Tuesday, March 29, 2011

ലാക്ഷേത്രം 

(അനാഥര്‍ക്ക് ആശ്വാസവും സംരക്ഷണവും നല്‍കുന്ന ഭൂമിയിലെ എല്ലാ അനാഥാലയങ്ങള്‍ക്കും വേണ്ടി ഈ "ലാക്ഷേത്രം"സമര്‍പ്പിക്കുന്നു...)

വൈകുന്നേരം നാല് മണിയോടെ ഞങ്ങള്‍ കാറ്റാടിക്കുന്നിലെത്തി .നഗരത്തില്‍ നിന്നും എണ്‍പത്  കിലോമീറ്ററോളം   അകലെയാണ് കാറ്റാടിക്കുന്ന് .
മുപ്പതു കിലോമീറ്റര്‍ ‍കഴിയുമ്പോള്‍ തന്നെ കാട് തുടങ്ങിയിരുന്നു.കാട്ടുപാതയിലൂടെ ഉള്ള യാത്ര അല്പം കഠിനമായിരുന്നു.എന്നോടൊപ്പം അടുത്ത സുഹൃത്തുക്കളും  ഉണ്ടായിരുന്നു.

 എന്നോട് പറഞ്ഞത് പോലെ തന്നെ അരുണ്‍ദാസ്   കാത്തുനിന്നിരുന്നു.അയാളുമായി ഞങ്ങള്‍ "സുദര്‍ശന്‍ കലാക്ഷേത്ര" ത്തില്‍ എത്തി.വിശാലമായ വളപ്പില്‍ നിറയെ ഭംഗിയുള്ള ചെറിയ കെട്ടിടങ്ങള്‍.ഞാന്‍ അരുണ്‍ദാസിനെ  സുദര്‍ശന്‍ കലാക്ഷേത്രത്തെ പറ്റിയും പറയാം.

ബാഗ്ലൂരില്‍   നിന്നും തിരുവനന്തപുരത്തെക്കുള്ള  യാത്രയിലാണ് ഞാന്‍ അരുണ്‍ദാസിനെ പരിചയപ്പെട്ടത്‌.ട്രെയിന്‍ പുറപ്പെട്ടു അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ തന്നെ അരുണ്‍ദാസ് എന്‍റെ സമീപം അയാളുടെ സീറ്റില്‍ വന്നിരിക്കുകയും ,പരിചയപ്പെടുകയും ചെയ്തു.അയാള്‍ വിവിധ ആവശ്യങ്ങള്‍ക്കായി വന്നതായിരുന്നു.ഞങ്ങള്‍ വളരെ നാളത്തെ പരിചയം പോലെ സംസാരിക്കുകയും,പരസ്പരം കഥകള്‍ പറഞ്ഞു രസിക്കുകയും ചെയ്തു.

തിരുവനന്തപുരം സ്റ്റേഷനില്‍ എത്തി.ഫോണ്‍ നമ്പറുകള്‍ പരസ്പരം വാങ്ങി യാത്ര പറഞ്ഞുപിരിഞ്ഞു.അയാളെ കൂട്ടികൊണ്ടുപോകാന്‍ സ്റ്റേഷനില്‍ കാറുമായി ഡ്രൈവര്‍ ഉണ്ടായിരുന്നു.അരുണ്‍ദാസിനെ എനിക്ക് മറക്കാന്‍ പറ്റിയില്ല.അയാള്‍ വാചാലനായിരുന്നു.അയാള്‍ക്ക്‌ പലതിനെ പറ്റിയും അഗാധമായ അറിവ് ഉണ്ടായിരുന്നു.ഞാന്‍ അയാളില്‍ തികഞ്ഞ ഒരു സുഹൃത്തിനെ കണ്ടു.വ്യക്തികളെ പെട്ടന്ന് മനസിലാക്കാന്‍ അയാള്‍ക്ക്‌ കഴിവുണ്ട് എന്ന് എനിക്ക് തോന്നി.

പിന്നീട് പല ദിവസങ്ങളിലും ഞങ്ങള്‍ പരസ്പരം ഫോണ്‍ ചെയ്യുമായിരുന്നു .അപ്പോഴെല്ലാം അയാള്‍ ആവശ്യപ്പെടുന്ന ഒരു കാര്യം ഉണ്ടായിരുന്നു.ഞാന്‍ അയാളുടെ ഗ്രാമത്തില്‍ ചെല്ലണം. കാറ്റാടിക്കുന്ന് കാണാന്‍.അങ്ങനെയാണ് ഞാനും സുഹൃത്തും കാറ്റാടിക്കുന്നില്‍ എത്തുന്നത്.

