Thursday, January 19, 2012

                    " വറ്റാത്ത കിണര്‍ "
ഇരുകുന്നം
അതാണ്‌ ഞങ്ങളുടെ ഗ്രാമത്തിന്‍റെ പേര്.
പേരില്‍ തന്നെ കുന്നാണെന്നു മനസിലായല്ലോ..
എന്നാല്‍ ഇരുകുന്നം -ഇരുകുന്ന്-വെറും കുന്നല്ല..
രണ്ടു കുന്നുകള്‍ -പ്രകൃതി കനിഞ്ഞ്‌ അനുഗ്രഹിച്ച സസ്യഫലനിബിഡമായ  പ്രദേശം.നീണ്ടു പരന്ന പ്രദേശമാണ് ഈ കുന്നുകള്‍- നിറയെ മനുഷ്യരും.രണ്ടു കുന്നുകള്‍ക്കുമിടയിലായി  വിശാലമായ നെല്‍പ്പാടം .കുന്നുകള്‍ക്കും,നെല്‍പ്പാടത്തിനും  തെക്കുഭാഗത്തായി ചെറിയ ഒരു കുന്നു കൂടിയുണ്ട്.അവിടെയാണ് രണ്ടു കുന്നുകളിലെയും താമസക്കാരായ ഞങ്ങളുടെ ദേവി കുടിയിരിക്കുന്ന ചെറിയ ക്ഷേത്രം.
                             പുതൂര്‍ക്കോണം ക്ഷേത്രം.
വര്‍ഷത്തില്‍ 3 ഉത്സവം ഇവിടെ ഉണ്ട്.ആദ്യം ക്ഷേത്രത്തിലെ ഉത്സവം.
                      ഇരുകുന്നം എന്നത് ഇപ്പോള്‍ രണ്ടായി മാറി.ഒരു ചെറിയ പേര് മാറ്റം.
                      ഒന്ന് - ഇരുകുന്നം 
                       മറ്റേത്- പിടയണി 
ഈ പ്രദേശത്തെ  താമസക്കാര്‍ വര്‍ഷത്തിലൊരിക്കല്‍  രണ്ടു മാസങ്ങളിലായി ദേവിയെ ആവാഹിച്ച് , നെല്‍പ്പാടത്ത് പച്ച ഓല കൊണ്ട് പന്തല്‍ കെട്ടി , കുടിയിരുത്തി ,ഉത്സവം ആഘോഷിക്കാറുണ്ട്  .പണ്ട് കാലത്ത് മൂന്നു ദിവസമായിരുന്നു ഉത്സവം.പിന്നെ അത് ഏഴ് ദിവസമായി.ഇപ്പോള്‍ പത്ത് ദിവസമാണ് ഉത്സവം.അങ്ങനെ ഒരു വര്‍ഷം ഞങ്ങള്‍ മൂന്നു മാസങ്ങളായി മുപ്പതു ദിവസം അടിച്ചു പൊളിച്ച് ഉത്സവം കൊണ്ടാടാറുണ്ട്‌.
                    എന്നാല്‍ ഞങ്ങള്‍ കുട്ടികളായിരുന്ന കാലത്ത് -ഈ ഉത്സവകാലത്താണ് പരീക്ഷ നടത്താറുള്ളത്.അത് ഞങ്ങളുടെ ഉത്സവത്തിന്‍റെ സന്തോഷത്തെ ബാധിച്ചിട്ടുണ്ട്.എങ്കിലും ഞങ്ങളുടെ നാട്ടിലെ ഉത്സവം മറക്കാന്‍ പറ്റില്ല.
      ഇത്രയും ഞങ്ങളുടെ നാടിനെപ്പറ്റി പറയാന്‍ വേണ്ടി മാത്രമാണ്.
      ഇനിയും ധാരാളം കഥകള്‍ പറയാനുണ്ട്.
     ഞങ്ങള്‍ക്ക് മാത്രമല്ല ......
   സ്വന്തം നാടിനെപ്പറ്റി വര്‍ണ്ണിക്കാന്‍ ,അഭിമാനിക്കാന്‍ ആര്‍ക്കാണ് തോന്നാത്തത്.
                      ചിലര്‍ സ്വന്തം നാടിനോടുള്ള സ്നേഹം അവരുടെ പേരുകളില്‍ കൂടി ചേര്‍ത്ത് വയ്ക്കുന്നത് അത് കൊണ്ട് തന്നെയല്ലേ?
