Thursday, April 26, 2012

                     അജ്ഞാത വാസം 


                        ( ഈ കഥയിലെ ഞാന്‍ -ഞാനല്ല...എനിക്ക് പരിചയമുള്ള ഒരു നല്ല മനുഷ്യന്‍.അദ്ദേഹത്തിനു വേണ്ടിയും , അകാലത്തില്‍ അകന്നു പോയ എന്‍റെ  ഗ്രാമത്തിലെ പാവപ്പെട്ട   ഒരു ചെറുപ്പക്കാരന്റെ   ഓര്‍മ്മക്കുമായി  ഞാന്‍ ഇത് സമര്‍പ്പിക്കുന്നു....)
                        വളരെ പെട്ടന്നാണ് മഴയുടെ വരവുണ്ടായത്‌.യാത്ര തിരിക്കുമ്പോള്‍ ചുട്ടു പൊള്ളുന്ന വെയിലായിരുന്നു.
                           വേനല്‍ മഴ തകര്‍ത്തു പെയ്യുന്നുണ്ടായിരുന്നു.റോഡ്‌ ഇടുങ്ങിയതും ,പൊട്ടിപ്പൊളിഞ്ഞതും ആയിരുന്നു  .എങ്കിലും യാത്ര തുടരാന്‍ തന്നെ തീരുമാനിച്ചു. ഇനിയും നാല് മണിക്കൂര്‍ കൂടി  ഓടിയെത്തേണ്ട    ദൂരമുണ്ട് വീട്ടിലേക്ക്.