ഗ്രാമം എന്ന് പറയുന്നതിനേക്കാള്‍ വനം എന്ന് പറയുന്നതാകും ശരി.ശരിക്കും ഒരു വനപ്രദേശം തന്നെയാണ്.
         
ഞങ്ങളുടെ യാത്രയില്‍ കുറേ ദൂരം പിന്നിട്ടപ്പോള്‍ തന്നെ ജനവാസം കുറയുന്നതായി അനുഭവപ്പെട്ടു.പിന്നെ തൂക്കായ മലകളും,പാറക്കൂട്ടങ്ങളും കാണാന്‍ തുടങ്ങി.കൂട്ടമായി കുരങ്ങുകള്‍ കാട്ടുപാതയില്‍ പലയിടത്തും ഉണ്ടായിരുന്നു.അഗാധമായ കുഴികളും അവിടെ ഉയര്‍ന്നു വളര്‍ന്നു നില്‍ക്കുന്ന കാട്ടുമരങ്ങളും. ഇങ്ങനെയൊക്കെ  ഞാന്‍ കണ്ടിട്ടുള്ളത് ശബരിമലയില്‍ പോയപ്പോഴാണ്.പലപ്പോഴും എന്‍റെ ചിന്തയില്‍ ശബരിമലയുടെ സാദൃശ്യം തോന്നിച്ചു.അരുണ്‍ദാസ് പ്രത്യേകം     
പറഞ്ഞിരുന്നു.സന്ധ്യക്ക്‌ മുന്‍പ് എത്തുന്ന രീതിയില്‍ യാത്ര തിരിക്കണമെന്ന്.ഉയര്‍ന്ന പാറക്കെട്ടുകളില്‍ നിന്നും കുത്തിയൊഴുകി താഴോട്ടു പതിക്കുന്ന ചെറിയ വെള്ളച്ചാട്ടങ്ങള്‍ പലഭാഗത്തും കാണാമായിരുന്നു.ഞങ്ങള്‍ മയിലിനെയും മാനിനേയും കണ്ടു.

കാടും,കടലും,ആനയും,വിമാനവും എത്ര കണ്ടാലും മതിയാവില്ല എന്ന സത്യം ഞാന്‍ ഓര്‍ത്തു.കാട് എന്നും എനിക്ക് ഒരു അത്ഭുതമാണ്.എത്ര കണ്ടാലും മതി വരാത്ത കാടിന്റെ സൗന്ദര്യം എനിക്ക് ഇഷ്ടമാണ്  .എവിടെയും പക്ഷികളുടെ കളകളാരവം മുഴങ്ങി കേള്‍ക്കാം.തണുത്ത കാറ്റ്.ഔഷധസസ്യങ്ങളെ തഴുകി വരുന്ന കാറ്റിനു കാടിന്റെ മണമാണ്.

കുളിയും കാപ്പികുടിയും കഴിഞ്ഞു ഞങ്ങള്‍ പുറത്തേക്കിറങ്ങി.അരുണ്‍ദാസിന്റെ വീട് വളരെ വലുതാണ്‌.വീടെന്നു പറഞ്ഞാല്‍ പോരാ,ഒരു                  കൊട്ടാരം.വിശാലമായ കുന്നിന്റെ മുകളിലെ കൊട്ടാരം.ഈ വനത്തില്‍ ഇത്ര ഭംഗിയായ ഒരു കൊട്ടാരമോ?അത് എന്തിനാണെന്ന് അറിയണം...എന്‍റെ മനസ്സില്‍ തോന്നിയ ഒരു സംശയം ഞാന്‍ അരുണ്‍ ദാസിനോട് ചോദിച്ചു .
       "ഇവിടെ ഇങ്ങനെ ഒരു കലാക്ഷേത്രം, ഈ പേരില്‍ ഉണ്ടായ കഥ പറഞ്ഞുതരുമോ?"
 അയാള്‍ ചിരിച്ചു.എന്നിട്ട് പറയാന്‍ തുടങ്ങി.
            "ഈ കാറ്റാടിക്കുന്നിന്‍റെ കഥ പറയാന്‍ തുടങ്ങുമ്പോള്‍ എനിക്ക് മൂന്നു തലമുറയുടെ കഥ പറയേണ്ടി വരും.എന്നാല്‍ മാത്രമേ ഇതിനു  പൂര്‍ണത വരൂ.."

