നി.കൂടുതല്‍ കേള്‍ക്കാന്‍ ഞാന്‍ അയാളെ പ്രേരിപ്പിച്ചുകൊണ്ടിരുന്നു.അയാള്‍ക്കും അത് ഇഷ്ട്ടമാണ് എന്ന് തോന്നി.
              അയാള്‍ക്ക്‌ ബോംബെ അത്രയ്ക്ക് പരിചയമായിരുന്നു.അയാള്‍ ബോംബയെ സ്നേഹിച്ചിരുന്നു.
               സംസാരത്തിനിടെ മന:പ്പൂര്‍വ്വമായി തന്നെ ഞാന്‍ ഉണ്ണിയെപ്പറ്റി ചോദിച്ചു.ഉണ്ണിയുടെ രൂപം ഞാന്‍ അയാള്‍ക്ക്‌ വിവരിച്ചു കൊടുത്തു.
               അയാള്‍ പെട്ടന്ന് സംസാരം നിര്‍ത്തി.കുനിഞ്ഞു ,അയാളുടെ കാല്‍മുട്ടില്‍ നോക്കി ഇരുന്നു.ഞങ്ങള്‍ക്കിടയില്‍ നിശബ്ധത നീണ്ടു. 
               ഞാന്‍ ചോദിച്ചത് അയാള്‍ കേട്ടില്ലേ?
              അതോ കേട്ടിട്ടും...............
                ഞാന്‍ പെട്ടന്ന് വിഷയം മാറ്റാന്‍ ശ്രമിച്ചു.അയാള്‍ പെട്ടന്ന് നിവര്‍ന്നു എന്നെ സൂക്ഷിച്ചു നോക്കി.
               അയാള്‍ പറഞ്ഞു തുടങ്ങി.....
                "ഉണ്ണി...ഉണ്ണിയെ അറിയാം.
                 പക്ഷെ ബോംബയില്‍ അയാളുടെ പേര് അതല്ല."
                  ബോംബെ ബാബു എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.
             "ഉണ്ണി നാടുവിട്ടു വന്നതാണ്.ആഹാരവും വെള്ളവും കിട്ടാതെ സ്റ്റേഷന്‍ പരിസരത്ത് ബോധരഹിതനായി കിടന്ന അയാളെ ആരൊക്കെയോ ആശുപത്രിയില്‍ എത്തിച്ചു.അയാള്‍ എവിടത്തുകാരനാണെന്ന്  ആര്‍ക്കും അറിയില്ലായിരുന്നു.ആശുപത്രി വിട്ടു പുറത്ത് വന്ന അയാള്‍ ജോലി തേടി അലഞ്ഞു നടന്നു.അവസാനം റെയില്‍വേസ്റ്റേഷന്റെ അടുത്തുള്ള ഒരു വൃത്തികെട്ട ചേരിയില്‍ അഭയം തേടി.അവിടെ ടയര്‍ റിപ്പയര്‍ ചെയുന്ന ജോലി ചെയ്തു - അമിതമദ്യപാനിയായി. അവിടെയുള്ള ,അവനെക്കാള്‍ പന്ത്രണ്ടു വയസ്സോളം പ്രായക്കൂടുതലുള്ള  ഒരു വൃത്തികെട്ട സ്ത്രീയുടെ പേരിനു മാത്രം ഭര്‍ത്താവായി ചേരിയില്‍ കഴിയുന്നു.അവളുടെ അടിമയായി "
                         ഞാന്‍ നിര്‍വികാരനായി കേട്ടിരുന്നു.എനിക്ക് അയാളോട് ഒന്നും ചോദിക്കാന്‍ ശക്തിയില്ലാതായി.പിന്നീടു അയാള്‍ സംസാരിച്ചില്ല ,ഞാനും.
                     എനിക്ക് ഇറങ്ങാനുള്ള സ്ഥലം എത്തി.ഇറങ്ങാന്‍ നേരം ബോംബെ ബാബുവിനെ ഞാന്‍ നോക്കി.അയാള്‍ തലയാട്ടി.ഞാന്‍ ട്രെയിനില്‍ നിന്നും പുറത്തേക്കിറങ്ങി .പുറകില്‍ അയാളുടെ ശബ്ദം ഞാന്‍ കേള്‍ക്കുന്നുണ്ടായിരുന്നു.
                                "ഉണ്ണിയെ ഞാന്‍ കാണും.എന്തെങ്കിലും അവനോടു പറയണോ?"
                    ഞാന്‍ തിരിഞ്ഞു നിന്ന് അയാളെ നോക്കി.