                                പുതിയ കാറാണ്.മുന്നിലെ കണ്ണാടിയിലൂടെ മഴവെള്ളം ശക്തിയായി ഒലിച്ചുകൊണ്ടിരുന്നു  .ചില സന്ദര്‍ഭങ്ങളില്‍ റോഡുപോലും കാണാന്‍ പറ്റാത്ത അവസ്ഥ.മൊബൈല്‍ ഫോണിലെ ബാറ്ററി ഡൌണ്‍  ആകാന്‍ തുടങ്ങിയിരിക്കുന്നു.
                                  രാത്രി പന്ത്രണ്ടു മണിയോടു കൂടിയെങ്കിലും വീട്ടിലെത്താന്‍ കഴിയുമെന്ന വിശ്വാസത്തില്‍ തന്നെ വണ്ടി ഓടിച്ചു....          
                                  നഗരം ഇപ്പോള്‍  ഏറെ പിന്നിലായി. വാച്ചില്‍ നോക്കി.രാത്രി ഏഴു മണി കഴിഞ്ഞിരിക്കുന്നു  .ഇപ്പോള്‍ യാത്ര കാട്ടുപാതയിലൂടെയാണ് ..റോഡിനിരുവശവും വലിയ ഉയരത്തില്‍ മലകളാണ്.ചില സ്ഥലങ്ങളില്‍ ഒരു വശം അഗാധമായ കുഴികളും.
                                     ഒരു വസ്തു വാങ്ങുന്ന കാര്യവുമായി ഇന്നലെ അതിരാവിലെ വീട്ടില്‍ നിന്ന് തിരിച്ചതായിരുന്നു.വസ്തു കണ്ടു....വെറും വസ്തുവല്ല.നൂറ്റിയെഴുപത്തി അഞ്ചു ഏക്കര്‍ റബ്ബര്‍ തോട്ടം.ഇഷ്ട്ടപ്പെട്ടു
..വിലയും ഉറപ്പിച്ചു .
                                            രാത്രി നഗരത്തിലെ ഭേദപ്പെട്ട   ഒരു ഹോട്ടലില്‍ താമസിച്ചു.വൈകിയാണ് ഉറങ്ങിയത്..ഉണര്‍ന്നപ്പോള്‍ രാവിലെ പതിനൊന്നു മണി കഴിഞ്ഞിരുന്നു .ഉടന്‍ തന്നെ മടക്കയാത്രക്കായി തയാറെടുത്തു.
                                           രണ്ടു മണിയോടെ യാത്ര തിരിച്ചു.
                  കാട്ടുപാതയിലൂടെ മഴവെള്ളം പുഴ പോലെ ഒഴുകുന്നുണ്ടായിരുന്നു.
                                          മഴയുടെ ശക്തി കൂടിക്കൂടി വരുന്നതായി തോന്നി.പല പ്രാവശ്യവും കാര്‍ നിര്‍ത്താന്‍ തോന്നിയിരുന്നു.എന്നാല്‍ ,വീട്ടിലേക്കുള്ള ദൂരം ഓര്‍ത്തപ്പോള്‍ സമയം നഷ്ട്ടപ്പെടാതെ  യാത്ര തുടരാന്‍ തന്നെ തീരുമാനിച്ചു.
                                              കാട്ടുപാത പിന്നിട്ട് നഗരത്തിലെത്താന്‍  ഇനിയും ഒരു മണിക്കൂര്‍ കൂടി വേണ്ടി വരും.മഴയുടെ ശക്തിയില്‍ വണ്ടി വളരെ വേഗതയില്‍ ഓടിക്കാന്‍ സാധിക്കുന്നില്ല.
                                                 ശക്തിയയ ഇടിയിലും മിന്നലിലും റോഡും പരിസരവും ഭംഗിയായി കാണാം.വലിയൊരു വനത്തിലൂടെ കടന്നു പോകുന്ന   പ്രതീതി.
                                              വളരെ പെട്ടന്നാണ് വണ്ടിയില്‍ നിന്ന് വലിയൊരു ശബ്ദം കേട്ടത്.കാര്‍ പെട്ടന്ന് നിന്നു..സ്റ്റാര്‍ട്ട്‌ ചെയ്യാന്‍ നോക്കാതെ ഉടന്‍ തന്നെ സീറ്റ്‌ ബെല്‍റ്റ്‌ മാറ്റി പുറത്തേക്കിറങ്ങി.
                                                കാലിലൂടെ മഴവെള്ളം കുത്തിയൊലിച്ചിറങ്ങുന്നു.എന്തു ചെയ്യണമെന്നറിയാതെ   മഴയില്‍ നനഞ്ഞു നിന്നു.കാറിനകത്ത്‌ തൊപ്പി ഉണ്ടായിരുന്നു.പെട്ടന്ന് ഡോര്‍ തുറന്ന് അതെടുത്ത് തലയില്‍ വച്ചു.മൊബൈല്‍ ഫോണിന്‍റെ നേരിയ പ്രകാശത്തില്‍ നാല് ടയറുകളും നോക്കി.കുഴപ്പം കാണുന്നില്ല....
                                                 ബോനട്ട് തുറക്കണോ പരിശോധന നടത്താനോ തോന്നുന്നില്ല.ഒരു നിമിഷം എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിന്നു.പിന്നെ സാവകാശം വണ്ടി മെല്ലെ നീക്കി , വഴിയില്‍ വളരെ അരികിലാക്കി നിര്‍ത്തി ,പുറത്തിറങ്ങി.
                                                  ചുറ്റുപാടും നോക്കി .അല്‍പ്പം അകലെയായി  വളരെ ഉയരത്തില്‍ ചില വീടുകളില്‍ വെളിച്ചം കാണാം.മിന്നലിന്‍റെ  പ്രകാശത്തില്‍ ഇടുങ്ങിയ വഴിയിലൂടെ മുകളിലേക്ക് കയറി .ആദ്യം കണ്ട വീടിനു മുന്നില്‍ നിന്നു.
                                എന്തുംവരട്ടെ എന്ന് തീരുമാനിച്ചു ഉറക്കെ  വിളിച്ചു..
                                                    "  ഹലോ........."
            ചിമ്മിനിവിളക്കിന്റെ പ്രകാശം പോലെ കത്തി നില്‍ക്കുന്ന ബള്‍ബുകള്‍.
                                 രണ്ടുപേര്‍ പുറത്തേക്ക് വന്നു..
                            അവര്‍ അകത്തേക്ക് കയറാന്‍ പറഞ്ഞപ്പോഴാണ്   അല്‍പ്പം സമാധാനമായത്.                            
                                 ആകെ നനഞ്ഞു തണുത്തു വിറക്കുന്നുണ്ടായിരുന്നു.    
      അറുപത്തിഅഞ്ച് വയസു പ്രായം തോന്നിക്കുന്ന  ഒരു സ്ത്രീയും ഒപ്പം ഒരു ചെറുപ്പക്കാരനും.
                                   കാഴ്ചയില്‍ അമ്മയും മകനുമാണെന്ന് തോന്നും .
                                   ഞാന്‍ അകത്തു കയറി...
                                   ചെറുപ്പക്കാരന്‍ തോര്‍ത്ത് കൊണ്ട് വന്നു.ഒന്നും ചിന്തിച്ചില്ല, വാങ്ങി ,തലയും മുഖവും തുടച്ചു.