     നാടുവാഴുന്ന മഹാരാജാവിന്റെ വിശ്വസ്തനായ സേവകനാണ് കൊച്ചുകുഞ്ഞന്‍പിള്ള.സേവകന്‍ എന്ന്  പറഞ്ഞാല്‍ പോര - കൊട്ടാരത്തില്‍ എന്ത് തീരുമാനം എടുക്കുമ്പോഴും കൊച്ചുകുഞ്ഞന്‍പിള്ള അറിയും.അയാള്‍ മഹാ പണ്ഡിതന്‍ ആയിരുന്നു.ആകാശത്തിനു കീഴില്‍ എന്തിനെപ്പറ്റിയും അറിവുള്ളവന്‍ . മഹാരാജാവിന്  അദേഹത്തെ വലിയ ഇഷ്ടമായിരുന്നു.രാജാവിന് മാത്രമല്ല ,രാജകുടുംബത്തിലെ  മറ്റുള്ളവര്‍ക്കും  അതുപോലെ തന്നെയായിരുന്നു. 


     കൊച്ചുകുഞ്ഞന്‍പിള്ളയെപ്പോലെ തന്നെ അറിവും വിവരവും അയാളുടെ ഭാര്യക്കുമുണ്ടായിരുന്നു.രാജകൊട്ടാരത്തിലെ ഏതോ ഒരു ജോലിക്കാരിയായ സ്ത്രീയില്‍ രാജാവിനുണ്ടായ മകളാണ്കേശവന്‍നായര്‍ക്കു  പതിനെട്ടു വയസ്സുള്ളപ്പോള്‍ അയാളുടെ അമ്മ അംബികയെ പാമ്പ് കടിച്ചു മരിച്ചുപോയി .അതിനു ശേഷം കൊച്ചുകുഞ്ഞന്‍പിള്ള കൊട്ടാരത്തില്‍ നിന്ന് മകനുമായി ഇവിടെ വന്നു. കേശവന്‍നായര്‍ക്കു വലിയ വിദ്യാഭ്യാസം ഇല്ല.അയാള്‍ അച്ഛനുമായി  കൃഷികാര്യങ്ങള്‍ നോക്കി കാറ്റാടിക്കുന്നില്‍ തന്നെ ജീവിച്ചു.അന്ന് തുടങ്ങിയതാണ്‌ കാറ്റാടിക്കുന്നിന്റെ വളര്‍ച്ചയും ഭംഗിയും...
അംബുജാക്ഷി ..എല്ലാപേരും അവളെ അംബിക എന്ന് വിളിക്കും.അംബികയുടെ അമ്മ ദൂരെ ഏതോ നാട്ടില്‍ നിന്നാണ് കൊട്ടാരത്തില്‍ വന്നത്.കൊട്ടാരത്തിലെ കുട്ടികളെ പാട്ടും ഡാന്‍സും സാഹിത്യവും പഠിപ്പിക്കാന്‍ കൊണ്ട് വന്നതാണ്
അംബികയെ .അങ്ങനെ അംബിക  കൊച്ചുകുഞ്ഞന്‍പിള്ളയെ കാണുകയും അവര്‍ തമ്മില്‍ വിവാഹം കഴിക്കുകയും ചെയ്തു..രാജാവിന്റെ വേനല്‍കാല വസതിയായിരുന്നു കാറ്റാടിക്കുന്നിലെ  ഈ കൊട്ടാരം. അംബികയുടെ നല്ല സേവനത്തിനു  രാജാവ് സമ്മാനിച്ചതാണ്‌  കാറ്റാടിക്കുന്നിലെ കൊട്ടാരവും നൂറ്റിപ്പത്ത് ഏക്കര്‍   വനഭൂമിയും (ഉദ്ധേശക്കണക്ക് ).കൊച്ചുകുഞ്ഞന്‍പിള്ളക്കും അംബികയ്ക്കും  ജനിച്ച ഒരേ ഒരു മകനാണ് കേശവന്‍ നായര്‍.കേശവന്‍ നായര്‍ക്ക്   വലിയ ശരീരമായിരുന്നു.
