Showing posts with label ചെറുകഥ. Show all posts
Showing posts with label ചെറുകഥ. Show all posts

Saturday, November 19, 2011

                കാവിലമ്മയും 
                             ശാപവും ശപഥവും !!!!


( എന്നോടൊപ്പം ജോലി ചെയ്യുന്ന ജയകുമാര്‍ ഫലിതപ്രിയനും ,നാടക നടനുമാണ്.വിശ്രമവേളകളില്‍ ഞങ്ങള്‍ രസകരങ്ങളായ കൊച്ചു കൊച്ചു സംഭവങ്ങള്‍ പറഞ്ഞു രസിക്കാറുണ്ട്.അവന്‍റെ  മുത്തശ്ശിയുടെ മുത്തശ്ശിയാണ് ഈ കഥയിലെ  'കാവിലമ്മ ' എന്ന് വിളിക്കുന്ന കൊച്ചുപാര്‍വതിക്കുട്ടിയമ്മ.ജയകുമാറിനെ കാവിലമ്മക്ക് വലിയ ഇഷ്ടമായിരുന്നു .ജയകുമാറിന് തിരിച്ചും......)


                     കൊച്ചുപാര്‍വതിക്കുട്ടിയമ്മ മരിച്ചു.
നൂറ്റിഏഴാമത്തെ വയസ്സിലായിരുന്നു മരണം.കൃത്യമായ പ്രായം എത്രയാണെന്ന് ആര്‍ക്കും അറിയില്ല.കൊച്ചുപാര്‍വതിക്കുട്ടിയമ്മ മരിക്കുമ്പോഴും നല്ല ആരോഗ്യവതിയായിരുന്നു .എങ്കിലും അവസാന രണ്ടുവര്‍ഷം അവരെ മറവി രോഗം ബാധിച്ചിരുന്നു .ആറടിപ്പൊക്കവും അതിനൊത്ത വണ്ണവുമുള്ള കൊച്ചുപാര്‍വതിക്കുട്ടിയമ്മ അതിസുന്ദരിയായിരുന്നു.മരിക്കുമ്പോഴും അവരുടെ വായില്‍ നിറയെ പല്ലുകളുണ്ടായിരുന്നു . തലയില്‍ നിറയെ വെളുത്ത പഞ്ഞിക്കെട്ടു പോലെ തലമുടിയുള്ള കൊച്ചുപാര്‍വതിക്കുട്ടിയമ്മയുടെ ശരീരത്തിന്‍റെ നിറവും വെളുത്തതായിരുന്നു.
                    മക്കളും ചെറുമക്കളും നാട്ടുകാരും അവരെ വിളിക്കുന്നത്‌ 'കാവിലമ്മ 'എന്നാണ്.ആറുതലമുറകളിലെ മക്കളെ  കണ്ടതിനു ശേഷമാണ് അവര്‍ ഈ ലോകത്ത് നിന്ന് യാത്രയായത്.കാവിലമ്മക്ക് ഏഴു മക്കളായിരുന്നു.മൂന്നു പെണ്ണും നാല് ആണും.ഏഴാമത്തെ കുട്ടിയെ അഞ്ചു മാസം ഗര്‍ഭിണിയായിരിക്കുമ്പോഴാണ് അവരുടെ ഭര്‍ത്താവ് രാമകൃഷ്ണ പിള്ള മരിച്ചത്.അയാള്‍ക്ക്‌ ബ്രിട്ടീഷ് പട്ടാളത്തിലായിരുന്നു ജോലി.അയാള്‍ ഇന്ത്യാക്കാരനായിരുന്നെങ്കിലും ബ്രിട്ടീഷുകാരന്‍റെ സ്വഭാവം ആയിരുന്നു.
                       സ്വാതന്ത്രസമര പോരാട്ടത്തിനിടെ ബംഗാളില്‍ വച്ചാണ് അയാള്‍ സമര സേനാനികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.അയാളുടെ ശവശരീരം നാട്ടില്‍ കൊണ്ട് വന്നില്ലായിരുന്നു .കാവിലമ്മ ഏഴാമത് പ്രസവിച്ചത് ആണ്‍കുട്ടിയെയായിരുന്നു  .അതുകൊണ്ട് തന്നെ അവര്‍ ആ മകന് ഭര്‍ത്താവിന്‍റെ പേര് നല്‍കി -രാമകൃഷ്ണന്‍.   
             ആയിടക്കു നാട്ടിലെ ചിലര്‍ പട്ടാളത്തില്‍നിന്ന് നാട്ടിലേക്ക് എത്തിയപ്പോള്‍ പറയുന്നുണ്ടായിരുന്നു  , കാവിലമ്മയുടെ ഭര്‍ത്താവ് ബംഗാളില്‍ ജീവിച്ചിരിപ്പുണ്ട് എന്ന് .പക്ഷെ കാവിലമ്മ അതൊന്നും വിശ്വസിച്ചില്ല.ജീവിച്ചിരിപ്പുണ്ടെങ്കില്‍ അയാള്‍ വരും കാരണം....അയാള്‍ക്ക്‌ കൊച്ചുപാര്‍വതിക്കുട്ടിയമ്മയെ വളരെ ഇഷ്ടമായിരുന്നു ....അതു പോലെ അവരെ അയാള്‍ക്ക്  ഭയവുമായിരുന്നു.