    ഇനി കഥയിലേക്ക്‌ പോകാം..
    ഇത് വെറും കഥയല്ല..
  എന്‍റെ ജീവിതത്തില്‍ സംഭവിച്ച ഒരു ചെറിയ സംഭവം..
  അത് തോന്നലാണോ -സത്യമാണോ- എന്നെനിക്കിപ്പോഴും അറിയില്ല... 
                         എല്ലാ ആഴ്ചയും ഞായര്‍ ദിവസം ഞാന്‍ വൈകുന്നേരം പുതൂര്‍ക്കോണം ദേവി ക്ഷേത്രത്തില്‍ പോകാറുണ്ട്.അവിടെ പ്രാര്‍ഥിച്ച ശേഷം ,കുറച്ചകലെയുള്ള സിനിമാതിയറ്ററില്‍ സിനിമ കാണാന്‍ പോകും.
                     കുറച്ചു പഴക്കമുള്ള സിനിമകളാണ് അവിടെ പ്രദര്‍ശിപ്പിക്കുന്നത് .ഗ്രാമപ്രദേശമായതിനാല്‍ ഉച്ചക്ക് മൂന്നു മണിക്കും വൈകുന്നേരം ഏഴു മണിക്കും മാത്രമേ പ്രദര്‍ശനം ഉണ്ടാകുള്ളൂ.വെള്ളിയാഴ്ച മലയാളം സിനിമ തുടങ്ങിയാല്‍ ചൊവ്വാഴ്ച വരെ അതായിരിക്കും.ബുധനും വ്യാഴവും ഏതെങ്കിലും തമിഴ് സിനിമ.ചിലപ്പോള്‍ പെട്ടി മാറി ഹിന്ദിയും വരാറുണ്ട്.
                     ഷോ കഴിയുമ്പോള്‍ ഏകശേഷം പത്തുമണി കഴിയും.മിക്കവാറും ഞാന്‍ ഒറ്റയ്ക്കാകും വീട്ടിലേക്കു പോകുന്നത്.അത് കൊണ്ട് തന്നെ വയല്‍ വഴി പോകാതെ , അല്‍പ്പം ചുറ്റിയിട്ടാണെങ്കിലും റോഡുവഴി പോകും.അങ്ങനെയാണ് മിക്കവാറും ചെയ്യാറുള്ളത്.
                      എന്നാല്‍ ചിലദിവസങ്ങളില്‍ അയല്‍വാസികളായ ആരെയെങ്കിലും കണ്ടാല്‍ ഞാന്‍ അവരോടൊപ്പം വയല്‍വഴി വരാറുണ്ട്.ഇനിയും മറ്റൊരു വഴിയുണ്ട്.എന്നാല്‍ അത് അല്‍പ്പം കാട് നിറഞ്ഞതാണ്‌.ഇഴജന്തുക്കളും ഉണ്ട്.
                    ഇരുകുന്നം ഇന്നറിയുന്ന സ്ഥലത്ത് പണ്ട് നായര്‍ സമുദായക്കാരായിരുന്നു കൂടുതല്‍.പിടയണിയില്‍  ആശാരി സമുദായക്കാരും .മറ്റു ജാതിക്കാര്‍ ഉണ്ടായിരുന്നില്ല.എന്നാല്‍ ഇന്നങ്ങനെയല്ല.ഞാന്‍ താമസിക്കുന്നത് ഇരുകുന്നത്താണ്.
                          വീതിയുള്ള വയല്‍ വരമ്പിലൂടെ വന്നു കയറിയാല്‍ ഇരുകുന്നമായി മാറി.എളുപ്പമുള്ള വഴി.വയല്‍ വരമ്പ് അവസാനിക്കുന്നിടത്ത് തന്നെ ഒരു സര്‍പ്പകാവുണ്ട്.കാവില്‍ നിറയെ വന്‍ മരങ്ങളാണ്.ഉയര്‍ന്നു പടര്‍ന്നു നില്‍ക്കുന്ന ഒരു അരശു മരം കാവിനു ഇരുട്ട് പരത്തി നില്‍ക്കുന്നുണ്ട്.മരത്തില്‍ നിറയെ കൊക്കുകള്‍..