കേശവന്‍ നായര്‍ക്കു  ഇരുപത്തി അഞ്ചു വയസായപ്പോള്‍ തന്നെ വിവാഹം കഴിച്ചു  .ശാരദാമ്മ .വലിയ സുന്ദരി ഒന്നുമല്ലെങ്കിലും  അവര്‍ പാവപ്പെട്ട ഒരു അമ്മയായിരുന്നു.
കുറെ നാള്‍ കഴിഞ്ഞു കൊച്ചുകുഞ്ഞന്‍പിള്ള മരിച്ചു.കേശവന്‍ നായര്‍  ആദ്യമായി അച്ഛനായി.അയാള്‍ തുടരെ പത്ത് പ്രാവശ്യം അച്ഛനായി.കേശവന്‍ നായര്‍ക്കു ജനിച്ച പത്തുപേരും ആണ്‍കുട്ടികള്‍ ആയിരുന്നു  .അതിനു ശേഷവും  ശാരദാമ്മ പ്രസവിച്ചു.രണ്ടു പെണ്‍കുഞ്ഞുങ്ങളെ.എന്നാല്‍ അവര്‍ക്ക് ആയുസ്സ് കുരവായിരുന്നു.ജനിച്ചയുടന്‍ തന്നെ അവര്‍ മരിച്ചുപോയി.അതോടെ ശാരദാമ്മ രോഗി ആയി.അവരുടെ ആരോഗ്യം പൂര്‍ണ്ണമായി നശിക്കുകയും ,ശ്വാസകോശത്തില്‍ അസുഖം വന്നു കുറെ നാളത്തെ ചികിത്സക്ക് ശേഷം മരിക്കുകയും ചെയ്തു.
അരുണ്‍ദാസ്  ,കേശവന്‍ നായരുടെ പത്തുമക്കളുടെയും പേരുകള്‍ പറയാന്‍ തുടങ്ങി.ആ പേരുകള്‍ക്ക് ഒരു പ്രത്യേകതയുണ്ടായിരുന്നു.
സുകേശന്‍,സുപര്‍ണ്ണന്‍,സുദേവന്‍,സുഗതന്‍ ,
സുഗുണന്‍,സുന്ദരേശന്‍,സുബോധന്‍,സുധര്‍മ്മന്‍,സുശീലന്‍,സുദര്‍ശനന്‍..
ഏറ്റവും ഇളയ മകനായ  സുദര്‍ശനനാണ് അരുണ്‍ദാസിന്റെ അച്ഛന്‍. സുദര്‍ശനനു ഉയരം കുറവായിരുന്നു.കേശവന്‍ നായര്‍ മക്കളെ പഠിപ്പിക്കാനൊന്നും മെനക്കെട്ടില്ല .മക്കള്‍ക്ക്‌ പഠിക്കാന്‍ വലിയ ആഗ്രഹവും ഇല്ലായിരുന്നു.പോരെങ്കില്‍ അടുത്തെങ്ങും പള്ളിക്കൂടവും ഉണ്ടായിരുന്നില്ല.അവരും കൃഷിക്കാരായി.കൃഷി ചെയ്യാന്‍ അവര്‍ക്ക്  ധാരാളംവസ്തുക്കള്‍ ഉണ്ടായിരുന്നു   .മഹാരാജാവ് ദാനം കൊടുത്ത വസ്തുവിന് പുറമേ ,കൊച്ചുകുഞ്ഞന്‍പിള്ളയും  ,പിന്നീട് കേശവന്‍ നായരും  ധാരാളം വസ്തുക്കള്‍ വിലകൊടുത്തും അല്ലാതെയും വാങ്ങിയിരുന്നു.ഇപ്പോള്‍ എല്ലാ മക്കളും ജന്മിമാരാണ് .നാട്ടുകാര്‍ അവരെ "അങ്ങത്തെ" എന്ന്  വിളിച്ചതിനാല്‍ പലരുടെയും പേരില്‍ അവസാനം നായര്‍ ഇല്ലാതാകുകയും അവര്‍ "അങ്ങത്തെ"മാര്‍ ആകുകയും ചെയ്തു.അവരെ അങ്ങനെ വിളിക്കുനതായിരുന്നു ഇഷ്ടം.