                 കാവിലമ്മ വലിയ സ്വത്തുകാരിയാണ്.തെങ്ങിന്‍ തോപ്പുകള്‍ ,വയലുകള്‍ അങ്ങനെ ധാരാളം സ്വത്തുക്കളുടെ ഉടമ.ആ അഹങ്കാരം അവര്‍ക്കുണ്ടായിരുന്നു.ഭര്‍ത്താവ് ദൂരെ സ്ഥലത്തായിരുന്നതിനാല്‍ വീട്ടുഭരണം അവര്‍ക്കായിരുന്നു.മക്കള്‍ക്ക്‌ അച്ഛനേക്കാളും ഭയം കൊച്ചുപാര്‍വതിക്കുട്ടിയമ്മയെയായിരുന്നു.ധാരാളം മുറികളുള്ള ഒരു വലിയ ഓടിട്ട വീടായിരുന്നു അവര്‍ക്കുണ്ടായിരുന്നത്.മിക്കവാറും മുറികളില്‍ വലിയ പത്തായങ്ങള്‍ ഉണ്ടായിരുന്നു.അതിനകത്ത് നിറയെ നെല്ല് നിറച്ചിരുന്നു.ഒരിക്കലും കൊച്ചുപാര്‍വതിക്കുട്ടിയമ്മയുടെ വീട്ടില്‍ ആഹാരത്തിനു മുട്ട് ഉണ്ടായിട്ടില്ല .ഉണ്ടാകുകയും ഇല്ല..ചില ചില്ലറ സാധനങ്ങള്‍ മാത്രം പുറത്ത് നിന്നും വാങ്ങിയാല്‍ മതി.
                ഏതു കാലാവസ്ഥയിലും വറ്റാത്ത നീരുറവയുള്ള ഒരു വലിയ കുളം അവരുടെ വലിയ വീടിന്‍റെ പിന്നില്‍ ഉണ്ട്.അതില്‍ നിറയെ തടിച്ച മത്സ്യങ്ങള്‍ ഉണ്ടായിരുന്നു.ആ കുളത്തില്‍ നിന്ന് മീന്‍ പിടിക്കാന്‍ പ്രത്യേക കൂലിക്കാരനുണ്ടായിരുന്നു.അതുകൊണ്ടു തന്നെ കാവിലമ്മയുടെ വീട്ടില്‍ എന്നും മത്സ്യക്കറിയുണ്ടായിരിക്കും.
                 കൊച്ചുപാര്‍വതിക്കുട്ടിയമ്മയുടെ വീട്ടിലെ കോഴികള്‍ എത്രയുണ്ട് എന്നു എണ്ണിത്തിട്ടപ്പെടുത്താന്‍ കഴിയില്ല.അതുപോലെ പശുക്കള്‍ ,കാളകള്‍ ,എരുമകള്‍ .ആടുകള്‍ തുടങ്ങി എല്ലാം എണ്ണമില്ലാതെ ഉണ്ടായിരുന്നു.ഇതെല്ലം സംരക്ഷിക്കാന്‍ വേണ്ടുവോളം ജോലിക്കാരുമുണ്ട്. സ്വന്തം മക്കളെക്കാളും ചെറുമക്കളെക്കാളും കാവിലമ്മക്ക് വിശ്വാസവും സ്നേഹവും അവരുടെ വീട്ടിലെ ജോലിക്കാരോടാണ്.അവര്‍ വിശ്വസ്തരും അധ്വാനികളുമായിരുന്നു .അവരോട് കാവിലമ്മക്ക് വലിയ സ്നേഹമായിരുന്നു...അവര്‍ക്ക് കാവിലമ്മ ഈശ്വരതുല്യവും..
              കൊച്ചുപാര്‍വതിക്കുട്ടിയമ്മയുടെ മക്കളുടെയും ചെറുമക്കളുടെയും വിവാഹം കഴിയുമ്പോള്‍ത്തന്നെ വിശാലമായ പുരയിടത്തില്‍ പുതിയ പുതിയ വീടുകള്‍ ഉയര്‍ന്നു വരും.എങ്കിലും ഭക്ഷണവും മറ്റു കാര്യങ്ങളുമൊക്കെ കൊച്ചുപാര്‍വതിക്കുട്ടിയമ്മയുടെ വീട്ടില്‍ നിന്ന് തന്നെയാണ്.ആ അവകാശം അവര്‍ ആര്‍ക്കും വിട്ടുകൊടുക്കില്ല. 
                   നിശ്ചയദാര്‍ഡ്യവും, മുന്‍കോപവും അവര്‍ക്ക് ജന്മനാ ഉള്ളതാണ്.അതു മക്കള്‍ക്കും മരുമക്കള്‍ക്കും ചെറുമക്കള്‍ക്കും നല്ലതുപോലെ അറിയാം. അവരുടെ കടുത്ത ചിട്ടയും നിര്‍ബന്ധങ്ങളും നാട്ടുകാര്‍ക്കും അറിയാം.കൊച്ചുപാര്‍വതിക്കുട്ടിയമ്മ ഒരിക്കലും ബ്ലൗസ് ഉപയോഗിച്ചിട്ടില്ല .പഴയ വസ്ത്ര രീതിയില്‍ കസവ് മുണ്ട് നെഞ്ചില്‍ ഉടുത്തു (മുലക്കച്ച) നടക്കും. അതാണവര്‍ക്കിഷ്ടം.പുറത്തുപോകുമ്പോള്‍ വീതിയുള്ള കസവ് നേര്യത് ഭംഗിയായി ചുറ്റിയുടുക്കും.ഉറങ്ങാന്‍ മുറിയില്‍ കയറിയാല്‍ വാതിലുകള്‍ ഭദ്രമായി അടച്ചിടും .എന്നാല്‍ ഒരു ജനല്‍ സദാ തുറന്നിരിക്കും..
             കൊച്ചുപാര്‍വതിക്കുട്ടിയമ്മ വലിയ ഈശ്വര  വിശ്വാസിയാണ്.ഇഷ്ടദൈവം പരമശിവനാണ്.നിത്യവും രാവിലെ നാലുമണിക്ക് കൊച്ചുപാര്‍വതിക്കുട്ടിയമ്മ  ഉണരും.ഉടന്‍ കുളിയാണ്.പുതിയതോ ,അലക്കിയതോ ആയ വസ്ത്രങ്ങള്‍ മാത്രമേ ദിവസവും ഉപയോഗിക്കുകയുള്ളൂ. കുളികഴിഞ്ഞയുടന്‍ അടുത്തുള്ള ക്ഷേത്രത്തിലേക്ക് പോകും.ആരെയും കൂടെ വരാന്‍ അവര്‍ നിര്‍ബന്ധിക്കാറില്ല.എന്നാലും കൊച്ചുപാര്‍വതിക്കുട്ടിയമ്മയുടെ സ്നേഹം പിടിച്ചുപറ്റാന്‍ ചില ചെറുമക്കള്‍ , വല്യ താല്പ്പര്യമില്ലെങ്കിലും കൂടെപ്പോകാറുണ്ട്.ക്ഷേത്രത്തില്‍ നിന്നും തിരികെ വരുമ്പോള്‍ മാത്രമാകും വീട്ടിലെ മറ്റുള്ളവര്‍ ഉറക്കമുണരുന്നത്.