                         പകല്‍ നേരം പോലും ആ വഴി വരാന്‍ ചിലര്‍ മടിക്കും.കാറ്റില്‍ അരശു മരത്തിന്റെ ചില്ലുകള്‍ ആടി ഉലയുന്നതും , ഇലകളുടെ ശബ്ദവും ആ പ്രദേശമാകെ ശബ്ദമുഖരിതമാക്കും.ചില ദിവസങ്ങളില്‍ ഞങ്ങള്‍ സുഹൃത്തുക്കള്‍  അവിടെ കാറ്റ് കൊള്ളാന്‍ വേണ്ടി പോകാറുണ്ട്.   
                              പലയിനം കിളികളുടെ ശബ്ദം കാവിനും പരിസരത്തിനും ഉണര്‍വേകാറുണ്ട്.നമുക്കും......
 എത്ര മണിക്കൂറുകള്‍  അവിടെ ഇരുന്നാലും മതിവരാരില്ല. കാവിനു വടക്കായി ഒരു മാടന്‍ നടയും -അതിനടുത്ത് തന്നെ ഒരു കുടുംബക്ഷേത്രവും ഉണ്ട്. അവിടെ ഭദ്രകാളിയാണ് പ്രതിഷ്ട.     
                           ശിവരാത്രി ദിവസമാണ് അവിടെ ഉത്സവം.ഉത്സവം എന്നാല്‍ ചെറിയ പൂജ.അന്ന് ഇരുകുന്നത്തെ എല്ലാ നാട്ടുകാരും പ്രായഭേതമന്യെ അവിടെ വരും.ദേവി വാളുമായി അനുഗ്രഹിച്ചു തുള്ളി നാട്ടുകാരുടെ കഷ്ട്ട നഷ്ട്ടങ്ങള്‍ വിളിച്ചു പറയും.ക്ഷേത്രത്തിന്റെ  ഉടമസ്ഥനും ഇപ്പോഴത്തെ അവകാശിയുമായ നാരായണന്‍ നായരാണ് ദേവിയുടെ അനുഗ്രഹത്താല്‍ വാളുമായി തുള്ളിയോടുന്നത്.
                                ഇലഞ്ഞിക്കല്‍ തറവാടിന്റെ ഇപ്പോഴത്തെ കാരണവര്‍ അദ്ദേഹമാണ് .ഒരു കാലത്ത് ഇരുകുന്നവും ,ഇപ്പോഴത്തെ പിടയണിയും ഈ തറവാട് വകയായിരുന്നു.പന്ത്രണ്ടോളം ആനകള്‍ ഉണ്ടായിരുന്ന വലിയ തറവാട് പിന്‍തലമുറയ്ക്ക് ഭാഗം വച്ചതും അവര്‍ വിറ്റുമുടിച്ചതുമായ 
സ്വത്തുക്കളിലാണ് ഇന്ന് കാണുന്ന നാട്ടുകാര്‍ ഉള്ളത്.
                             എത്ര കഠിനമായ വേനലിലും വറ്റാത്ത ഒരു ചെറിയകുളം സര്‍പ്പകാവിനടുത്തുണ്ട്.എത്ര നോക്കിയാലും ഒരേ അളവിലുള്ള 
ജലമാണ് അതിലുള്ളത്.എല്ലാവര്‍ക്കും അത് അത്ഭുതവും ഭയവും ഉണ്ടാക്കിയിരുന്നു.എന്നാല്‍   ഞങ്ങള്‍ കുട്ടികള്‍ അതിലൊന്നും ശ്രദ്ധിച്ചിരുന്നില്ല.എന്നാല്‍ അതിനു പിന്നില്‍ ഒരു വലിയ കഥയുണ്ട്.ആ കഥ സത്യമാണോ ,വെറും കെട്ടുകഥയാണോ എന്ന് അറിയില്ല.എങ്കിലും അത് പറയാം. 
                                   പതിവ്പോലെ ഞാന്‍ സിനിമ കാണാന്‍ പോയി .ഇടയ്ക്കിടെ വൈദ്യുതി പോയതിനാല്‍ പതിവിലും താമസിച്ചാണ് സിനിമ തീര്‍ന്നു പുറത്തിറങ്ങിയത്.പുറത്ത് വന്നപ്പോഴാണ് അറിഞ്ഞത്-
        പെരുമഴ ...
        ഇടിയും മിന്നലും..
       ഏറെ നേരം കാത്തു നിന്നു.      
      പലരും പോയിക്കഴിഞ്ഞു.തിയറ്റര്‍ ജീവനക്കാരും പോകാന്‍ തുടങ്ങുന്നു .