പത്ത് മക്കളില്‍  സുദര്‍ശനന്‍ മാത്രം കൃഷി ചെയ്യാതെ ഭക്തിമാര്‍ഗത്തില്‍ നീങ്ങിയിരുന്നു.അയാള്‍ കുട്ടിയായിരുന്നപ്പോള്‍ സ്ത്രൈണ  സ്വഭാവം ഉണ്ടോ എന്നാ സംശയം തോന്നിയ കേശവന്‍ നായര്‍ വൈദ്യരെ കാണിക്കുകയും,അങ്ങനെയൊന്നും ഇല്ലായെന്ന് ഉറപ്പു വരുത്തുകുകയും  ചെയ്തു.എങ്കിലും അയാള്‍ എപ്പോഴും പ്രാര്‍ഥനയിലും പൂജയിലും മുഴുകിയിരുന്നു.ഇളയമകനായതിനാല്‍ എല്ലാപേരും അയാളെ വാത്സല്യപൂര്‍വ്വം നോക്കിയിരുന്നു.അയാള്‍ അതില്‍ സന്തോഷിച്ചിരുന്നു

ഇപ്പോള്‍  സുദര്‍ശനനു  പതിനഞ്ചു വയസ്സ് കഴിഞ്ഞു.അയാളെ സദാ    മൂകനായി കാണപ്പെട്ടു .പെട്ടന്ന് ഒരു ദിവസം  സുദര്‍ശനനെ കാണാതായി.
സുദര്‍ശനന്‍  നാടുവിട്ടു.എവിടെയെന്നു അറിയില്ല.കേശവന്‍ നായര്‍ പലയിടത്തും അന്വേഷിച്ചു.യാതൊരു വിവരവും ഇല്ല.കൂടുതല്‍ സ്നേഹം നല്‍കിയ മകന്‍ നാട് വിട്ട്‌ എവിടെയോ പോയതില്‍ കേശവന്‍ നായര്‍ക്കു ദുഖവും നിരാശയും ഉണ്ടായിരുന്നു.അയാള്‍ ആകെ തളര്‍ന്നു.ക്രമേണ രോഗിയായി മാറുകയായിരുന്നു.ഇപ്പോള്‍ അയാള്‍ കൃഷിപ്പണി ചെയ്യാറില്ല.എങ്കിലും എല്ലാ കാര്യങ്ങളിലും  ശ്രദ്ധയുണ്ടായിരുന്നു  .മക്കള്‍ക്കെല്ലാം അച്ഛനെ ഭയവും ബഹുമാനവുമായിരുന്നു.അയാള്‍ക്കും മക്കളെ വലിയ ഇഷ്ടമായിരുന്നു .
                          കേശവന്‍ നായരുടെ പത്ത് മക്കളില്‍ സുദര്‍ശനന്‍ ഒഴികെ മറ്റുള്ളവരെല്ലാം വിവാഹം കഴിച്ചു.അവര്‍ക്കെല്ലാം അയാള്‍ വീടും വസ്തുക്കളും കൊടുത്തു.അവരുടെ ഇഷ്ടം അനുസരിച്ച് പ്രത്യേകം മാറി താമസിക്കുകയും ചെയ്തു.കാറ്റാടിക്കുന്നിലെ വീട്ടില്‍ (കൊട്ടാരം)കേശവന്‍ നായര്‍ മാത്രമായി.എങ്കിലും എല്ലാ മക്കളും അച്ഛനെ ദിവസവും വന്നു കാണുകയും, അദേഹത്തിനു വേണ്ട എല്ലാ സഹായവും ചെയ്തു സംരക്ഷിക്കുകയും ചെയ്തിരുന്നു .ദിവസങ്ങളും മാസങ്ങളും വര്‍ഷങ്ങളും കടന്നു പോയി. സുദര്‍ശനനെ കുറിച്ച് ഒരു വിവരവും കിട്ടിയില്ല.
                            ഒരു ദിവസം കേശവന്‍ നായര്‍ കൊട്ടാരത്തിനു പുറത്ത്  വിശ്രമിച്ചുകൊണ്ടിരിക്കവേ ,എട്ടു വയസ്സോളം പ്രായമുള്ള ഒരു ആണ്‍കുട്ടിയും,ആ കുട്ടിയുടെ അമ്മയെന്ന് തോന്നിക്കുന്ന ഒരു സ്ത്രീയും അവിടേക്ക് കയറി വന്നു. കാറ്റാടിക്കുന്നു  കയറി വന്ന അവര്‍ തളര്‍ന്നിരുന്നു.
                          "വയനാട്ടില്‍ "നിന്നും വരുകയാണ്.
             അവര്‍ കേശവന്‍ നായരോട് പറഞ്ഞു.അയാള്‍ മുഖമുയര്‍ത്തി രണ്ടുപേരെയും മാറി മാറി നോക്കി.ആണ്‍കുട്ടിക്ക് സുദര്‍ശനന്റെ രൂപ സാദ്രിശ്യം ഉണ്ടായിരുന്നു.അയാള്‍ക്ക്‌ കാര്യം മനസിലായി.പിന്നെ കൂടുതലൊന്നും ചോദിച്ചില്ല .അവര്‍ക്കും സുദര്‍ശനന്‍ ഇപ്പോള്‍ എവിടെയെന്നറിയില്ല.