                                        വില കുറഞ്ഞ ഏതോ സോപ്പിന്റെ മണം തലച്ചോറിലേക്ക് കയറി.
                                               "ആരാ......?"
                             ഒറ്റ ശ്വാസത്തില്‍ തന്നെ ഞാന്‍ നടന്നതെല്ലാം വിവരിച്ചു...
                              അയാള്‍ വീണ്ടും അകത്തേക്ക് പോയി...
 എനിക്ക് ഉടുക്കുവാനുള്ള മുണ്ടുമായി വീണ്ടും  അയാള്‍ കടന്നു വന്നു..
                                        ഞാന്‍ വാങ്ങി...
                                      നനഞ്ഞ തുണികള്‍ അയാള്‍ വാങ്ങി വരാന്തയിലെ  അയയില്‍ തൂക്കി.കസേര നീക്കി അവിടെ ഇരിക്കാന്‍ പറഞ്ഞു.അനുസരണയുള്ള കുട്ടിയെപ്പോലെ എല്ലാ നിര്‍ദേശങ്ങളും ഞാന്‍ അനുസരിച്ചു .ഇതിനിടെ കയ്യില്‍ ചൂടുള്ള കട്ടന്‍ ചായയുമായി  പ്രായമുള്ള സ്ത്രീ കടന്നു വന്നു.
                                       ആര്‍ത്തിയോടെ കട്ടന്‍ ചായ കുടിക്കാന്‍ തുടങ്ങി.ചൂടുള്ള ചായ നെഞ്ചിലൂടെ കടന്നു പോകുന്നത്  വ്യക്തമായി അറിയാം.ചായ കുടിച്ചു ഗ്ലാസ് തിരികെ കൊടുക്കവേ ഞാന്‍ അവരുടെ മുഖത്തേക്ക് നോക്കി.  
                                            എവിടെയോ കണ്ടു മറന്ന മുഖം......
                                            ഇപ്പോള്‍ ആരും മിണ്ടുന്നില്ല.......
                      ഞാന്‍ പുറത്തു ഇരുട്ടിലേക്ക് നോക്കിയിരുന്നു...
                മിന്നലിന്റെ  പ്രകാശത്തില്‍  വളരെ താഴെയായി കാര്‍ കിടക്കുന്നു.
                              മുരളി - അതായിരുന്നു ആ ചെറുപ്പക്കാരന്റെ പേര്. 
                ഞാന്‍ മുരളിയുടെ അമ്മയെ ഓര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു..പിന്നില്‍ വീണ്ടും മുരളിയുടെ ശബ്ദം..
                "സാര്‍ .....ചൂട് കഞ്ഞി ഉണ്ടാക്കാം .അത് വരെ അല്‍പ്പസമയം കിടക്കാം...വരൂ.........."
                       അതും ഞാന്‍ അനുസരിക്കാന്‍ തയ്യാറായി.
                        ഇരുണ്ട മുറിയിലെ തടിക്കട്ടിലില്‍ ഞാന്‍ മലര്‍ന്നു കിടന്നു.ആ മുറിയില്‍ വെളിച്ചം ഇല്ലായിരുന്നു.ഞാന്‍ മുകളിലേക്ക് നോക്കി..
                             മനസ്സ് പിന്നെയും ചിന്തയിലേക്ക് വഴി മാറി..
                       ഈ സ്ത്രീയെ ഞാന്‍ കണ്ടിട്ടുണ്ട്....നല്ല പരിചയം ഉള്ളത് പോലെ തോന്നുന്നു....പക്ഷെ....എവിടെ വച്ച്.....???
                         ചോദ്യം സ്വയം ചോദിച്ച് ,ഓര്‍മ്മയില്‍ നിന്നും കണ്ടെടുക്കാന്‍ ഞാന്‍ ശ്രമിച്ചു കൊണ്ട് കിടന്നു.
                             മുരളിയുടെ ശബ്ദം ഓര്‍മ്മയില്‍ നിന്നും എന്നെ പിന്‍തിരിപ്പിച്ചു.
                            " കഞ്ഞി കുടിക്കാം ....ക്ഷീണം മാറട്ടെ....."
                           അയാള്‍ പറഞ്ഞത് ശരിയായിരുന്നു.നല്ല ക്ഷീണം.എങ്കിലും ചുട്ടു പഴുത്ത ചൂടിന് ആശ്വാസമായി തോന്നി ഈ മഴ.  മഴയെ നോക്കിയിരിക്കാന്‍ പണ്ടേ ഇഷ്ട്ടപ്പെട്ടിരുന്നു.
                                       പരുപരുത്ത  സിമ്മന്റ്റ് തറയില്‍  ,പഴകിയ ഒരു നീണ്ട  'മേശ .ഇരിക്കാന്‍ തടി കൊണ്ടുള്ള ഒരു സ്റ്റൂള്‍   ഉണ്ടായിരുന്നു. അതിന്മേല്‍ ഇരുന്നു.
                                  ആവി പറക്കുന്ന കഞ്ഞി  മുന്നിലെത്തി.നാടന്‍ ചമ്മന്തിയും...എത്രയോ വര്‍ഷത്തിനു ശേഷം കഴിക്കുന്ന നാടന്‍ ആഹാരം.
            എനിക്കു ആര്‍ത്തിയായി .അയാള്‍ വീണ്ടും പാത്രത്തിലേക്ക്  കഞ്ഞി പകര്‍ന്നു.` വേണ്ട എന്ന് പറഞ്ഞില്ല .നല്ല വിശപ്പുണ്ടായിരുന്നു.
                          ഭക്ഷണം കഴിഞ്ഞു.
            അകത്തെ മുറിയില്‍ മുരളിയുടെ അമ്മ കഞ്ഞി  കുടിക്കുന്നുണ്ടായിരുന്നു .
                                      എന്തു പറയണം ,എന്തു ചോദിക്കണം .....                
                               ഞാന്‍ വാക്കുകള്‍ക്കു വേണ്ടി പരതി.
                                            വീണ്ടും മുരളിയുടെ ശബ്ദം..
                                   "സാര്‍ ,എവിടെ നിന്നു വരുന്നു ..? എങ്ങോട്ടു പോകുന്നു..?"
അകത്തു മുരളിയുടെ അമ്മയെ  കണ്ട ഓര്‍മ്മയുള്ളത് കൊണ്ട് കള്ളം പറഞ്ഞു.
                    എനിക്കിപ്പോള്‍ സംസാരിക്കാന്‍ തോന്നി തുടങ്ങി.ഞാന്‍ മുരളിയെപ്പറ്റിയും അവന്‍റെ അമ്മയെപ്പറ്റിയും ചോദിച്ചു.ഞങ്ങളുടെ സംസാരത്തിനിടയില്‍ അയാളുടെ അമ്മയും സമീപം ,തറയില്‍ മുറുക്കാന്‍ ചവക്കാനുള്ള തയ്യാറില്‍ ഇരുന്നു. മുരളി പറഞ്ഞു തുടങ്ങി ,