       സമയം പന്ത്രണ്ട്.     
മഴ നനഞ്ഞാലും വേണ്ടില്ല എന്ന് കരുതി ഞാനും പുറത്തേക്ക്  ഇറങ്ങി.
റോഡു വഴി പോകാന്‍ തോന്നിയില്ല.
വഴി അല്‍പ്പം മോശമാണെങ്കിലും പെട്ടന്ന് വീട്ടിലെത്താന്‍ 
വയല്‍ വരമ്പിലൂടെ ,സര്‍ പ്പക്കാവിന്റെ സമീപത്തു കൂടി പോകാന്‍ തീരുമാനിച്ചു. 
 ഞാന്‍ നടന്നു .
  കൂരിരുട്ട്.
  ഇടയ്ക്കിടെ മിന്നുന്ന മിന്നലില്‍ വഴി കാണാം.വയല്‍ വരമ്പ് പിന്നിട്ടു ഞാന്‍ കാവിന്റെ സമീം എത്തി.
                    പെട്ടന്ന് പിറകില്‍ ഒരു പൊട്ടിച്ചിരി കേട്ടു.
                    കൂടെ ഒരു അലര്‍ച്ചയും .
                   ആരോ എന്റെ പുറകില്‍ ഉണ്ട്.
                   ഞാന്‍ ഭയന്നു.
 എന്റെ കാലുകള്‍ വിറക്കാന്‍ തുടങ്ങി.മഴയിലും ഞാന്‍ വിയര്‍ത്തു.
                  തിരിഞ്ഞു  നോക്കാന്‍ ധൈര്യം വരുന്നില്ല.
                  എന്റെ തൊട്ടു പുറകില്‍ ചിരി മുഴങ്ങുന്നു.
                   മിന്നലിന്റെ പ്രകാശത്തില്‍ ദൂരെ ഭദ്രകാളി ക്ഷേത്രം കാണാം.
                   അങ്ങോട്ട്‌ നോക്കാനാണ് അപ്പോള്‍ തോന്നിയത്.
                    ക്ഷേത്രം അടഞ്ഞു കിടക്കുന്നു.
         മനസ്സില്‍ ഒരു നിമിഷം ,സര്‍വ്വ ദൈവങ്ങളെയും വിളിച്ചു.
                    പെട്ടന്ന് ഒന്നു തിരിഞ്ഞു.
                    എനിക്ക് വിശ്വസിക്കാനാകുന്നില്ല.....
                    പുറകില്‍ രണ്ടു പേര്‍...
                    അവര്‍ ഇപ്പോള്‍ നടക്കുന്നില്ല..
                    അലര്‍ച്ച അകന്നു പോയി. ചിരിയുടെ അലകള്‍ അകന്നു പോയി.
                    ഞാന്‍ ഓടി ..........
                   വഴി കയറ്റമേറിയതും ദുര്‍ഘടവുമായിരുന്നു ..
                   ഞാന്‍ സര്‍വ്വശക്തിയോടും കൂടി ഓടി.
 കാലുകള്‍ക്ക് വേഗത പോര.കാലിലെ ചെരുപ്പൂരി വഴിയിലെവിടെയോ തെറിച്ചു.
                          എന്നിട്ടും നിന്നില്ല.......വീട് വരെ ഓടി.....
                         വീടിനു മുന്‍പില്‍ അമ്മ ചിമ്മിനി വിളക്കുമായി കാത്തു നില്‍ക്കുന്നു.കൂടെ അച്ഛനും.എന്റെ വരവും , മുഖത്തെ ഭയവും കണ്ട് ശകാര വാക്കുകള്‍ പറയാന്‍ തുടങ്ങി.
                         ഞാന്‍ മിണ്ടിയില്ല .മിണ്ടാന്‍ എനിക്ക് ശക്തിയില്ലായിരുന്നു.
                          ഞാന്‍ ആകെ തളര്‍ന്നിരുന്നു.
                           ഞാന്‍ വരാന്തയില്‍ കയറി നിവര്‍ന്നു കിടന്നു.വസ്ത്രത്തിലൂടെ ഒഴുകിയ മഴവെള്ളം വരാന്തയില്‍ ഒഴുകാന്‍ തുടങ്ങി.എന്തോ പന്തികേടുള്ളതായി അമ്മ മനസിലാക്കി.