                                കേശവന്‍ നായര്‍ മനുഷ്യസ്നേഹി ആയിരുന്നു.അയാള്‍ക്ക്‌ മകനായ സുദര്‍ശനനെ അത്രയ്ക്ക് ഇഷ്ടമായിരുന്നു.അതുകൊണ്ട് തന്നെ അയാള്‍ അവരെ  തിരിച്ചയച്ചില്ല.മറ്റുമക്കളെ ഉടന്‍ വിളിച്ചു വരുത്തുകയും, കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കുകയും , വന്ന സ്ത്രീയെയും(നളിനി),മകനെയും വീട്ടില്‍ താമസിക്കാന്‍ അനുവദിക്കുകയും ചെയ്തു.കേശവന്‍ നായരുടെ  മറ്റുമക്കളില്‍ ചിലര്‍ ആദ്യമൊക്കെ എതിര്‍ത്തു.കേശവന്‍ നായര്‍ അതൊന്നും കാര്യമാക്കിയില്ല .അയാള്‍ക്ക്‌ സുദര്‍ശനന്റെ  മകനെ ഇഷ്ടമായി...... അരുണ്‍ദാസ്
                      അരുണ്‍ദാസ്  അങ്ങനെ കാറ്റാടിക്കുന്നിലെ കൊട്ടാരത്തില്‍ താമസമായി.കേശവന്‍നായര്‍ അവനെ പഠിപ്പിക്കാന്‍ തീരുമാനിച്ചു.അവന്‍ പഠിച്ചു.അവനെ പഠിപ്പിക്കാന്‍ കേശവന്‍ നായര്‍ വളരെ താല്‍പ്പര്യം കാണിച്ചു.അരുണ്‍ദാസ് വളരെ ബുധിയുള്ളവനായിരുന്നു.അവന്‍ ഉയര്‍ന്ന ക്ലാസുകളിലേക്ക് പാസ്സായി.
                           ദിവസങ്ങള്‍ നീങ്ങി.രോഗങ്ങള്‍ കേശവന്‍ നായരെ തളര്‍ത്തി.ഈ ലോകത്തോട്‌ അദ്ദേഹം വിട പറഞ്ഞു.
                            ഇപ്പോള്‍ അമ്മയും അരുണ്‍ദാസുമാണ്  കാറ്റാടിക്കുന്നിലെ താമസക്കാര്‍.അവര്‍ക്ക് കാറ്റാടിക്കുന്നിലെ വലിയ വീടും (കൊട്ടാരം), സ്വത്തുകളും കേശവന്‍ നായര്‍ നല്‍കിയിരുന്നു. 
                                   വര്‍ഷങ്ങള്‍ പിന്നെയും കഴിഞ്ഞു.അരുണ്‍ദാസ് വിവാഹം കഴിച്ചു.ഭാര്യ ഡോക്ടറാണ്.ഡോക്ടര്‍ ജയശ്രീ.മൂന്നു പെണ്‍കുട്ടികള്‍.അതില്‍ കേശവന്‍ നായരുടെ മറ്റുമക്കളും  സന്തോഷിച്ചു.അവര്‍ക്കാര്‍ക്കും പെണ്മക്കള്‍ ഇല്ലായിരുന്നു. 
                               ഒരു ദിവസം നാട്ടിലെ ചിലര്‍ ഒരു മനുഷ്യനെ ചുമന്നു കാറ്റാടിക്കുന്നിലേക്ക് എത്തി.അയാള്‍ക്ക്‌ വികൃതമായ മുഖമായിരുന്നു.താടിയും മുടിയും നീട്ടി വളര്‍ന്നിരുന്നു.കീറിയ മുണ്ടും,ഷര്‍ട്ടും,മുഷിഞ്ഞതായിരുന്നു  .അയാളുടെ കാലുകളിലെ വൃണങ്ങള്‍ പഴുത്തു പൊട്ടി ഒലിച്ചു ദുര്‍ഗന്ധമുള്ളതായിരുന്നു.ഓര്‍മ്മ നഷ്ട്ടപ്പെട്ട അയാള്‍ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.അരുണ്‍ദാസ് അത്ഭുതത്തോടെ  ആ മനുഷ്യനെ  നോക്കി.അയാളുടെ അമ്മക്ക് ആളെ മനസിലായി.
                                  അരുണ്‍ദാസിന്റെ അച്ഛന്‍
                                         സുദര്‍ശനന്‍
                    ചികിത്സകള്‍ പലതും ചെയ്തു.ഫലമുണ്ടായില്ല...     