                   എല്ലാപേരും രാവിലെ കുളിച്ചു വസ്ത്രം മാറിയിരിക്കണം എന്നത് കൊച്ചുപാര്‍വതിക്കുട്ടിയമ്മക്ക് നിര്‍ബന്ധമാണ്‌.തലയില്‍ പുരട്ടിക്കുളിക്കാനുള്ള എണ്ണ അവര്‍ തന്നെ ഓരോരുത്തരുടെ കൈകളില്‍ പകര്‍ന്നു കൊടുക്കും.അതുകഴിഞ്ഞാല്‍ മാത്രമേ ചായ പോലും കൊടുക്കാന്‍ അവര്‍ അനുവദിക്കുകയുള്ളു. ഈ സ്വഭാവങ്ങള്‍ ഉണ്ടെങ്കിലും അവര്‍ ധര്‍മ്മിഷ്ടയായിരുന്നു .സഹായം ചോദിച്ചു വരുന്ന ആരെയും അവര്‍ നിരാശരാക്കി വിടാറില്ല.
കൊച്ചുപാര്‍വതിക്കുട്ടിയമ്മയുടെ മുണ്ടിന്‍റെ തുമ്പില്‍ എപ്പോഴും ഒരു താക്കോല്‍ക്കൂട്ടം ഭദ്രമായി കെട്ടിയിട്ടിരിക്കും. ആര്‍ക്കും അവരറിയാതെ ഒരു സാധനവും എടുക്കാനോ ,കടത്ത്തിക്കൊണ്ടുപോകാണോ കഴിയില്ല.
  
അങ്ങനെ കൊച്ചുപാര്‍വതിക്കുട്ടിയമ്മ അവിടെ റാണിയായിത്തന്നെയാണ്   ജീവിച്ചിരുന്നത്..
                   ഇതൊക്കെയാണെങ്കിലും കൊച്ചുപാര്‍വതിക്കുട്ടിയമ്മക്ക് രഹസ്യമായി ഒരു സ്വഭാവദൂഷ്യമുണ്ടായിരുന്നു.നിത്യവും രാത്രി ഊണ് കഴിക്കുന്നതിനു മുന്‍പ് അല്‍പ്പം മദ്യം ആരുമറിയാതെ അകത്താക്കിയിരിക്കും...
 വെട്ടിരുമ്പ് പത്രോസ്  അത്  കൊച്ചുപാര്‍വതിക്കുട്ടിയമ്മയെ ആരുമറിയാതെ ഏല്‍പ്പിക്കാറുണ്ട്...അവരുടെ ഭര്‍ത്താവ് രാമകൃഷ്ണപിള്ളയാണ് മദ്യം കുടിക്കാന്‍ അവരെ പഠിപ്പിച്ചത്.
                 വാര്‍ധക്യസഹജമായ അസുഖത്താലും ,രോഗത്താലും അവരുടെ മൂന്നു മക്കളും ആറു ചെറുമക്കളും ,അവര്‍ മരിക്കുന്നതിനു മുന്‍പുതന്നെ മരണപ്പെട്ടിരുന്നു.ഇപ്പോഴും നൂറില്‍ കുറയാത്ത അംഗ സംഖ്യയുള്ള വലിയ ഒരു കുടുംബമാണ് കാവിലമ്മയുടേത്. 
                  പുതു തലമുറയിലെ ചില ചെറുമക്കള്‍ക്ക്‌ അവരുടെ ഈ ഭരണം അത്ര ഇഷ്ടമല്ല.ആദ്യമൊക്കെ അവര്‍ പ്രതിഷേധിച്ചു.പക്ഷെ കൊച്ചുപാര്‍വതിക്കുട്ടിയമ്മയോട് ഒരു കളിയും നടപ്പില്ല എന്ന് കണ്ടു അവരെല്ലാം പിന്‍ വലിഞ്ഞു.
                  ഏറ്റവും ഇളയമകന്‍ രാമകൃഷ്ണന്‍റെ ഒരു മകന്‍ ഉദയന്‍ അല്‍പ്പം തന്‍റേടിയും ദുര്‍നടപ്പുക്കാരനുമായിരുന്നു.അവന്‍ കൂട്ടുകാരുമൊത്ത് കൊച്ചുപാര്‍വതിക്കുട്ടിയമ്മയുടെ അകലെയുള്ള വസ്തുക്കളിലെ തെങ്ങില്‍ നിന്ന് തേങ്ങ അടത്ത് രഹസ്യമായി കച്ചവടം ചെയ്യുമായിരുന്നു. ഇത് കൊച്ചുപാര്‍വതിക്കുട്ടിയമ്മ അറിയുകയും ,അവനെ പോലീസില്‍ പലപ്രാവശ്യം പരാതി കൊടുത്തു ,പിടിപ്പിച്ചു പീഡിപ്പിക്കുകയും ചെയ്തിട്ടുണ്ട്.എങ്കിലും അയാള്‍ വീണ്ടും വീണ്ടും ആ പ്രവര്‍ത്തി തുടര്‍ന്നിരുന്നു.അതുകൊണ്ട് തന്നെ അയാള്‍ക്ക്‌ കാവിലമ്മയെ വെറുപ്പായിരുന്നു.
               ഒരിക്കല്‍ അവര്‍ അവനെ ശപിച്ചു,
 "നീ ഒരുകാലത്തും ഗുണം പിടിക്കില്ല...ഒന്നും നീ നീണാള്‍ അനുഭവിക്കില്ല"
          ആ ശാപം അങ്ങനെ അയാളോടൊപ്പം ഉണ്ടായിരുന്നു.പക്ഷെ അയാള്‍ അതൊന്നും കാര്യമാക്കിയില്ല.