                                          " ഞങ്ങളുടെ നാട് കുണ്ടറയിലാണ് .അച്ഛന്‍ തെങ്ങുകയറ്റ തൊഴിലാളിയായിരുന്നു.പെട്ടന്നൊരു ദിവസം അച്ഛന് ബോധക്ഷയമുണ്ടാകുകയും , പരിശോധനയില്‍ തലയില്‍ രക്തസ്രാവം ഉണ്ടായതായിരുന്നു. പല ചികിത്സയും ചെയ്തു.എന്നിട്ടും അച്ഛനെ ഞങ്ങള്‍ക്ക് നഷ്ട്ടപെട്ടു.
                                അമ്മ നാട്ടിലെ ഒരു പണക്കാരനായ   ഒരു ബിസ്സിനസ്സുകാരന്‍റെ വീട്ടില്‍ വേലക്കാരിയായി ജോലി ചെയ്താണ് ഞങ്ങളെ വളര്‍ത്തിയത്.
                                എനിക്ക് മൂത്തതായി ഒരു ആളുണ്ടായിരുന്നു .പുഷ്പ്പന്‍ .അവന്‍   17  വയസ്സില്‍ മരിച്ചു പോയി..."
                                            അയാള്‍ പെട്ടന്ന് പറഞ്ഞു നിര്‍ത്തി.
                                  ഞാന്‍ നിര്‍വികാരനായി കേട്ടു നിന്നു. മുരളിയുടെ അമ്മ വിങ്ങിപ്പൊട്ടുന്നത്‌ ഞാന്‍ കണ്ടു.ഞാനും വല്ലാതെ വിയര്‍ക്കാന്‍ തുടങ്ങി.നല്ല വിയര്‍പ്പിലും എന്റെ ഉള്ളില്‍ ചൂട് കയറിവരുന്നുണ്ടായിരുന്നു.                                 
                                  എനിക്കിപ്പോള്‍ മുരളിയുടെ അമ്മയെ മനസിലാകുന്നു.എങ്കിലും ഞാന്‍ അത് മറച്ചു പിടിച്ച് , മുരളിയുടെ സംസാരത്തിലേക്ക്‌ ശ്രദ്ധ തിരിച്ചു .ഒന്നും അറിയാത്തതുപോലെ ഞാന്‍ ചോദിച്ചു  ,
                     " ചേട്ടന്‍ എങ്ങനെയാ മരിച്ചത്..?"
         മുരളി വീണ്ടും പറയാന്‍ തുടങ്ങി ...മുരളിയുടെ ശബ്ദത്തേക്കാള്‍ ഉച്ചത്തില്‍ അമ്മയുടെ കരച്ചില്‍ ഉയര്‍ന്നു.ഞാന്‍ വല്ലാതെ പരുങ്ങി .എങ്കിലും മുരളി പറഞ്ഞു തുടങ്ങി ,
                                     " ഞങ്ങളുടെ നാട്ടിലുള്ള ബാലകൃഷ്ണന്‍ നായര്‍ എന്ന ആളുടെ വീട്ടിലായിരുന്നു ചേട്ടന്‍ എപ്പോഴും , ഊണും ഉറക്കവും എല്ലാം..... അവന്‍ സ്കൂളില്‍ പോയിട്ടില്ല.പഠിക്കാന്‍  അവന് ഇഷ്ടമല്ലായിരുന്നു .  ബാലകൃഷ്ണന്‍ നായര്‍ക്കും ഭാര്യക്കും എന്റെ ചേട്ടനെ വളരെ ഇഷ്ടമായിരുന്നു.
                                പതിനേഴു വയസ്സില്‍ മരിക്കുമ്പോഴും  - അഞ്ചു വയസ്സുള്ള കുട്ടിയുടെ പെരുമാറ്റവും ,ആ പ്രായമുള്ള കുട്ടികളുമായിരുന്നു ചേട്ടന്റെ കൂട്ടുകാര്‍ .
                           ഒരു ദിവസം ബാലകൃഷ്ണന്‍ നായരും ഭാര്യയും അടുത്തുള്ള ഒരു സിനിമാതിയറ്ററില്‍ സിനിമക്ക് പോയിരുന്നു.വിശ്രമവേളയില്‍ ബാലകൃഷ്ണന്‍ നായര്‍ പുറത്തിറങ്ങിയപ്പോഴാണ് പുറത്ത്   ഇടിയും , മിന്നലും അതിശക്തമായ മഴയും  കണ്ടത്.അദ്ദേഹം ആറുവയസ്സുള്ള മകനെ സിനിമക്ക് കൊണ്ട് പോയിരുന്നില്ല .എന്റെ ചേട്ടനും അദ്ദേഹത്തിന്റെ മകനും വീട്ടിലുണ്ടായിരുന്നു.
                            ഇടിയും മിന്നലും അസഹ്യമായി തോന്നിയപ്പോള്‍ , മകന്‍ മാത്രമേ വീട്ടിലുള്ളൂ എന്നത് അയാളെ സിനിമ കാണാന്‍ അനുവദിച്ചില്ല.അയാള്‍ ഭാര്യയുമായി വീട്ടിലേക്കു തിരിച്ചു.
                                    ദൂരെ വച്ച് തന്നെ ഇരുട്ടില്‍ മുങ്ങിയ വീട് അയാള്‍ കണ്ടു.മിന്നലില്‍ അത് വ്യക്തമായി കാണാമായിരുന്നു.വീടിന്റെ വാതിലുകള്‍ തുറന്നിരുന്നു.ആരെയും പുറത്ത് കാണുന്നില്ല.ബാലകൃഷ്ണന്‍ നായര്‍ നിര്‍ വികാരനായി നിന്നു .
                                         ഭാര്യ അകത്തു കയറി .അദ്ദേഹം താമസിക്കുന്നത് പഴയ ഓടിട്ട വീട്ടിലായിരുന്നു.ഭാര്യ അടുക്കളയില്‍ പോയി തീപട്ടി തപ്പി എടുത്തു..കറണ്ട് പോകുമ്പോള്‍ ഉപയോഗിക്കുന്ന റാന്തല്‍  വിളക്ക് കത്തിച്ചു .                                                                         
                                       അവര്‍  'അയ്യോ' എന്ന് നിലവിളിച്ചു കൊണ്ട് പുറത്തേക്കോടി .അവര്‍ക്ക് സംസാരിക്കാന്‍ ഉള്ള ശക്തിയില്ലായിരുന്നു .ബാലകൃഷ്ണന്‍ നായര്‍ അകത്തു കയറി വിളക്ക് ഉയര്‍ത്തി നോക്കി .
                          അദ്ദേഹവും ഞെട്ടി പുറകോട്ടു മാറി.
                          എന്റെ ചേട്ടന്‍ നിലത്തു കമഴ്ന്നു കിടക്കുന്നുണ്ടായിരുന്നു. 
                           അദ്ദേഹത്തിന്റെ മകനെ കാണാനില്ല.         
ബാലകൃഷ്ണന്‍ നായര്‍ ധൈര്യം സംഭരിച്ച് ചേട്ടനെ മലര്‍ത്തിക്കിടത്തി.ചേട്ടന്റെ വായില്‍  നിന്നും കട്ട രക്തം പുറത്തേക്ക്   ഒഴുകുന്നുണ്ടായിരുന്നു.
                       എന്റെ ചേട്ടന്‍ മരിച്ചതായി അദ്ദേഹത്തിനു മനസിലായി.
                       അദ്ദേഹം മുറികളില്‍ വിളക്കുമായി ഓടി നടന്നു.അവസാനം - കിടപ്പുമുറിയിലെ  കട്ടിലിനടിയില്‍ ബോധം നശിച്ചു കിടന്ന മകനെ അയാള്‍ കണ്ടു.അവന് ഒന്നും സംഭവിച്ചിരുന്നില്ല.അയാള്‍ പുറത്തിറങ്ങി ഉറക്കെ ശബ്ദമുണ്ടാക്കി ,ചുറ്റുപാടുമുള്ള താമസക്കാര്‍ ഓടിയെത്തി.
