Monday, November 14, 2011


                 അഷിത കരയുന്നു ....... 
                                   ഞാനും !!!

 (എന്‍റെ ജീവിതവുമായി ബന്ധപെട്ട ചില അനുഭവങ്ങളും അറിവുകളും ചുറ്റും നടക്കുന്ന സംഭവങ്ങളും കഥ പോലെ  എഴുതുന്നു......)
                  
             ഇന്ന് അഷിതയുടെ  വിവാഹമാണ് . ചുവന്ന കല്യാണ സാരി ചുറ്റി ,തലയില്‍ നിറയെ പൂ ചൂടി ,ആവശ്യത്തിനു മാത്രം സ്വര്‍ണ വളകളും  മാലകളും അണിഞ്ഞു നില്‍ക്കുന്ന അഷിതയെ കാണാന്‍ കൂടുതല്‍ ഭംഗി ആയിരിക്കുന്നു . സര്‍ക്കാര്‍  സര്‍വീസില്‍ ജോലിയുള്ള  ഗോപീ കൃഷ്ണന്‍ ആണ് വരന്‍.അയാള്‍ പാലക്കാട്ടുകാരനാണ് . വലിയ സുന്ദരനല്ലെങ്കിലും , ഗോപി അഷിതക്ക് യോഗ്യനാണെന്ന് എനിക്ക് തോന്നി. 
                   വിവാഹസമയം അടുക്കാറായി.എല്ലാപേരും നല്ല തിരക്കിലാണ്. എന്‍റെ വീടിനു കുറച്ചടുത്തുള്ള  ദേവി ക്ഷേത്രത്തിലാണ് വിവാഹം.ക്ഷേത്രത്തിന്‍റെ  വടക്കുഭാഗത്ത്‌ നാഗരുകാവ് .കാവിനു സമീപം ഉയര്‍ന്നു പടര്‍ന്നു നില്‍കുന്ന ആല്‍മരം.ആല്‍മരത്തിനു   ചുറ്റും കരിങ്കല്‍ തിട്ട. ഞാന്‍ തിരക്കില്‍ നിന്നും അകന്ന്,തിട്ടയുടെ  മുകളില്‍ കയറി ഇരുന്നു. ഇവിടെ ഇരുന്നാല്‍ കല്യാണ മണ്ഡപവും ക്ഷേത്രത്തിലെ ദേവിയേയും അഷിതയേയും   കാണാം.
                          അഷിതയെ പറ്റി നിങ്ങളോട് പറയട്ടെ.......!
                    ഞാന്‍ താമസിക്കുന്നത് കുറേ മുറികളുള്ള ഒരു പഴയ ഓടിട്ട വീട്ടിലാണ്‌. എന്‍റെ വീടിന്‍റെ  പണിക്കു വേണ്ടിയാണ് സുധാകരന്‍ വന്നത്. അയാള്‍ക്ക് വിദ്യാഭ്യാസം കുറവായിരുന്നു.ആദ്യമൊക്കെ അവനെന്നെ 'സാറെ' എന്ന് വിളിച്ചിരുന്നു.വളരെ അടുത്ത ശേഷം എന്നെ  ' അണ്ണാ ' എന്ന് വിളിച്ചുതുടങ്ങി. അതെനിക്കിഷ്ടടമായിരുന്നു. എല്ലാ  ജോലികള്‍ക്കും സുധാകരന്‍ പോകും. അവന്‍ സ്ഥിരമായി ജോലിക്ക് പോകുന്ന ഒരു ലേഡി ഡോക്ടര്‍ ഉണ്ട് ,ഡോ. ഷീബ ജോണ്‍ .    
                   ഡോക്ടര്‍ ഷീബ ജോണ്‍ ഗ്യിനകൊലോജ്യ്സ്റ്റ്  ആണ്.അവര്‍ക്ക് നഗരത്തിനു അല്പം അകലെ , കായലിന്‍റെ കരയിലായി വലുതും ഭംഗി ഉള്ളതുമായ വീട്ഉണ്ട്. സുധാകരനെ  ഡോക്ടര്‍ക്ക്‌ വിശ്വാസമായിരുന്നു.സത്യഭാമ ഡോക്ടറുടെ വീട്ടിലെ ജോലിക്കാരിയാണ്.തമിഴ് കലര്‍ന്ന മലയാളം സംസാരിക്കുന്ന ഒരു  കറുത്ത സുന്ദരി.