            ഒരു ദിവസം അയാള്‍ കൊച്ചുപാര്‍വതിക്കുട്ടിയമ്മയോട് കുറച്ചു രൂപ ആവശ്യപ്പെട്ടു.അതു അയാള്‍ക്ക്‌ പേര്‍ഷ്യയില്‍ പോകാനായിരുന്നു.അവര്‍ കൊടുത്തില്ല.
          കൊച്ചുപാര്‍വതിക്കുട്ടിയമ്മയുടെ താക്കോല്‍ മോഷ്ടിച്ച് ,മുറി തുറന്നു പണമെടുക്കാന്‍ അയാള്‍ പല പ്രാവശ്യം ശ്രമിച്ചു.....
                                 നടന്നില്ല......
                    അയാള്‍ക്ക്‌ വാശിയായി..
           അതിനുള്ള വഴിയാലോചിച്ചു അയാള്‍ നടന്നു.
 അയാള്‍ കൊച്ചുപാര്‍വതിക്കുട്ടിയമ്മയുടെ വീട്ടിലെ വൈദ്യുതി കണക്ഷന്‍ ഫ്യൂസ് ഊരിമാറ്റി.  വീട് പൂര്‍ണ്ണമായും ഇരുട്ടിലായി.  
                 രാത്രി കൊച്ചുപാര്‍വതിക്കുട്ടിയമ്മ ഉറങ്ങാന്‍ മുറിയില്‍ കയറവേ അയാള്‍ പിന്നിലൂടെ എങ്ങിനെയോ മുറിയില്‍ കയറി ഒളിച്ചിരുന്നു.പുലരുന്നത് വരെ അയാള്‍ പത്തായത്തിനു പുറകില്‍ കിടന്നു.
                 കൃത്യം നാലുമണിക്ക് തന്നെ കൊച്ചുപാര്‍വതിക്കുട്ടിയമ്മ ക്ഷേത്രത്തില്‍ പോകാന്‍ ഉണരുകയും ,പതിവുപോലെ പോകുകയും ചെയ്തു.ആ സമയം അയാള്‍ അവിടെയെല്ലാം പരതി  കൊച്ചുപാര്‍വതിക്കുട്ടിയമ്മയുടെ മാല മോഷ്ടിച്ച് , മുറിതുറക്കുന്നതും നോക്കി കാത്തിരുന്നു. 
              കൊച്ചുപാര്‍വതിക്കുട്ടിയമ്മ തിരികെ വന്നു.. 
                                  മുറി തുറന്നു..
              വീണ്ടും പുറത്തിറങ്ങി ..പിന്നില്‍ അയാളും.. 
ഇത് അവര്‍ അറിഞ്ഞിരുന്നില്ല.ജനലുകള്‍ കുറവായിരുന്ന വീട്ടിനകം ഇരുട്ടിലായിരുന്നു .
          കുറച്ചുദിവസം കഴിഞ്ഞ്  ഉദയന്‍ പേര്‍ഷ്യയില്‍ പോയി.അതോടെ അയാളുടെ ശല്യം തീര്‍ന്നു.കൊച്ചുപാര്‍വതിക്കുട്ടിയമ്മക്ക് ആശ്വാസമായി.
     കുറച്ചുനാള്‍ക്കുശേഷം എന്തോ ആവശ്യത്തിനു അവര്‍ മാല നോക്കി. 
                                കാണുന്നില്ല!!!!!!
                  അവര്‍ക്ക് മനസിലായി..ഉദയന്‍ തന്നെയാകും മാല മോഷ്ടിച്ചതെന്ന്...അവര്‍ ഉദയനാണ് അതു ചെയ്തതെന്ന് ആരോടും പറഞ്ഞില്ല.എന്നാല്‍ എല്ലാപേരും കേള്‍ക്കെ പറഞ്ഞു,
                   " നാളെ മുതല്‍ പത്ത് ദിവസം തുടര്‍ച്ചയായി ഞാന്‍ ഈ മുറ്റത്ത് പൊങ്കാല ഇടും.അതിനകം മാല എടുത്തവന്‍ എന്‍റെ മുന്നില്‍ വന്നില്ലെങ്കില്‍ .......ഞാന്‍ ഒരു ദൈവത്തിലും വിശ്വസിക്കില്ല..എന്‍റെ ജീവിതം അവസാനിപ്പിക്കും.. "
                         ശപഥം കേട്ട് എല്ലാപേരും ഞെട്ടി.
         കൊച്ചുപാര്‍വതിക്കുട്ടിയമ്മ പൊങ്കാല  ഇടാന്‍ തുടങ്ങി...
        പത്താം ദിവസം അവര്‍ പൊങ്കാലയിട്ടു നില്‍ക്കുമ്പോള്‍ ,നാട്ടിലെ വലിയ സ്വര്‍ണ്ണപ്പണിക്കാരന്‍ ചിന്നസ്വാമിയുടെ മകന്‍ മുരുകേശന്‍ അവിടേക്ക് കയറി വന്നു.കയറിയിരിക്കാന്‍ കൈകാണിച്ച്,കൊച്ചുപാര്‍വതിക്കുട്ടിയമ്മ പൊങ്കാല ഇട്ടു തീര്‍ന്നു.കയറിവന്ന അവരോടു മുരുകേശന്‍ കഥകള്‍ പറഞ്ഞു ,
                    " എന്‍റെ അപ്പന് 3000 രൂപയ്ക്കു ഇവിടുത്തെ മകന്‍ ഉദയന്‍ കൊടുത്തതാണ് ഈ മാല."
      അയാള്‍  മാല  കൊച്ചുപാര്‍വതിക്കുട്ടിയമ്മ യുടെ നേര്‍ക്ക് വച്ചുനീട്ടി..
  "അപ്പന്‍ പ്രത്യേകം പറഞ്ഞിരുന്നു ,എന്‍റെ അപ്പന് പറ്റിയ ഒരു തെറ്റാണ്. ക്ഷമിക്കണം.അപ്പന്‍ ഇപ്പോള്‍ സുഖമില്ലാതെ കിടക്കുകയാണ്."