                          അപ്പോഴും മഴ ശക്തിയായി പെയ്തു കൊണ്ടിരുന്നു.
                             ശക്തമായി ഇടിയും മിന്നലും വീടില്‍ പതിച്ചിരുന്നു.
                           വീടിന്റെ പുറകു വശത്തെ ചുവര്‍  പുറത്തേക്ക് ഇടിഞ്ഞു വീണിരുന്നു.
                       ശക്തമായ ഇടിയും മിന്നലും ഏറ്റു എന്റെ ചേട്ടന്‍ മരിച്ചിരുന്നു .
                         അദ്ദേഹത്തിന്റെ  മകനെ ആശുപത്രിയിലേക്ക്  കൊണ്ടുപോയി ..."
                      മുരളിയുടെ ശബ്ദത്തിന്  വിറയലുണ്ടായിരുന്നു.  . 
        അയാള്‍ തേങ്ങുന്നതായി എനിക്ക് തോന്നി.അമ്മയുടെ കരയുന്ന ശബ്ദം ഉറക്കെയായി.
          എന്ത് പറയണം എന്നറിയാതെ  ഞാന്‍  ഇരുട്ടിലേക്ക് മുഖം തിരിച്ചു.
            എന്റെ മുഖം അവര്‍ കാണണ്ട .എനിക്ക് ചുറ്റും ഭൂമി കറങ്ങുന്നതായി തോന്നി.
                " സാര്‍  ,ക്ഷമിക്കണം....ഞങ്ങള്‍ കഥ പറഞ്ഞു അങ്ങയെ വേദനിപ്പിച്ചെങ്കില്‍ ക്ഷമിക്കണം."
                    അയാള്‍ തോര്‍ത്ത് കൊണ്ടു മുഖം തുടച്ചു.
                       നിമിഷങ്ങള്‍ ഇഴഞ്ഞു നീങ്ങി.
                       പരസ്പരം ഇപ്പോള്‍ ആരും ഒന്നും മിണ്ടുന്നില്ല.
       മുരളിയുടെ അമ്മ അകത്തു മുറിയിലേക്ക് കയറി വാതില്‍ അടച്ചു.
       എനിക്ക് കിടക്കുവാന്‍ മുരളി കട്ടിലില്‍ കട്ടിയുള്ള തുണി വിരിച്ചു.
       ഞാന്‍ ഒന്നും മിണ്ടാതെ അകത്തേക്ക് കയറി.  കഞ്ഞി കുടിക്കാന്‍ ഉപയോഗിച്ച നീണ്ട മേശയില്‍ മുരളി കയറിക്കിടന്നു.
                 വരാന്തയിലെ  പ്രകാശം കുറഞ്ഞ   ബള്‍ബിനു ചുറ്റും ചെറു പ്രാണികള്‍ പറന്നു നടന്നു.
                                       കാലചക്രം പുറകോട്ടു കറങ്ങി. 
                                       ഞാന്‍ ഓര്‍ക്കാന്‍ ശ്രമിച്ചു.
എന്‍റെ  മുന്നില്‍ മുപ്പതു വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ബാലകൃഷണന നായര്‍ തെളിഞ്ഞു വന്നു.
                               ഒരു പ്രൈവറ്റ് കമ്പനിയിലെ തൊഴിലാളിയായിരുന്നു. 
                                കഷ്ടിച്ച്  കഴിഞ്ഞു  കൂടാനുള്ള വരുമാനം മാത്രം.
                                 ഒരു മകന്‍.
              അയല്‍വാസിയായ പുഷ്പ്പന്‍ എപ്പോഴും വീട്ടിലുണ്ടാകും.അവന്‍ എല്ലാ കാര്യത്തിലും സഹായിയായിരുന്നു.
           മുരളി പറഞ്ഞപോലെത്തന്നെ എല്ലാം സംഭവിച്ചു.
           പക്ഷെ അതിനു ശേഷം.............
                             അച്ഛന്‍ മരിച്ച ശേഷം വളരെ ദാരിദ്രത്തിലായിരുന്ന മുരളിയുടെ കുടുംബത്തിനെ കാര്യമായി സഹായിക്കാന്‍ കഴിയുന്ന  ചുറ്റുപാടില്ലായിരുന്നു.
എങ്കിലും ചെറിയ സഹായങ്ങള്‍ ചെയ്തിരുന്നു .
                             എന്നാല്‍ പ്രകൃതിയില്‍ നിന്നും സംഭവിച്ചതിന്റെ പേരില്‍ മുരളിയുടെ അമ്മ കൂടുതല്‍ അവകാശവാദവുമായി നിരന്തരം ശല്യം ചെയുവാന്‍ തുടങ്ങി. അന്ന് അത് താങ്ങാന്‍ ശക്തിയില്ലായിരുന്നു.
                                അങ്ങനെയാണ് നാട്ടിലെ ചില പ്രാധാനികളെക്കൊണ്ട് അവരെ ശല്യം ചെയുന്നതില്‍ നിന്ന് ഭീഷണിപ്പെടുത്തി അകറ്റാന്‍ ശ്രമിച്ചത്.
                                അത് വിജയിച്ചു....
             കുറെ ദിവസം കഴിഞ്ഞപ്പോള്‍ അറിഞ്ഞു , അവര്‍ നാട്ടിലെ ചെറിയ വീടും ,വസ്തുവും വിറ്റ് എവിടെക്കോപോയി എന്നത്.അത് വലിയ ആശ്വാസമായിരുന്നു .അവരെപ്പറ്റി പിന്നീട് ഒരിക്കലും അന്വേഷിക്കാന്‍ തോന്നിയില്ല.
                                   കമ്പനിയില്‍ വീണ്ടും പോകാനോ ,തുടര്‍ന്ന് നാട്ടില്‍ കഴിയാനോ മനസ്സ് അനുവദിച്ചില്ല.
                             മകനെ മൂന്നു മാസത്തെ ചികിത്സക്ക് ശേഷം തിരിച്ചു കിട്ടി.
                           അപ്പോഴാണ്‌ വേദനയുണ്ടാക്കുന്ന ആ കാര്യം മകന്‍ പറഞ്ഞറിഞ്ഞത്. കടുത്ത ഇടിമിന്നലില്‍ മകനെ കട്ടിലിനടിയില്‍ കിടത്തി പുഷ്പ്പന്‍ വാതില്‍ അടക്കാന്‍ പുറത്ത് വന്നപ്പോഴാണ് മിന്നലേറ്റത്.
                                           പിന്നെ ഒന്നും ചിന്തിച്ചില്ല.
                            ഒരു ദിവസം നാട്ടില്‍ നിന്ന് യാത്ര തിരിച്ചു.മൈസൂരിലേക്കാണ് പോയത് .. അവിടെ ഭാര്യയുടെ ഒരു ബന്ധു ഉണ്ടായിരുന്നു.
                          കുറച്ചുനാള്‍ അവിടെ കുടകില്‍ കൂലി 
         വേല ചെയ്തു.ആയിടക്കാണ്‌ പേര്‍ഷ്യയില്‍ പോകാന്‍ അവസരംകിട്ടിയത്. അവിചാരിതമായാണ് ആ അവസരം വീണു കിട്ടിയത്.
                           മകനെയും ഭാര്യയെയും  ബന്ധുവീടിനു സമീപം വാടകവീട്ടില്‍ താമസിപ്പിച്ചു പ്രതീക്ഷയോടെ യാത്രയായി .