                   ഡോ.ഷീബ ജോണ്‍ ജോലി ചെയ്യുന്ന ആശുപത്രിയില്‍ രോഗിയായി വന്ന ഒരു തമിഴന്‍റെ  മകളാണ് സത്യഭാമ.ആശുപത്രിയില്‍ വച്ച് അവളുടെ അച്ഛന്‍ മരിച്ചു പോയി. അനാഥയായ സത്യഭാമയെ ഡോക്ടര്‍ വീട്ടിലേക്കു കൂട്ടിക്കൊണ്ടു  വന്നു.സുധാകരന് സത്യഭാമയെ ഇഷ്ടമായി.സത്യഭാമാക്കും സുധാകരനോട് ഇഷ്ടമുണ്ടായിരുന്നു .സുധാകരന്‍ വിഷയം ഡോക്ടറുടെ ശ്രദ്ധയില്‍ പെടുത്തി.ഡോക്ടര്‍ക്കും അത് ഇഷ്ടമായിരുന്നു.. ഡോക്ടറുടെ അനുവാദത്തോടെ അവര്‍ വിവാഹിതരായി.വീട്ടുകാര്‍ക്ക് ഇഷ്ടമല്ലാത്ത വിവാഹമായതിനാല്‍ കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ സുധാകരനും സത്യഭാമാക്കും അവന്‍റെ വീട്ടില്‍ നിന്നു ഇറങ്ങേണ്ടി വന്നു.
                     അങ്ങനെയെയാണ് എന്‍റെ വീട്ടില്‍ അവര്‍ വാടകയ്ക്ക് താമസമാക്കിയത്. കുട്ടികളില്ലാതിരുന്ന അവര്‍ക്ക് എന്‍റെ മക്കളെ വലിയ ഇഷ്ടമായിരുന്നു.ചില ദിവസങ്ങളില്‍ അവര്‍  ഡോക്ടര്‍ ഷീബ ജോണിന്‍റെ  വീട്ടില്‍ പോകാറുണ്ടായിരുന്നു. 
                     ഒരു ഞായറാഴ്ച ഊണ് കഴിഞ്ഞു ഞാന്‍ മയക്കത്തിലായിരുന്നു..  സുധാകരന്‍ താമസിക്കുന്ന  മുറിയില്‍ നിന്നും ഒരു കൊച്ചു കുഞ്ഞിന്‍റെ  കരച്ചില്‍ കേട്ടു.ഞാന്‍ ഭാര്യയോടു അതെപ്പറ്റി ചോദിക്കാന്‍ തുടങ്ങവേ സുധാകരനും ഭാര്യയും    ഒരു കുഞ്ഞുമായി എന്‍റെ അടുത്തെത്തി ..
                      വെള്ളത്തുണിയില്‍ പൊതിഞ്ഞ ഒരു ചോരകുഞ്ഞ്....!!!
 ഞാന്‍ അവരെ അത്ഭുതത്തോടെ നോക്കി. അവരുടെ മുഖത്ത് നിറഞ്ഞ സന്തോഷം. ഏതോ ഒരു സ്ത്രീ ആശുപത്രിയില്‍ ഉപേക്ഷിച്ച പെണ്‍കുഞ്ഞിനെ  ഡോക്ടര്‍ ഷീബ അവരെ ഏല്‍പ്പിക്കുകയായിരുന്നു.
                      അങ്ങനെ സുധാകരന്‍റെ മുറിയിലും ഒരു കുഞ്ഞിന്‍റെ  ശബ്ദം കേട്ടു തുടങ്ങി.അവര്‍ വളരെ സന്തോഷത്തിലാണ്.