     അയാളെ ചുമന്നു കൊണ്ടുവന്നവര്‍ ഒരു തുണിസഞ്ചി അരുണ്‍ദാസിനെ ഏല്‍പ്പിച്ചിരുന്നു.അന്ന് അയാള്‍ അത് ശ്രദ്ധിച്ചില്ല .സുദര്‍ശന്റെ  മരണശേഷം അയാള്‍ ആ സഞ്ചി തുറന്നു. 
                         പുറംചട്ടകള്‍ കീറി,നനഞ്ഞ അക്ഷരങ്ങള്‍ കൊണ്ട് വികൃതമായൊരു നോട്ടുബുക്ക്  .അയാള്‍ അത് തുറന്നു.അത് മാത്രമാണ് സഞ്ചിയില്‍ ഉണ്ടായിരുന്നത്.അതില്‍ നിറയെ അക്ഷരങ്ങള്‍ ആയിരിരുന്നു  .അയാള്‍ അത് കൂട്ടി വായിച്ചു.ആരെങ്കിലും വായിക്കണമെന്ന രീതിയിലായിരുന്നു അതിലെ കാര്യങ്ങള്‍. സുദര്‍ശനന്‍ നാടുവിട്ടത് മുതലുള്ള കഥകള്‍. 
                              കന്യാകുമാരിയും,രാമേശ്വരവും,ഹരിദ്വാറും,ഋഷികേശും  ,
ഹിമാലയവും,അയാള്‍ അലഞ്ഞു നടന്ന സ്ഥലങ്ങളായിരുന്നു.വയനാട്ടിലെ കൊടുംകാട്ടില്‍ അയാള്‍ ദിവസങ്ങളോളം പട്ടിണികിടന്നു.കൂട്ടത്തില്‍ അയാള്‍ നളിനിയെ കണ്ടുമുട്ടിയ കഥയും.ജീവിതത്തില്‍ അയാള്‍ ആഗ്രഹിച്ചതും ,കണ്ടെത്തിയതും,കണ്ടെത്താത്തതും ആയ ഒട്ടനവധി കാര്യങ്ങള്‍.അയാള്‍ നടപ്പിലാക്കാന്‍ ആഗ്രഹിച്ച പ്രധാന കാര്യങ്ങളും നോട്ടുബുക്കില്‍ ഉണ്ടായിരുന്നു.
                      അരുണ്‍ദാസ് അത്ഭുതപ്പെട്ടു.
      അയാള്‍ തന്റെ അച്ഛനെ പറ്റി കൂടുതല്‍ അറിയാന്‍ ആഗ്രഹിച്ചു.തന്റെ അച്ഛന്റെ നോട്ടുബുക്കിലെ അക്ഷരങ്ങള്‍ അയാള്‍ നടപ്പില്‍ വരുത്താന്‍ തീരുമാനിച്ചു.അച്ഛനെപ്പറ്റി മനസ്സില്‍ ഉണ്ടായിരുന്ന വെറുപ്പ്‌ അകന്നു.അയാള്‍ പോയ നാടുകളിലും,കണ്ട മനുഷ്യരിലും ഈശ്വരനെ കണ്ടിരുന്നു.
           അധ്വാനികളിലും പാവപ്പെട്ടവനിലും ഈശ്വരന്‍ ഉണ്ട് എന്ന സത്യം.
            അച്ഛന്റെ  സ്വപ്നമായിരുന്നു -ഒരു കലാക്ഷേത്രം.
             'കലാക്ഷേത്രം'-കലക്ക് വേണ്ടി മാത്രമായിരുന്നില്ല  .ഉറ്റവരും ഉടയവരും ഇല്ലാത്ത അഗതികള്‍ക്കായി ഒരു സ്ഥാപനം,അതായിരുന്നു അയാളുടെ സ്വപ്നത്തിലെ കലാക്ഷേത്രം.അനാഥരെ സംരക്ഷിക്കുന്നതും ഒരു കലയായി അയാള്‍ വിശ്വസിച്ചിരുന്നു.അതായിരുന്നു അയാളുടെ ലക്ഷ്യവും..
                       ആവശ്യത്തിലേറെ സ്വത്തും പണവും ഉണ്ടായിട്ടും സുദര്‍ശനനു ഒന്നുമില്ലായിരുന്നു.അയാള്‍ ഒന്നും ആഗ്രഹിച്ചിരുന്നില്ല.അയാള്‍ ഒന്നും നേടിയതുമില്ല.അയാള്‍ വേറെ എന്തൊക്കെയോ ആണ് ആഗ്രഹിച്ചത്.അത് നോട്ടുബുക്കില്‍ എഴുതിവച്ചു ഈ ലോകത്ത് നിന്നും യാത്രയായി.
                        അരുണ്‍ദാസ് അത് പൂര്‍ത്തിയാക്കുവാന്‍ തീരുമാനിച്ചു.അങ്ങനെയാണ്  "സുദര്‍ശന്‍ കലാക്ഷേത്രം" ഉണ്ടായത് .
                       