                                                 കുവൈറ്റിലായിരുന്നു.
                  തെറ്റില്ലാത്ത ജോലി കിട്ടി .പിന്നെയും പല പല ജോലികള്‍ക്കായി ശ്രമിച്ചു കൊണ്ടിരുന്നു.അവസാനം കുവൈറ്റിലെ ഇന്ത്യന്‍ എംബസ്സിയില്‍ നല്ല ശമ്പളത്തില്‍ ജോലി സ്ഥിരമായി.
                 നാട്ടില്‍ മകന്‍ പഠിച്ചു.അവന്‍ പഠിക്കാന്‍ സമര്‍ഥനായിരുന്നു . ഇന്നവന്‍ അമേരിക്കയില്‍ വലിയൊരു സോഫ്റ്റ്‌വെയര്‍ കമ്പനിയില്‍ ഉയര്‍ന്ന ശമ്പളത്തില്‍ ജോലി ചെയുന്നു.
                            അന്‍പത്തിയാറുവയസ്സ് കഴിഞ്ഞപ്പോള്‍ ജോലിയില്‍ നിന്നും വിരമിച്ചു നാട്ടില്‍ എത്തി.കുടകിലെ  താമസം മതിയാക്കി കേരളത്തിലേക്ക് തിരിച്ചു. ഇപ്പോള്‍ സംത്രിപ്തനാണ്‌ .
                        പുതിയൊരു  റബ്ബര്‍ തോട്ടം വാങ്ങിയതിന്റെ സംത്രിപ്തിയിലായിരുന്നു ഈ യാത്ര.
                             പക്ഷെ ഇതിനിടയില്‍ വന്നു പെട്ടതോ....?
                            എന്ത് ചെയ്യണമെന്നു ഒരു രൂപവും ഇല്ല....
                              മുരളിയുടെ അമ്മക്ക് മനസിലായോ....??
                              മുരളിയുടെ ശബ്ദം കേട്ടാണ് ഉണര്‍ന്നത്........
                        വളരെ വൈകിയാണ് ഉറങ്ങിയത് .തലേന്ന് സംഭവിച്ചത് ഒന്ന് കൂടെ ഓര്‍ക്കാന്‍ ശ്രമിച്ചു.
     ചൂട് ചായയുമായി മുരളി.   വാങ്ങിക്കുടിച്ചു...
                                               പുറത്തേക്കിറങ്ങി...
                              കാര്‍ ദൂരെ കാണാം.ചുറ്റിനും ആള്‍ക്കാര്‍....
                                 മുരളിയെ നോക്കി.അയാള്‍ ചെറുതായി ചിരിച്ചു.
                  " സാര്‍ ,ഞാന്‍ രാവിലെ തന്നെ അടുത്തുള്ള വര്‍ക്ക്ഷോപ്പില്‍  പോയി.പണിക്കാരെ കൊണ്ട് വന്നു.അവര്‍ ഇപ്പോള്‍ തന്നെ ശരിയാക്കി തരും. "
                                                  ഞാന്‍ ഒന്ന് മൂളി.
                                മുരളി കാറിനു സമീപത്തേക്ക് പോയി.
            ഞാന്‍ ദൂരെ മല മടക്കുകളിലേക്ക് നോക്കിയിരുന്നു. മനസ്സാകെ അസ്വസ്ഥമാണ്.
                                 മുരളി അപ്പോഴേക്കും കയറ്റം കയറി വരുന്നുണ്ടായിരുന്നു.
                                          " സാര്‍ ,വണ്ടി ഞാന്‍ ശരിയാക്കി.."
                                                        ഞാന്‍ വീണ്ടും മൂളി......
                            യാത്രയാകാന്‍ ഞാന്‍ തയാറെടുത്തു.പോകുന്നതിനു മുന്‍പ് ഞാന്‍ മുരളിയോടെ ഇപ്പോള്‍ എന്ത് ചെയുന്നു എന്ന് ചോദിച്ചു ..
                                           "ഓട്ടോ റിക്ഷ  കൂലിക്ക് ഓടിക്കുന്നു "
                                  ഞാന്‍ പുറത്തേക്കിറങ്ങി.കൂടെ മുരളിയും അമ്മയും .അവര്‍ എന്നോടൊപ്പം കാറിനു സമീപം വന്നു.
                                          ഞാന്‍ കാര്‍ തുറന്നു സീറ്റില്‍ കിടന്ന ബാഗില്‍ നിന്ന് ചെക്ക്‌ബുക്ക് കയ്യില്‍ എടുത്തു. അതില്‍ തുകയെഴുതി ഒപ്പിട്ടു.
                                                     മുരളിയുടെ നേരെ നീട്ടി.
                                   അയാള്‍ വാങ്ങാന്‍ മടിച്ചു. ഞാന്‍ നിര്‍ബന്ധിച്ചപ്പോള്‍   വിറയ്ക്കുന്ന കൈകളോടെ അയാള്‍ അത് വാങ്ങി.
                            അയാളുടെ ശബ്ദം എനിക്ക് കേള്‍ക്കാമായിരുന്നു.......
                                       "സര്‍ ,ഇത്രേം വലിയ തുക.........ഞാന്‍ ഇത് അര്‍ഹിക്കുന്നില്ല..."
                                                 ഞാന്‍ മനസ്സില്‍ പറഞ്ഞു...
                             ഇല്ല ...നിങ്ങള്‍ ഇതല്ല........ഇതില്‍ കൂടുതലും അര്‍ഹിക്കുന്നുണ്ട്......... 
                                   " സ്വന്തമായി ഓട്ടോ വാങ്ങി ജീവിക്കുക......"
                                               ഞാന്‍ മെല്ലെ പറഞ്ഞു...
                          മുരളിയുടെ അമ്മയുടെ ശബ്ദം കാതില്‍ ഇടിയുടെ ശക്തിയില്‍ കേട്ടു.
           " സാറിനെ കണ്ടാല്‍ ബാലകൃഷ്ണന്‍ നായര്‍ സാറിനെ കണ്ടത് പോലെ യാണ്.ഇപ്പോള്‍ അദ്ദേഹം എവിടെയാണോ ആവോ?? മരിക്കുന്നതിനു മുന്‍പ് ഒന്ന് കാണണമെന്നുണ്ട്...മാപ്പ്   ചോദിക്കാന്‍ ... ....കുറെ  ശല്യം  ചെയ്തുപോയി . അദ്ദേഹം പാവമായിരുന്നു......"
                                  അവര്‍ കണ്ണുകള്‍ തുടച്ചു. ഞാനും ആകെ തകര്‍ന്നിരുന്നു .
                               വണ്ടി സ്റ്റാര്‍ട്ട്‌ ചെയുമ്പോള്‍ ഇത്രയും പറഞ്ഞു..
                                             