                  ഒരു ദിവസം സുധാകരന്‍ എന്നോട് ചോദിച്ചു ,
                  "എന്‍റെ മകള്‍ക്ക് ഒരു പേര് പറഞ്ഞു തരുമോ?".
ഒരു ചെറുപുഞ്ചിരിയോടെ ഞാന്‍ ഓര്‍ത്തു  'എന്‍റെ മകള്‍ക്ക് ' ..... 
അവന്‍ എത്ര സന്തോഷത്തോടെയാണ് അത് ചോദിച്ചത്! അവനില്‍ അപ്പോള്‍ ഞാന്‍ കണ്ടത് സംതൃപ്തനായ ഒരു അച്ഛനെ ആയിരുന്നു. ആയിടക്കു ഞാന്‍ വായിച്ച ഒരു കഥയിലെ സമ്പന്നയായ നായികയുടെ പേര് പെട്ടെന്ന് ഓര്‍മ വന്നു.
                                   "അഷിത" 
            "നിന്‍റെ  മകളെ അഷിത എന്ന് വിളിച്ചോളൂ"
എന്‍റെ മക്കളോടൊപ്പം കളിയ്ക്കാന്‍ ഇപ്പോള്‍ അഷിതയും ഉണ്ട്. അഷിത സംസാരിക്കാന്‍ തുടങ്ങി..സ്കൂളില്‍ പോകാന്‍ തുടങ്ങി....അവള്‍ എന്നെ വിളിക്കുന്നത്  'ഡാഡി അങ്കിള്‍ ' എന്നാണ്.അതെനിക്കിഷ്ടടമായിരുന്നു .പഠിക്കാന്‍ അവള്‍ മിടുക്കിയാണ്.എനിക്കും അവള്‍ മകളെ പോലെയാണ്.
                     ഒരിക്കല്‍ സുധാകരന്‍ എന്നോട് ചോദിച്ചു അഷിതയെന്ന പേര്  ഏതു ജാതിയില്‍ പെടുമെന്ന് .ഞാനൊരു വലിയ കള്ളം പറഞ്ഞു.
              "അഷിത എന്ന വാക്കിനര്‍ഥം ജാതിയില്ലാത്തവള്‍  എന്നാണ്". 
അവനതു വിശ്വസിച്ചു.ഞങ്ങളുടെ വാത്സല്യം കണ്ടിട്ടാകാം അവള്‍ എന്നോട്  ചോദിച്ചു,        
           "ഞാന്‍ ശരിക്കും  നിങ്ങളില്‍  ആരുടെ മകളാണ് ?".. 
ഞങ്ങള്‍ ഒരുമിച്ചു പറഞ്ഞു 
               "ഞങ്ങളുടെ മകളാണ് നീ"..
       ഒരു ദിവസം വീടിനു മുന്നില്‍ ഒരു നീല കാര്‍ വന്നുനിന്നു.അതില്‍ നിന്നും രണ്ടു  സ്ത്രീകള്‍ പുറത്തിറങ്ങി.അവര്‍ എന്‍റെ പേര് ചോദിച്ചു.ഞാന്‍ അവരെ അകത്തേക്ക് ക്ഷണിച്ചു. സുധാകരന്‍ പറഞ്ഞു തന്ന രൂപത്തിന്‍റെ  അറിവില്‍ അതില്‍ ഒരാള്‍ ഡോക്ടര്‍ ഷീബ ജോണ്‍ ആണെന്ന് മനസിലായി.അവര്‍ കൂടെ വന്ന സ്ത്രീയെ എനിക്ക് പരിചയപ്പെടുത്തി .
          "സര്‍,ഇതാരാണെന്ന് അറിയാമോ?         
             അഷിതയുടെ അമ്മയാണ്....
         ഇവരാണ് അഷിതയെ പ്രസവിച്ചു കടന്നു കളഞ്ഞ സ്ത്രീ-  സോറി ,സ്ത്രീ അല്ല...പെണ്‍കുട്ടി...."