              കൊച്ചുപാര്‍വതിക്കുട്ടിയമ്മ ഒന്നും മിണ്ടിയില്ല.അയാള്‍ തിരികെ പോകാന്‍ തുടങ്ങവേ അവര്‍ നില്ക്കാന്‍ പറഞ്ഞിട്ട് ,അകത്തേക്ക് കയറിപ്പോയി.
             പുറത്ത് വന്ന അവര്‍ 3000 രൂപയും ഏകദേശം ദിവസത്തിലെ പലിശയും കൊടുത്തു മുരുകേശനെ സന്തോഷത്തോടെ യാത്രയാക്കി.
             ഉദയന്‍ ഗള്‍ഫില്‍ നിന്ന് വന്‍തുകകള്‍ നാട്ടില്‍ അയച്ചുകൊണ്ടിരിക്കുന്നു.അയാള്‍ നാട്ടില്‍ വലിയ ഒരു വീടിന്‍റെ പണി നടത്തി , അതു പൂര്‍ത്തിയാക്കി.
            ഗ്രഹപ്രവേശനനാളിനു ഇനി മൂന്നുദിവസം  കൂടിയുണ്ട്.
         അയാള്‍  കൊച്ചുപാര്‍വതിക്കുട്ടിയമ്മയെ ക്ഷണിക്കാന്‍ വന്നെങ്കിലും അവര്‍ക്ക് അവനെ തിരിച്ചറിയാന്‍ പറ്റിയില്ല. 
          ഗ്രഹപ്രവേശനത്തിനു ബന്ധുക്കളെ ക്ഷണിക്കാന്‍ പോകവേ ,അയാള്‍ ഓടിച്ചിരുന്ന കാര്‍ എതിരെ വന്ന ലോറിയുമായി കൂട്ടിയിടിച്ച്‌,അയാള്‍ ദാരുണമായി കൊല്ലപ്പെട്ടു.....
      കൊച്ചുപാര്‍വതിക്കുട്ടിയമ്മയുടെ ശാപം അയാളെ കീഴ്പ്പെടുത്തി.
     പക്ഷെ മറവി രോഗം ബാധിച്ച കൊച്ചുപാര്‍വതിക്കുട്ടിയമ്മ ഇതൊന്നും അറിഞ്ഞിരുന്നില്ല.അവരുടെ ഓര്‍മ്മകള്‍ എന്നെന്നേക്കുമായി നഷ്ട്ടപ്പെട്ടിരുന്നു.
                   കൊച്ചുപാര്‍വതിക്കുട്ടിയമ്മയുടെ മരണത്തിനുശേഷം അവരുടെ പെട്ടി തുറന്ന മക്കള്‍ അത്ഭുതപ്പെട്ടുപോയി ...
             ഓരോ മക്കള്‍ക്കും ,ചെറുമക്കള്‍ക്കും വീട്ടുജോലിക്കാര്‍ക്കും വരെ കൃത്യമായി വസ്തുക്കള്‍ പ്രമാണം ചെയ്തുവച്ചിരുന്നു.
           അതില്‍ ഒരാളിന് മാത്രം അവര്‍ ഒന്നും എഴുതിവച്ചിരുന്നില്ല...
                      അത് ' ഉദയനാ ' യിരുന്നു  .........!!!!!!!!!!
                  




          

  


                          

Monday, January 31, 2011

കാത്തിരുപ്പ്

(ചില കാത്തിരുപ്പുകള്‍ സുഖമാണ്. ചിലത് സന്തോഷകരമാണ്. മറ്റു ചിലതാകട്ടെ ദുഖവും.കാത്തിരുന്നവര്‍ക്കും ,കാത്തിരിക്കുന്നവര്‍കും വേണ്ടി സദയം സമര്‍പ്പിക്കുന്നു....)




റെയില്‍വേ സ്റ്റേഷനില്‍ അയാള്‍ കാത്തിരുന്നു...കൂടെ ഞാനും ..കേരള എക്സ്പ്രസ്സ്‌ ഒരു മണിക്കൂര്‍ ലേറ്റ്. ശക്തിയായ മഴ.പുറത്ത് ഇരുട്ടു പരന്നിരുന്നു. സമയം ഉച്ച കഴിഞ്ഞു മൂന്നര  മണി ആയിട്ടെ ഉള്ളു . കാര്‍മേഘങ്ങള്‍  ഇരുണ്ട് കൂടി അന്തരീക്ഷമാകെ കറുത്തിരുന്നു. ഇടക്കിടെ ശക്തിയായ ഇടിയും ,മിന്നലും ,റെയില്‍വേ പാളങ്ങള്‍ക്കിടയില്‍ മഴ വെള്ളം കെട്ടികിടക്കുന്നു. അതില്‍ നിറയെ പ്ലാസ്റ്റിക്‌ കവറുകളും ഗ്ലാസ്സുകളും ഒഴുകി നടന്നു.
     എന്‍റെ സമീപം ഹരി കൃഷ്ണന്‍ ഇരിപ്പുണ്ട് . അയാള്‍ വല്ലാതെ ചുമക്കുന്നുണ്ട്. തണുപ്പ് അയാള്‍ക് സഹിക്കാന്‍ പറ്റുന്നില്ല എന്ന് തോന്നി. അവനു ആരോഗ്യം കുറവായിരുന്നു. "ചായ വേണോ?" ഞാന്‍ ചോദിച്ചു. അയാള്‍ വേണമെന്ന് തല ആട്ടി. ഞാന്‍ എഴുനേറ്റു. റെയില്‍വേ ക്യാന്റീന്‍ലേക്ക് നടന്നു. അവനു കൂടെ വരാന്‍ പറ്റുന്നില്ല .ഞാന്‍ ഗ്ലാസ്സില്‍ ചൂടുള്ള ചായ വാങ്ങി .ഹരി കൃഷ്ണന്‍ ആര്‍ത്തിയോടെ കുടിച്ചു.അവന്‍ വല്ലാതെ വിറക്കുന്നുണ്ടായിരുന്നു. അവനു സിമന്റ്‌ ബെഞ്ചില്‍ കിടക്കാന്‍ വേണ്ടി ഞാന്‍ അല്പം മാറി ഇരുന്നു. .അവന്‍ കിടന്നു. ഞാന്‍ സ്ടഷനിലെ   കാഴ്ചകളിലേക്ക് നോക്കി   ഇരുന്നു. എനിക്ക് ഒന്നും കാണാന്‍ കഴിയുന്നില്ല .വീണ്ടും എന്‍റെ നോട്ടം ഹരി കൃഷ്നണിലേക്ക്   വന്നു. ഞാന്‍ അവനെ നോക്കി ഇരുന്നു.