            വേണ്ട എന്ന് തലയാട്ടി.ട്രെയിന്‍ കടന്നു പോയി.വലിയ ശബ്ദത്തോടെ...
               ഉണ്ണിയോട്  പറയാന്‍ ഒന്നും ഇല്ല എന്ന് പറഞ്ഞത് ശരിയായിരുന്നോ?ഞാന്‍ അങ്ങനെ ചെയ്തത് തെറ്റല്ലേ? വലിയ തെറ്റ്..
              എനിക്കുത്തരം ഇല്ല.ഉണ്ണിയെക്കുറിച്ച്  ചിന്തിച്ചു ഞാന്‍ സാവധാനം നടന്നു.
                അവധി കഴിഞ്ഞു ഞാന്‍ ഡല്‍ഹിയിലേക്കു വീണ്ടും പോയി.പലപ്രാവശ്യം വരികയും പോകുകയും ചെയ്തു.പിന്നീടു ഒരിക്കല്‍പ്പോലും ബോംബെ ബാബുവിനെ കാണാന്‍ കഴിഞ്ഞില്ല.ബോംബെ ബാബുവിനെ മാത്രമല്ല ....ഉണ്ണിയും......
                                            ഓര്‍മ്മയില്‍ നിന്ന് വര്‍ഷത്തിന്റെ നീളം എണ്ണി തിട്ടപ്പെടുത്തി.38 വര്ഷം കഴിഞ്ഞിരിക്കുന്നു.ഉണ്ണി ഇല്ലാത്ത 38 വര്ഷം.
                      ഡല്‍ഹിയിലെ ജോലി കഴിഞ്ഞു.എങ്കിലും എന്റെ മകളും ഭര്‍ത്താവും ഡല്‍ഹിയില്‍ ഉണ്ട്.അവരുടെ കൂടെ ഇപ്പോഴും ഡല്‍ഹിയില്‍ തന്നെ. നാട്ടില്‍ സഹോദരിമാര്‍ മാത്രം.അമ്മയും അച്ഛനും യാത്ര പറഞ്ഞു പോയി.
                         ഞാനും മകളും പേരക്കുട്ടിയും ,എന്റെ ഇളയസഹോദരിയുടെ   ചെറുമകളുടെ വിവാഹത്തില്‍ പങ്കുചേരാന്‍ എത്തിയതാണ്. 
                          എന്റെ മകള്‍ക്ക് ഒരു മകള്‍ ,അപര്‍ണ്ണ.മിടുക്കിയാണ്.ഇന്ന് രാവിലെ വിവാഹം കഴിഞ്ഞു.
                      നാട്ടിലെ പല പഴയ കൂട്ടുകാരും വിവാഹത്തിനുണ്ടായിരുന്നു.ചിലര്‍ക്ക് അറിയില്ല.ചിലര്‍ക്ക് മുഖപരിചയം ഉണ്ട്.ചിലരോട് പഴയ കഥകള്‍ പറഞ്ഞു നടന്നു ഓര്‍മ്മകള്‍ പുതുക്കി.അവിടെ വച്ചു കേട്ട കഥ എന്നെ തളര്‍ത്തി.
               ഊന്നു വടിയില്‍ ബലം പിടിച്ചു അടുത്ത് കണ്ട കസേരയില്‍ ചാരിയിരുന്നു.വിയര്‍ക്കുന്നുണ്ടായിരുന്നു.ആരൊക്കെയോ അടുത്തുനിന്നു പിടിച്ചിരിക്കുന്നു.ഒരിക്കല്‍ കൂടി കേട്ടതെല്ലാം ഓര്‍മ്മിക്കാന്‍ ശ്രമിച്ചു.
                   നാടുവിട്ട ഉണ്ണി ബോധംകെട്ടു റോഡില്‍ കിടന്നതും ,ആശുപത്രിയില്‍ കിടന്നതും ,ചേരിയില്‍ ജോലി ചെയ്തതും ,പ്രായക്കൂടുതലുള്ള  സ്ത്രീയുടെ ഭര്ത്താവായതും  ,അമിത മദ്യപാനത്തില്‍   രോഗിയായതും ,ചേരിയിലെ സ്ത്രി അടിച്ചിറക്കി വിട്ടതും ,അലഞ്ഞു തിരിഞ്ഞു അവശനായി നാട്ടില്‍ എത്തിയതും ,ആശുപത്രിയില്‍ കിടന്ന ഉണ്ണി തൊണ്ടയില്‍ കാന്‍സര്‍ ബാധിച്ചു 6 മാസം മുന്‍പ് മരിച്ചതും ..........
                          തളര്‍ന്നുപോയി.....