ഞാന്‍  അവരെ അത്ഭുതത്തോടെ നോക്കി. തലമുടെ ക്രാപ്പ്   ചെയ്തിരിക്കുന്നു . ചുണ്ടില്‍ ചുവന്ന  ലിപ്സ്ടിക് ,കഴുത്ത് ഇറുകിയ പച്ചക്കല്ല്  നെക്ക്ലസ്,പച്ച സാരി, തലമുടിക്ക്  ചെമ്പന്‍ നിറം. 
            ഞാന്‍ സൂക്ഷിച്ചു നോക്കി.അവര്‍ എന്നോട് സംസാരിക്കാന്‍ തുടങ്ങി..
   "എന്‍റെ പേര് മരിയ തോമസ്‌ ..ഇപ്പോള്‍ ഭര്‍ത്താവുമൊത്ത്  അമേരിക്കയിലാണ് . ഞങ്ങള്‍ ഇവിടെ  വന്ന കാര്യം ദയവു ചെയ്തു ആരോടും പറയരുത്. അഷിതയെ സ്കൂളില്‍ പോയി ഞാന്‍ കണ്ടിരുന്നു. ഡോക്ടറുടെ കൂട്ടുകാരിയായിട്ടാണ് എന്നെ പരിച്ചയപ്പെടുത്തിയത് . അവള്‍ ഇവടെ വളരട്ടെ.എനിക്കവളെ ഒരിക്കലും കൊണ്ട് പോകാനാവില്ല.അവളെ നല്ലപോലെ പഠിപ്പിക്കണം.അതിനുള്ള തുക ഞാന്‍ താങ്കളെ ഏല്പിക്കുന്നു". 
        അവര്‍ ഹാന്‍ഡ്‌ ബാഗ്‌ തുറന്നു ഒരു ചെക്ക്‌ എന്‍റെ നേര്‍ക്ക് നീട്ടി.
               "അവളുടെ കാര്യങ്ങള്‍ക്ക് പണം ആവശ്യമായി  വന്നാല്‍ ഞാന്‍ അത് നിങ്ങളുടെ പേരില്‍ ബാങ്കില്‍ നിക്ഷേപിക്കാം.എന്താവശ്യമുണ്ടെങ്കിലും എന്നെ അറിയിക്കാന്‍ മടിക്കരുത്.പഠിച്ചുകൊണ്ടിരുന്നപ്പോള്‍ എനിക്ക് പറ്റിയ തെറ്റായിരുന്നു അഷിത.അയാള്‍ എന്നെ ചതിച്ചതല്ല.വിവാഹം കഴിക്കാന്‍ സന്നദ്ധനായിരുന്നു. വിധി.....അതാണ് സംഭവിച്ചത്.ബൈക്ക്  കൊക്കയിലേക്ക് മറിഞ്ഞു മരിക്കുകയായിരുന്നു. ബെന്നി...പാവമായിരുന്നു.ഞാന്‍ പ്രസവിച്ചു ഓടിപോയതല്ല.എന്‍റെ കുഞ്ഞിനെ സുരക്ഷിതമായ കൈകളില്‍ ഏല്പിച്ചു പോവുകയായിരുന്നു." 
            അവരുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.
എനിക്ക് എല്ലാം ഒരു സ്വപ്നം പോലെ തോന്നി. ഞാന്‍ വായിച്ച കഥയിലെ സമ്പന്നയായ അഷിതയായി നമ്മുടെ അഷിതയും. കാറില്‍ കയറും മുന്‍പ് അവരെന്നോട് പറഞ്ഞു ,
          "എന്‍റെ മകള്‍ക് താങ്കള്‍ ഇട്ട പേര് എനിക്ക് വളരെ ഇഷ്ടമായി".
     അവര്‍ തന്ന ചെക്ക്  ഞങ്ങള്‍ അഷിതയുടെ  പേരില്‍ ബാങ്കില്‍ നിക്ഷേപിച്ചു.വീണ്ടും അഷിതയുടെ പേരില്‍ പണം വന്നുകൊണ്ടിരുന്നു.ഇക്കാര്യങ്ങളെല്ലാം ഞാന്‍ സുധാകരനോട് പറഞ്ഞു.അഷിത ഒരിക്കലും ഇതൊന്നും അറിയരുതെന്ന് ഞാന്‍ പ്രത്യേകം പറഞ്ഞിരുന്നു.ഇക്കാര്യങ്ങളൊന്നും സത്യഭാമക്ക്  അറിയില്ലായിരുന്നു.