        എന്‍റെ പ്രിയ കൂട്ടുകാരന്‍ . സമപ്രായം, ഒരുമിച്ചു പത്താം  ക്ലാസ്സുവരെ പഠിച്ചവന്‍ .മിക്ക ക്ലാസ്സുകളിലും എന്‍റെ ബെഞ്ചില്‍ തന്നെ അവനും ഇരിക്കാറുള്ളത്. ക്ലാസ്സിലെ പഠിത്തത്തില്‍ ഒന്നാമന്‍. ഞങ്ങള്‍ക്ക് തമ്മില്‍ പിണക്കമോ പരിഭവമോ ഇല്ല. എന്‍റെ വീടിന്‍റെ കുറച്ചകലെയാണ് അവന്റെയും വീട്.


   ഹരി കൃഷ്ണന് നല്ല വെളുപ്പ്‌ നിറമാണ്. ചെമ്പന്‍  കണ്ണ്,സദാ ചുവന്ന ചെവി.അവന്റെ തലമുടിക്ക് നല്ല കറുപ്പ് നിറം അല്ലായിരുന്നു. അതുകൊണ്ട് ഞങ്ങള്‍ അവനെ വിളിക്കുന്നത്‌ "സായിപ്പ്‌" എന്നാണ്. അതില്‍ അവനു പരാതിയോ,പരിഭവമോ ഇല്ല.അവനു ഇളയതായി  ഒരു അനിയനും അനിയത്തിയും ഉണ്ട്.അവര്‍ അവനെ പോലെ വെളുത്തതല്ല ..അവരുടെ കണ്ണുകള്‍ക്ക്‌ നല്ല കറുപ്പ് നിറമാണ്.
   ഹരി കൃഷ്ണന്റെ അച്ഛന്‍ സിലോണില്‍ (ഇന്നത്തെ ശ്രീ ലെങ്ക )ആയിരുന്നു. അവിടെ കച്ചവടം നടത്തിയിരുന്നു. കൂടെ കൂടെ അയാള്‍ നാട്ടില്‍ വരുമായിരുന്നു. അയാള്‍ തിരിച്ചു പോകുമ്പോള്‍ വലിയ തുണി കെട്ടുകള്‍ കൊണ്ട് പോകുമായിരുന്നു. മദ്രാസില്‍ നിന്ന് വാങ്ങുന്ന തുണികളാണ് കൂടുതലും. കൂടാതെ മധുരയിലും കോയമ്പത്തൂരില്‍ നിന്നും അയാള്‍ തുണികള്‍ വാങ്ങി സിലോണിലേക്ക്‌ കൊണ്ട് പോകുമായിരുന്നു. ഒരിക്കല്‍ ഹരി കൃഷ്ണന്‍ എന്നോട് പറഞ്ഞിട്ടുണ്ട് കൂടുതലും ബെഡ് ഷീറ്റ്‌കള്‍ ആണെന്ന്. സ്കൂളില്‍ വരുമ്പോള്‍ ഹരി നല്ല ഉടുപ്പുകള്‍ ഇടാറുണ്ട്. അവന്റെ ഉടുപ്പുകളില്‍ കാറുകളും ഇംഗ്ലീഷ്  അക്ഷരങ്ങളും നിറയെ കാണും..അവനു ഭംഗി ഉള്ള ഉടുപ്പുകള്‍ ഉണ്ടായിരുന്നു.
    അവന്റെ അച്ഛന് സിലോണിലും ഭാര്യയും രണ്ടു പെണ്മക്കളും ഉണ്ട്. പേര് ചന്ദ്രന്‍ പിള്ള എന്നാണെങ്കിലും അയ്യാളെ നാട്ടുകാര്‍ വിളിക്കുന്നത്‌ "സിലോണ്‍ കാരന്‍ " എന്നാണ്. അതുകൊണ്ട് അയാളുടെ ശരിക്കുള്ള പേര് ആര്‍കും അറിയില്ല.
  അവന്റെ അച്ഛന് സിലോണില്‍ ഭാര്യയും  മക്കളും ഉള്ള കാര്യം അവന്റെ അമ്മയ്ക്കും അവനും അറിയാം.പക്ഷെ അവന്റെ അമ്മ അതെ പറ്റി ഒന്നും അയാളോടു ചോദിച്ചിട്ടില്ല. അവര്‍ക്ക് അതില്‍ പിണക്കമില്ല. അയാള്‍ അങ്ങോട്ട്‌ പറഞ്ഞിട്ടുമില്ല. നാട്ടിലെ മറ്റൊരു സിലോന്കാരനായ ഹനീഫ പറഞ്ഞാണ് ഇക്കാര്യം നാട്ടില്‍  അറിഞ്ഞത്. ..ഹനീഫയെ എല്ലാരും " കൊളമ്പ്   ഹനീഫ" എന്നാണ് വിളിക്കുന്നത്‌.അയാള്കും സിലോണില്‍ കച്ചവടമാണ് പണി.
പത്താം ക്ലാസു പാസ്സായ ഹരി കോളേജില്‍ പോയില്ല .ഞാന്‍ ദൂരെ ഉള്ള കോളേജില്‍ പോകാന്‍ തുടങ്ങി.പിന്നെ ഇടക്കൊക്കെ തമ്മില്‍ കാണും.