                                    "കൊണ്ട് വരും ....ഇനി വരുമ്പോള്‍  തീര്‍ച്ചയായും ബാലകൃഷണന്‍ നായരെ കൊണ്ട് വരും ....ഈ ഭൂമിയില്‍ എവിടെയുണ്ടെങ്കിലും കൊണ്ട് വരും ....."
                    കൈ വീശി ഞാന്‍ യാത്ര തിരിച്ചു........മനസ്സില്‍ അപ്പോള്‍ തോന്നിയത്.... 
                              കഴിഞ്ഞ പതിനഞ്ചു മണിക്കൂര്‍  ബാല കൃഷ്ണന്‍ നായര്‍ എന്ന എന്‍റെ  അജ്ഞാതവാസമായിരുന്നു ...............
                      
              

1 comment:

  1. പ്രിയ സുഹൃത്തേ,

    ഞാനും താങ്കളെപ്പോലെ വളര്‍ന്നു വരുന്ന ഒരു എളിയ എഴുത്തുകാരനാണ്‌. മുപ്പതോളം ചെറുകഥകള്‍ എഴുതിയിട്ടുണ്ട്. ഒരു പുതിയ സംരംഭത്തിന് നാന്ദി കുറിക്കുവാന്‍ എനിക്ക് താങ്കളുടെ സഹായം ആവശ്യപ്പെടാനാണ് ഈ കുറിപ്പെഴുതുന്നത്.

    ഞാന്‍ ഈയിടെ ഒരു നോവല്‍ എഴുതി പൂര്‍ത്തിയാക്കി അതുമായി ഒരു പ്രമുഖ വാരികയുടെ പത്രാധിപരെ കാണുവാന്‍ പോയി. പക്ഷെ അദ്ദേഹം അത് വായിച്ച് നോക്കുന്നത് പോയിട്ട് ഒന്ന് വാങ്ങി നോക്കുവാന്‍ പോലും തയ്യാറായില്ല. പുതിയ എഴുത്തുകാരുടെ സൃഷ്ടികള്‍ ആവശ്യമില്ലെന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. ഒന്ന് വായിച്ച് നോക്കിയിട്ട് തിരികെ തന്നോളൂ എന്ന് പറഞ്ഞപ്പോള്‍ വായിച്ച് നോക്കേണ്ട കാര്യമൊന്നുമില്ലെന്നും പുതിയ എഴുത്തുകാര്‍ എഴുതുന്നതൊന്നും ഇനി അത് എത്ര നല്ലതാണെങ്കിലും വായനക്കാര്‍ക്ക് വേണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്. പുതിയ ആളുകളുടെയൊക്കെ കഥകള്‍ ആര്‍ക്കു വേണം? എന്നാണ് അദ്ദേഹം ചോദിച്ചത്.