     എന്‍റെ വീട്ടിനടുത്ത് തന്നെ സുധാകരന്‍ ‍ ഒരു വീട് വാങ്ങി താമസം മാറി.അഷിത കൂടുതല്‍ സമയവും ഞങ്ങളുടെ കൂടെ തന്നെ ആയിരുന്നു...
                    "ഇവടെ വന്നിരിക്കയാണോ? 
വിവാഹത്തിന് സമയമായി.. അങ്ങോട്ടുപോകാം . "      
 പുറകില്‍ സുധാകരന്‍റെ  ശബ്ദം.
   ഞാന്‍ എഴുനേറ്റു.
ഞാന്‍ ഓര്‍മ്മയിലെ കഥ പറഞ്ഞു നിര്‍ത്തുന്നു.
സുധാകരന് പിറകെ വിവാഹമണ്ഡപത്തിലേക്ക് നടന്നു..
           വിവാഹം കഴിഞ്ഞു.
          കുറേപേര്‍ പോയിക്കഴിഞ്ഞു.
         അഷിത പോകാന്‍ ഒരുങ്ങുന്നു.
       ഓരോരുത്തരോടും അവള്‍ യാത്രപറയുന്നു .
       എന്‍റെ അടുത്ത്  അവള്‍ എത്തി...
      എന്‍റെ കാലുകളില്‍ തൊട്ടു വന്ദിച്ചു എഴുന്നേല്‍ക്കവേ,    അവള്‍ എന്‍റെ ചെവിയില്‍ പതുക്കെ  പറഞ്ഞു,
    എനിക്ക് മാത്രം കേള്‍ക്കാം.............
   " ഡാഡി അങ്കിള്‍ , എന്നെ എടുത്തു വളര്‍ത്തിയതാണ്..അല്ലേ ? ഇത്രയുംനാള്‍ എല്ലാപേരും എന്നോട്  അത് ഒളിച്ചു വച്ചിരുന്നു. 
      എനിക്കറിയാം, നിങ്ങള്‍ക്കെല്ലാം   എന്നോട് വളരെ  സ്നേഹമായിരുന്നു  .അനാഥയായിപ്പോകുമായിരുന്ന എനിക്ക് ഒരു നല്ല ജീവിതം തന്ന എന്‍റെ അച്ഛനോടും അമ്മയോടും ഡാഡി അങ്കിളിനോടും നന്ദി പറയുന്നത് തെറ്റാണെന്നെനിക്കറിയാം.മറ്റൊന്നും ഞാന്‍ വിശ്വസിക്കുന്നില്ല ..എന്‍റെ  അച്ഛനും അമ്മയും എല്ലാം നിങ്ങളെല്ലാമാണ് .... ".
                 പൊട്ടിക്കരഞ്ഞു  കൊണ്ട് അഷിത എന്‍റെ നെഞ്ചിലേക്ക്  ചാഞ്ഞു .
ഞാന്‍ അവളെ  എന്‍റെ മാറിലേക്ക്‌ ചേര്‍ത്ത് ആശ്വസിപ്പിക്കാന്‍ ശ്രമിക്കവേ........
എനിക്കും കണ്ണീരടക്കാന്‍ കഴിഞ്ഞില്ല. ...
ഞാനും കരഞ്ഞു പോയി ...........
                       അഷിത കരയുന്നു.......
                                                      ഞാനും....!!!!!
                                               

2 comments:

  1. ഇതൊരു വല്ലാത്ത അനുഭവം തന്നെ ...ആരെയും കുറ്റപ്പെടുത്താന്‍ കഴിയില്ല..അഷിത ഭാഗ്യവതി ആണ് ..

    ReplyDelete
  2. സത്യമാണോ?
    ഡ്രാമ അല്പം കൂടിയോന്നു സംശയം

    ReplyDelete