     ഒരു ദിവസം ഹരി എന്നെ കാണാന്‍ വീട്ടില്‍ വന്നു. പതിവില്ലതതിനാല്‍ ഞാന്‍ കാര്യം അനേഷിച്ചു. അവന്‍ പറഞ്ഞു."ഞാന്‍ എന്‍റെ അമ്മാവനോടൊപ്പം രാജസ്ഥാനില്‍  പോകുന്നു.അവിടെ അമ്മാവന് ഒരു ഹോട്ടെല്‍ ഉണ്ട്. അമ്മാവന്‍ ഒരു ജോലി വാങ്ങി തരാം എന്ന് പറയുന്നു."ഞാന്‍ അവനെ നോക്കിയപ്പോള്‍ അവന്റെ കണ്ണ് നിറഞ്ഞിരിക്കുന്നു.ചെവികള്‍ കൂടുതല്‍ ചുവന്നിരിക്കുന്നു.
   എനിക്ക് അവനോടു ഒന്നും പറയാന്‍ തോന്നിയില്ല . ഞാന്‍ അവനെ കെട്ടിപിടിച്ചു കരഞ്ഞു. അവന്‍ പോകാന്‍ നേരം, എന്‍റെ അമ്മ അവന്റെ പോക്കറ്റില്‍ കുറച്ചു രൂപാ വച്ച് കൊടുത്തു.അവന്‍ കൈവീശി യാത്രയായി.ഞാന്‍ അവനെ നോക്കി നിന്നു.....
                 രണ്ടു വര്ഷം കഴിഞ്ഞു. ഒരു ഞായറാഴ്ച എന്നോടൊപ്പം കോളേജില്‍ പഠിക്കുന്ന സ്നേഹിതനെ യാത്രയാക്കാന്‍ ബസ്‌ സ്റ്റാന്‍ഡില്‍ നില്‍ക്കവേ ഒരു ബസ്‌, സ്റ്റോപ്പില്‍ നിര്‍ത്തി.കൈഇലും തോളിലും രണ്ടു വലിയ ബാഗുമായി ഒരാള്‍ പുറത്തേക്കിറങ്ങി. ഞാന്‍ അത്ഭുതത്തോടെ  നോക്കി.
                               ഹരി കൃഷ്ണന്‍.......
     എന്‍റെ കോളേജിലെ  സുഹൃത്തിനെ കയറ്റിയ ബസ്‌ കടന്നു പോയ്‌.അവന്റെ ബാഗില്‍ ഒരെണ്ണം ഞാന്‍ വാങ്ങി,ഞങ്ങള്‍ പലതും പറഞ്ഞു നടന്നു. അവനു നാട്ടിലെ കാര്യങ്ങള്‍ അറിയണം.എനിക്ക് രാജസ്ഥാനിലെ കഥകള്‍ കേള്‍ക്കണം . പുഴ വരമ്പിലൂടെ ഞങ്ങള്‍ വിശേഷങ്ങള്‍ പറഞ്ഞു നടന്നു.
                      അവനെന്നോടെ കുറെ കാര്യങ്ങള്‍ പറഞ്ഞു.ആദ്യം ആറു മാസത്തോളം ജോലി ഒന്നും കിട്ടിയില്ല. അവന്റെ അമ്മാവന്റെ കടയില്‍ തന്നെ സഹായി ആയി നിന്നു.  ക്രമേണ ഭാഷ പഠിച്ചു. രാജസ്ഥാനില്‍ അസഹ്യമായ ചൂട് ആണ്.അവനു സഹിക്കാന്‍ പറ്റാത്ത ചൂട്.എങ്കിലും അവന്‍ സഹിച്ചു.അവന്റെ അമ്മാവന്‍ രാജസ്ഥാന്‍കാരിയെ കല്യാണം കഴിച്ചിരുന്നു.അവന്റെ അമ്മാവന്റെ ഭാര്യയുടെ മുഖം ഇത് വരെ അവന്‍ നേരെ കണ്ടിട്ടില്ല.അത് പറഞ്ഞു അവന്‍ ഉറക്കെ ചിരിക്കുന്നുണ്ടായിരുന്നു. അമ്മാവന് നാല് കുട്ടികളായിരുന്നു.അവന്‍ ആഹാരം പാകം ചെയ്യാന്‍ പഠിച്ചു. ഹോട്ടലിലെ ചില വിഭവങ്ങള്‍ അവനാണ് ഉണ്ടാക്കുനത്. നാട്ടിലായിരുന്നപ്പോള്‍ ചില ദിവസങ്ങളില്‍ അമ്മക്ക് സുഖമിലാതെ വരുമ്പോള്‍ അവന്‍ പാചകം ചെയ്യുമായിരുന്നു.  അങ്ങനെ രാജസ്ഥനികള്‍ക്ക് കേരള വിഭവങ്ങള്‍ ഉണ്ടാക്കി  കൊടുക്കുമായിരുന്നു.നല്ല രുചിയുള്ള 'സാമ്പാര്‍' ഉണ്ടാക്കുകയും , രാജസ്ഥാനികള്‍ അത് വളരെ ഇഷ്ടത്തോടെ  വാങ്ങി കഴിക്കയും ചെയ്തിരുന്നു .രാജസ്ഥനികല്ള്‍ക്ക്   അവനെ ഇഷ്ടമായി. ഇപ്പോള്‍ അവനും രാജസ്ഥാന്‍ ഇഷ്ടമായി  ,രാജസ്തനികളെയും  ..
                                          ഹരി പിന്നീടു പലപ്രാവശ്യം  വരുകയും പോകുകയും ചെയ്തു.ഇപ്പോള്‍ അവന്‍ ഹിന്ദിയും രാജസ്ഥാനിയും നല്ലപോലെ സംസാരിക്കും. അവന്‍ അനുജനെ പഠിപ്പിച്ചു.അയാള്‍ സ്കൂള്‍ അധ്യാപകനായി.അനിയത്തിയെ വിവാഹം കഴിച്ചയച്ചു.. .
                                                    എനിക്കും ജോലി കിട്ടി.ഞാനും വിവാഹം കഴിച്ചു.
           ഹരി കൃഷ്ണന്‍ ഇപ്പോള്‍ ജോലി ചെയുന്നത് ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും അതിര്‍ത്തിക്കു  അടുത്തുള്ള  ഒരു സ്റ്റീല്‍ കമ്പനിയില്‍ ആണ്.അവനിപ്പോള്‍ കമ്പനിയിലെ സീനിയര്‍ വര്‍ക്ക്‌ സൂപ്രണ്ട് ആണ്. നല്ല ശമ്പളം.