ഞങ്ങള്‍ രണ്ടു മൂന്നു ദിവസം അവിടെ താമസിച്ചു.കലാക്ഷേത്രം നോക്കി കണ്ടു.അവിടെ അനാഥരില്ല.എല്ലാപേരും കാറ്റാടിക്കുന്നിലെ സ്വന്തക്കാര്‍.അവര്‍ പശുക്കളെ വളര്‍ത്തുന്നു,കോഴികളെയും ആടുകളെയും വളര്‍ത്തുന്നു,പലതരം കൃഷി ചെയുന്നു, അന്തേവാസികള്‍ക്കായി ആശുപത്രി നടത്തുന്നു,കുട്ടികള്‍ക്കായി സ്കൂള്‍ നടത്തുന്നു,വനത്തില്‍ നിന്നും തേന്‍ എടുക്കുന്നു,അറിയാവുന്ന പലതരം കൈത്തൊഴിലുകള്‍  ചെയുന്നു.അങ്ങനെ കാറ്റാടിക്കുന്നിനെ വനത്തിനുള്ളിലെ ഒരു ചെറിയ പട്ടണമായി ഞങ്ങള്‍ കണ്ടു..
                                     നാനൂറില്‍പരം അന്തേവാസികള്‍ ഇവിടെയുണ്ട്.അവര്‍ക്കെല്ലാം ജീവിതത്തിന്റെ വെളിച്ചമായി മാറി കലാക്ഷേത്രം.
                                    വിധവകള്‍,ഭര്ത്താക്കന്‍മാര്‍ ഉപേക്ഷിച്ച ഭാര്യമാര്‍,അച്ഛനും അമ്മയും നഷ്ട്ടപ്പെട്ട കുട്ടികള്‍ ,മക്കള്‍ ഉപേക്ഷിച്ച അച്ഛനമ്മമാര്‍,വിവാഹപ്പ്രായമായ പെണ്‍കുട്ടികള്‍...ഇവരുടെയെല്ലാം  ഏക അത്താണി ഇപ്പോള്‍ ഈ കലാക്ഷേത്രമാണ്.
                           അരുണ്‍ദാസിനോട് സ്നേഹത്തെക്കാള്‍ ഇപ്പോള്‍ ഞങ്ങള്‍ക്ക് തോന്നിയത് ബഹുമാനമാണ്.അരുണ്‍ദാസിന്റെ അച്ഛന്‍ കാണാന്‍ ആഗ്രഹിച്ച ദൈവം ഈ കലാക്ഷേത്രമായിരുന്നു.
               ഞങ്ങള്‍ സന്തോഷത്തോടെ യാത്ര പറഞ്ഞു.
             ഇനിയും വരാം - ഇവിടുത്തെ അന്തേവാസിയായി.....
                അങ്ങനെ പറയാനാണ് മനസ്സില്‍ തോന്നിയത്.
           കാറ്റാടിക്കുന്നിന്റെ മുകളില്‍ സൂര്യന്‍ ജ്വലിച്ചു നിന്നു.
                താഴെ "സുദര്‍ശന്‍ കലാക്ഷേത്ര"വും ....
                                      
                                 
   
            



1 comment:

  1. വളരെ വലിയൊരു വായനാനുഭവമായി.കാറ്റാടിക്കുന്നിലെ അരുണ്‍ ദാസിന്‍റെ വീട്,അല്ല കൊട്ടാരം അത്ഭുതത്തോടെയാണ് കണ്ടത്.നല്ല എഴുത്തും.നന്ദി സര്‍.

    ReplyDelete