                         മഴയില്‍ വൈദ്യുതി തകരാറിലായി.ശക്തമായ കാറ്റില്‍ ചിമ്മിനിവിളക്ക് പല പ്രാവശ്യം അണഞ്ഞു. 
                             അമ്മ എന്നെ എഴുന്നേല്‍ക്കാന്‍ സഹായിച്ചു.തോര്‍ത്ത് കൊണ്ട് തല തുടച്ചു.നനഞ്ഞ വസ്ത്രങ്ങള്‍ മാറ്റി.
                                 ഊണുകഴിക്കാന്‍ തോന്നുന്നില്ല......വിശപ്പില്ല.....
                           തണുപ്പിലും വല്ലാത്ത ദാഹം.അമ്മ കൊണ്ട് വന്ന ചൂടുവെള്ളം ആര്‍ത്തിയോടെ കുടിച്ചു.ചൂടുവെള്ളം നെഞ്ചിലൂടെ ഒഴുകി.
                                  നിമിഷങ്ങള്‍ കഴിഞ്ഞു.
                        ഞാന്‍ എവിടെയെന്നു തിരിച്ചറിഞ്ഞു.കുറച്ചു സമയത്തിനു ശേഷം നടന്ന സംഭവം അമ്മയെ പറഞ്ഞു കേള്‍പ്പിച്ചു.അമ്മ ഒന്നും മിണ്ടിയില്ല.എങ്കിലും അമ്മയുടെ ചുണ്ടില്‍ ഒരു ചിരി തെളിഞ്ഞു  വന്നത് ഞാന്‍ കണ്ടു.
                                     അമ്മ ഊണ് വിളമ്പി.
                   അമ്മയുടെ നിര്‍ബന്ധം കൊണ്ടുതന്നെ അല്‍പ്പം ആഹാരം കഴിച്ചു.
                     ഉറക്കം വരുന്നില്ല....ഉള്ളില്‍ ഇപ്പോഴും വിറയല്‍ ഉണ്ട്.
                 പുറത്തെ മഴ നോക്കി അല്‍പ്പനേരം ഇരുന്നു.സമീപം  വെറ്റില മുറുക്കി അമ്മയും.
                                    കുറെ നേരം ആരും ഒന്നും സംസാരിച്ചില്ല.
                                   ഇതെല്ലം കണ്ടു അച്ഛനുംസമീപം ഇരുന്നു.
                       ഞാന്‍ വല്ലാതെ ഭയന്നു എന്ന് അവര്‍ക്ക് മനസിലായി.
                                    ലൈറ്റുകള്‍ തെളിഞ്ഞു..
                                    കാറ്റിന്‍റെ ശക്തി കുറഞ്ഞു.
                                    ഇപ്പോഴും എന്നില്‍ നിന്നും വിറയല്‍ വിട്ടു മാറിയിട്ടില്ല.....
                                            "ഇനി ആ വഴി വരരുത് !!!"     
                                                അമ്മയുടെ ശബ്ദം...
                                     ഞാന്‍ അമ്മയുടെ മുഖത്തേക്ക് നോക്കി.
                                  എന്നെ നോക്കി അമ്മ മെല്ലെ പറയാന്‍ തുടങ്ങി  ,
"രാത്രി ആരും ആ വഴി വരില്ല....നീ കണ്ടിട്ടുണ്ടോ -അവിടെ വെള്ളം വറ്റാത്ത ഒരു ചെറിയ കുളം ഉള്ളത്...അത് കുളമല്ല  ...കിണര്‍ ആയിരുന്നു...വളരെ ആഴമുള്ള കിണര്‍...നിനക്ക് അതെ പ്പറ്റി അറിയില്ല....
                    ഇലഞ്ഞിക്കല്‍ തറവാട്ടിലെ മുന്‍ കാരണവര്‍ക്ക്‌ ഇളയ മകളായി 'മംഗള' എന്നൊരു സുന്ദരി പെണ്‍കുട്ടി ഉണ്ടായിരുന്നു.ഇന്നത്തെ പിടയണിയില്‍ പണ്ട് താമസിച്ചിരുന്ന  'രാജപ്പന്‍ ആശാരി'യുടെ   മകന്‍ മുരുകനുമായി ആ കുട്ടി സ്നേഹത്തിലായിരുന്നു.