    വലിയ എഴുത്തുകാര്‍ കുത്തിക്കുറിച്ചു വിടുന്ന ഏത് ചവറുകളും അവരുടെ വീട്ടുപടിക്കല്‍ കാത്തു കെട്ടിക്കിടന്ന് വാങ്ങിക്കൊണ്ടുപോയി പ്രസിദ്ധീകരിക്കുന്ന ഈ പത്രാധിപന്മാര്‍ നമ്മെപ്പോലുള്ള പുതിയ എഴുത്തുകാര്‍ എത്ര നല്ല സൃഷ്ടികള്‍ എഴുതി അയച്ചാലും ഒന്ന് വായിച്ച് നോക്കുക പോലും ചെയ്യാതെ ചവറ്റു കൊട്ടയിലേക്ക് വലിച്ചെറിയുകയാണ്‌ പതിവ്.

    ഈ സ്ഥിതിക്ക് ഒരു മാറ്റം വരേണ്ടത് അത്യാവശ്യമല്ലേ? ഇവിടെ ഒരു എം.ടിയും മുകുന്ദനും പുനത്തിലും മാത്രം മതിയോ? അവരുടെ കാലശേഷവും ഇവിടെ സാഹിത്യവും വായനയും നില നില്‍ക്കേണ്ടേ?

    മേല്‍ പറഞ്ഞ പത്രാധിപരുടെ മുന്നില്‍ നിന്ന് ഇറങ്ങിവന്ന ശേഷം ഞാനൊരു കാര്യം മനസ്സിലുറപ്പിച്ചിരിക്കുകയാണ്. ഇനി ഒരു കാരണവശാലും ഞാന്‍ ആ നോവലും കൊണ്ട് മറ്റൊരു പത്രാധിപരെ കാണാന്‍ പോകില്ല . ഇന്ന് മുതല്‍ ഞാനതെന്‍റെ ബ്ലോഗില്‍ പോസ്റ്റ്‌ ചെയ്യാന്‍ പോകുകയാണ്. 'മുഖം' എന്ന് പേരിട്ടിരിക്കുന്ന ഈ നോവല്‍ ആദ്യന്തം ഉദ്വേഗഭരിതമായ, സസ്പെന്‍സ് നിറഞ്ഞ ഒരു കുറ്റാന്വേഷണ കഥയാണ്.വായനക്കാര്‍ക്ക് മടുപ്പ് തോന്നാതിരിക്കാന്‍ ഓരോ വരിയിലും, ഓരോ സംഭാഷണത്തിലും ഞാന്‍ വളരെയധികം ശ്രദ്ധ കൊടുത്തിട്ടുണ്ട്‌.

    ഇന്ന് മുതല്‍ ഞാന്‍ ഇതിന്‍റെ ഓരോ അദ്ധ്യായങ്ങളായി പോസ്റ്റ്‌ ചെയ്യാന്‍ തുടങ്ങുകയാണ്. താങ്കള്‍ ഇത് മുടങ്ങാതെ വായിച്ച് താങ്കളുടെ മൂല്യവത്തായ അഭിപ്രായ നിര്‍ദേശങ്ങള്‍ നല്‍കി എന്നിലെ എളിയ കലാകാരനെ പ്രോത്സാഹിപ്പിക്കണമെന്ന് വിനയപൂര്‍വ്വം അപേക്ഷിക്കുന്നു. താങ്കള്‍ പറയുന്ന നല്ല അഭിപ്രായങ്ങളെ സ്വീകരിക്കുന്ന അതേ ഹൃദയവിശാലതയോടെ താങ്കളുടെ വിമര്‍ശനങ്ങളെയും ഞാന്‍ സ്വീകരിക്കുമെന്നും തെറ്റുകള്‍ ചൂണ്ടിക്കാണിച്ചാല്‍ അവ യഥാസമയം തിരുത്തി മുന്നോട്ട് പോകുമെന്നും ഞാന്‍ ഇതിനാല്‍ ഉറപ്പു നല്‍കുന്നു. നോവല്‍ നല്ലതല്ല എന്ന് വായനക്കാര്‍ക്ക് തോന്നുന്ന പക്ഷം അത് എന്നെ അറിയിച്ചാല്‍ അന്ന് തൊട്ട് ഈ നോവല്‍ പോസ്റ്റ്‌ ചെയ്യുന്നത് ഞാന്‍ നിര്‍ത്തിവെക്കുന്നതാണെന്നും നിങ്ങളെ അറിയിക്കുന്നു. ഇതിന്‍റെ ലിങ്ക് താങ്കളുടെ സുഹൃത്തുക്കള്‍ക്കും അയച്ചു കൊടുക്കണമെന്നും അപേക്ഷിക്കുന്നു.

    എനിക്ക് എന്‍റെ നോവല്‍ നല്ലതാണെന്ന് വിശ്വാസമുണ്ട്‌. അത് മറ്റുള്ളവര്‍ക്കും കൂടി കാണിച്ചു കൊടുക്കുന്നതിനു വേണ്ടിയാണ് ഞാന്‍ ഇങ്ങനെ ഒരു തീരുമാനവുമായി ഇറങ്ങിയത്‌. പുതിയ എഴുത്തുകാരുടെ രചനകളെല്ലാം മോശമാണെന്ന ധാരണ തിരുത്തിക്കുറിക്കുവാനുള്ള ഒരു എളിയ ശ്രമം കൂടിയാണിത് . ഇതിലേക്ക് താങ്കളുടെ നിസ്വാര്‍ത്ഥമായ സഹായ സഹകരണങ്ങള്‍ പ്രതീക്ഷിച്ചു കൊള്ളുന്നു.

    എന്ന്,
    വിനീതന്‍
    കെ. പി നജീമുദ്ദീന്‍

    ReplyDelete