                   ഈ 38 വര്‍ഷത്തിനുള്ളില്‍ ഒരിക്കല്‍പ്പോലും അവനെ കാണാന്‍ ശ്രമിക്കാത്തതില്‍ കുറ്റബോധം തോന്നി.കടുത്ത നിരാശയും ദു:ഖവും......
              നാളെ തിരിച്ചു പോകണം.ഇപ്പോള്‍ പുഴയില്‍ നല്ല നിലാവ്.
             ദൂരെ നിന്ന് ഒരാള്‍ നടന്നുവരുന്നു.കൈ ഇല്ലാത്ത ബനിയന്‍,കറുത്ത ലുങ്കി ,തോളില്‍ തോര്‍ത്ത്.
             എനിക്ക് ഇപ്പോള്‍ നല്ല പോലെ കാണാം.നിലാവില്‍ ആ രൂപം അടുത്തേക്ക് വരുന്നു.
                  ഊന്നു വടിയില്‍ പിടിച്ചു ഞാന്‍ എഴുന്നേറ്റു.നടന്നു വരുന്ന രൂപം അടുത്തെത്താറായി  .
                    അത്.... ഉണ്ണിയല്ലേ....?
                      ഉണ്ണി...... എന്റെ ഉണ്ണി....
                   ഞാന്‍  ഉറക്കെ വിളിച്ചു.
                    "ഉണ്ണി...............
                      ഉണ്ണി.............."
             പുറകില്‍ ആരോ ബലമായി പിടിക്കുന്നു.തിരിഞ്ഞു നോക്കി..
                         അപര്‍ണ്ണ...കൊച്ചുമകള്‍.
                          "ആരാ അപ്പുപ്പാ ഉണ്ണി..?ഇവിടെ ആരും ഇല്ലല്ലോ?വരൂ..പോകാം..നേരം ഒത്തിരിയായി..അപ്പുപ്പന്‍ ഇവിടെയിരുന്നു സ്വപ്നം കണ്ടതാ.."
                        അനുസരണയുള്ള ഒരു കുട്ടിയെപ്പോലെ അപര്‍ണ്ണയുടെ പിന്നാലെ നടന്നു.ഒരിക്കല്‍ കൂടെ തിരിഞ്ഞു നോക്കാന്‍ ശക്തിയില്ല.
                     ഓര്‍മ്മയില്‍ ഒരു നൊമ്പരമായി...
                     ഉണ്ണി..അവന്‍ അവിടെ നില്‍ക്കട്ടെ ..
                    ഇനി വരുമ്പോള്‍ കാണാം...
      അവനു ഈ പുഴയും നാടും വിട്ടു എങ്ങും പോകാന്‍ കഴിയില്ല..
          
                   
          

                  
 
                                       


2 comments:

  1. ശങ്കര്ജീ ..വളരെ മനോഹരമായി പറഞ്ഞിരിക്കുന്നു ഈ കഥ ..അല്പം മിനുക്ക്‌ പണികള്‍ കൂടി നടത്തിയാല്‍ ഒന്നാം തരമാകും ..കഥ കാണാന്‍ വൈകി ..ഉണ്ണിയും അയാളെ മനസ്സില്‍ പേറി നടക്കുന്ന കഥാ നായകനും ഗ്രാമവും പുഴയും നിലാവും അന്തി വെയിലും എല്ലാം മിഴിവുറ്റ ചിത്രങ്ങളായി ..ഇഷ്ടപ്പെട്ടു ..ശങ്കര്‍ജിക്ക് ഒരു പാട് കഥകള്‍ ഇനിയും പറയാനുണ്ടെന്ന് ഈ കഥ വായിച്ചാല്‍ തോന്നും ..എഴുതൂ ...:)

    ReplyDelete
  2. വളരെ നന്ദി....എന്നെ വീണ്ടു വീണ്ടും നല്ല രീതിയില്‍ പ്രോത്സാഹിപ്പിക്കുന്നതിനു നന്ദി...

    ReplyDelete