                     പ്രാതാപിയും അഹങ്കാരിയുമായ കാരണവര്‍ ഈ കാര്യം അറിയുകയും ,മുരുകനെ കൊല്ലാന്‍ തീരുമാനിക്കുകയും ചെയ്തു.അവരെ ജീവിക്കാന്‍ അനുവദിക്കില്ലെന്ന് അയാള്‍ തീര്‍ത്തും തീരുമാനിച്ചിരുന്നു.വേറെ പോംവഴി ഒന്നും അവര്‍ക്കിലായിരുന്നു.ഒളി ച്ചോടനും അവര്‍ക്കായില്ല.....
                    ഒരു ദിവസം നാട്ടുകാര്‍ കണ്ടത് രണ്ടു പേരും കൂടെ അമ്പലക്കിണറില്‍ ചാടി ആത്മഹത്യ ചെയ്‌തതായിരുന്നു.അഗാധമായ താഴ്ചയുള്ള ആ കിണറില്‍ ഇറങ്ങി അവരെ പുറത്തെടുക്കാന്‍ ആരും ധൈര്യപ്പെട്ടില്ല ...ഇന്നത്തെപ്പോലുള്ള സൗകര്യങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ രണ്ടു വീട്ടുകാരും  നാട്ടുകാരും പോലീസിന്‍റെ സഹായത്തോടെ  ആ കിണര്‍ മണ്ണിട്ട്‌ നികത്താന്‍ തീരുമാനിച്ചു.അങ്ങനെ ആ കിണര്‍ മൂടി....
                      പക്ഷെ ആ കിണറിലെ മണ്ണ് താഴ്ന്നു കൊണ്ടേ ഇരുന്നു.എത്ര ശ്രമിച്ചിട്ടും അത് പൂര്‍ണ്ണമായും മൂടാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല.ആ ബാക്കി നിന്ന കുഴിയില്‍ ഇപ്പോഴും ഒരേ അളവില്‍ വെള്ളം വറ്റാതെ ഉണ്ടായിരിക്കും.
                             കാലം കഴിഞ്ഞു....
                      നാട്ടുകാര്‍ പലരും ആ കഥകളൊക്കെ മറന്നു.എങ്കിലും ചിലര്‍ക്ക് രാത്രികാലങ്ങളില്‍ വരുമ്പോള്‍ ചില അനുഭവങ്ങള്‍ ഉണ്ടായതായി പലരും പറയുന്നുണ്ട്. അസ്സമയത്ത് ആ വഴി വരുന്നവര്‍ ഒരു പെണ്ണിനേയും ചെറുക്കനേയും അവിടെ കണ്ടിട്ടുണ്ടെന്നും അവര്‍ ആര്‍ത്തട്ടഹിച്ചു   വഴിയാത്രക്കാരെ ഭയപ്പെടുത്താന്‍ ശ്രമിക്കാറുണ്ടെന്നും നാട്ടുകാര്‍ക്കും അറിയാം.
                          അത് കൊണ്ട് തന്നെ ആരും രാത്രി കാലങ്ങളില്‍ ആ വഴി വരാറില്ല.പകല്‍ സമയത്തും പെണ്‍കുട്ടികളെ ആ വഴി നടക്കാന്‍ അനുവദിക്കാറില്ല.
                           പ്രത്യേകിച്ചും -വിവാഹം കഴിക്കാത്ത ചെറുപ്പക്കാരെ.....
                            അവരോടാണത്രെ  ആ കുട്ടികള്‍ക്ക് അടങ്ങാത്ത ദേഷ്യം ...."
 അമ്മ പറഞ്ഞു നിര്‍ത്തി .
ഞാന്‍ നിശ്ചലനായി കേട്ടിരുന്നു.
എനിക്കൊന്നും പറയാന്‍ നാവനങ്ങുന്നില്ല  ....
അമ്മ പറഞ്ഞത് സത്യമാണോ......അതോ........???
ആ ചോദ്യം എന്നോട് തന്നെ ചോദിച്ചു   ഞാന്‍ ഉറങ്ങാന്‍ കിടന്നു....
                        പിന്നീടൊരിക്കലും ഞാന്‍ ആ വഴി പോയിട്ടില്ല.....
      അത് കൊണ്ട് തന്നെ ഇപ്പോഴത്തെ ആ കുഴിയുടെ അവസ്ഥ എന്തെന്ന് എനിക്കറിയുകയുമില്ല....
      അറിയാന്‍ ആഗ്രഹവുമില്ല.........   !!!!!!!!!

              

No comments:

Post a Comment