                                       അവന്‍ രാജസ്ഥാനില്‍ പോയി ഒരു വര്ഷം കഴിഞ്ഞപ്പോള്‍ തന്നെ അവന്റെ അച്ഛന്‍ സിലോണില്‍ വച്ച് മരിച്ചു പോയ്‌. അതിനു ശേഷം അവിടെ നിന്നും ഒരു വിശേഷവും അറിയാനില്ലായിരുന്നു .ക്രമേണ  എല്ലാപേരും അച്ഛനെ മറന്നു.
                            എനിക്ക് കേരളത്തിന്റെ വടക്കേ അറ്റത്തുള്ള ഒരു ജില്ലയിലായിരുന്നു ജോലി. അത് കൊണ്ട് ഹരിയുടെ വിശേഷം കൂടുതലായി അറിയാന്‍ കഴിയാതെ വന്നു. എങ്കിലും ഞാന്‍ നാട്ടില്‍ വരുമ്പോള്‍ അവന്റെ അനിയനെ കണ്ടു കാര്യങ്ങള്‍ അറിഞ്ഞിരുന്നു.
                         ഒരിക്കല്‍ ഞങ്ങള്‍ തമ്മില്‍ കണ്ടുമുട്ടി.അവന്‍ വിവാഹം കഴിച്ചോ എന്ന് ഞാന്‍ ചോദിച്ചു . ചോദ്യം കേട്ടു അവന്‍ ചിരിക്കുകയും എന്നെ വീട്ടിലേക്കു കൂട്ടിപോകുകയും ചെയ്തു. എന്നെ അത്ഭുതപ്പെടുത്താന്‍ വേണ്ടി ആയിരുന്നു അത്. അവന്‍ ഭാര്യയുടെ പേര് വിളിച്ചു..
                                             "ദുലാരി" അതാണ്‌ അവന്റെ ഭാര്യയുടെ പേര്.അവന്‍ ആ പേര് മാറ്റി."സുജാത" എന്ന് വിളിച്ചു.
                                                 സുജാത കടന്നു വന്നു.സുന്ദരിയായ  ഒരു പെണ്‍കുട്ടി. എനിക്കവനോട് ഉള്ളില്‍ അസൂയ തോന്നി. അവള്‍ക്കു അത്രയ്ക്ക് സൌന്ദര്യം ഉണ്ടായിരുന്നു.ഞാന്‍ കുറെ നേരം പലതു പറഞ്ഞിരുന്നു. രാജസ്ഥാനില്‍ നിന്നും കൂട്ടിക്കൊണ്ടു വന്നതാണ്. സുജാത അകത്തേക്ക് പോയ്‌.
                                        അവന്‍ ദുലാരിയെ കണ്ടെത്തിയ കഥ പറയാന്‍ തുടണ്ടി. ഒരു ദിവസം രാത്രി അവന്‍ ജോലി കഴിഞ്ഞു താമസ സ്ഥലത്തേക്ക് പോകുമ്പോള്‍ വഴിയരികില്‍ ബോധം നശിച്ചു കിടന്നതാണ് അവള്‍ .അവന്‍ അവളെ കൂട്ടിക്കൊണ്ടു വന്നു താമസിപ്പിച്ചു.ഓര്മവന്നപ്പോള്‍ അവള്‍ വല്ലാതെ കരയുകയും നടന്ന സംഭവം പറയുകയും ചെയ്തു.അവള്‍ക്കു ബന്ധുക്കളായി ആരും ഇല്ല. സ്വന്തം സ്ഥലവും അറിയീല്ല  ...രാജസ്ഥാനിലെ ഏതോ നാടോടികൂട്ടതിലായിരുന്നു അവളുടെ ജീവിതം.ഒരു ദിവസം അവളെ അതിര്‍ത്തിയില്‍ വച്ച് ഒരു പട്ടാളക്കാരന്‍  കയറിപ്പിടിക്കുകയും ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ചെയ്തു.അവള്‍ അയാളെ മാരകമായി മുറിവേല്‍പ്പിച്ചു ഓടി രക്ഷപ്പെടുകയായിരുന്നു  .തളര്‍ന്നു അവശയായ  അവള്‍ അങ്ങനെയാണ് റോഡില്‍ കിടന്നതും,ഹരികൃഷ്ണന്‍ കാണാന്‍ ഇടയായതും.
                  എനിക്കവനോട് അപ്പോള്‍ തോന്നിയത് കൂടുതല്‍ ബഹുമാനം ആയിരുന്നു.
                 അവനു ദുലാരിയെ ഇഷ്ട്ടമായി.പിന്നെ കൂടുതല്‍ ഒന്നും ആലോചിച്ചില്ല.അവളെയും കൊണ്ട് ഉടനെ നാടുവിട്ടു.അവന്റെ വീട്ടില്‍ എത്തി.
                   അവന്റെ സ്ഥാനത് ഞാനായിരുന്നെങ്കില്‍ ഇത് തന്നെ ചെയുംമായിരുന്നോ?
                ഉത്തരം കിട്ടിയില്ലാ....
                   വര്ഷം രണ്ടു കഴിഞ്ഞു.ദുലാരി ഒരു പെണ്‍കുട്ടിയെ പ്രസവിച്ചു. ഹരി കൃഷ്ണന്‍ അതിനു ശേഷം രാജസ്ഥാനിലേക്ക് പോയില്ല.നാട്ടില്‍ ഒരു ചെറിയ കച്ചവടം തുടങ്ങി.ചായക്കടയും അതിനോട് ചേര്‍ന്ന് ഒരു പലചരക്ക് കടയും.ദുലാരിയും അവനെ സഹായിച്ചു.
                    ദുലാരിയുടെ മകള്‍ "സുനിത"ക്ക് എട്ടു വയസുള്ളപ്പോഴാണ് ആ സംഭവം നടന്നത്.ഒരു ദിവസം ഹരി കൃഷ്ണന്റെ കടയുടെ മുന്നില്‍ ഒരു പോലിസ്  ജീപ്പും കൂടെ ഒരു വലിയ പട്ടാള വണ്ടിയും..കാര്യം മനസിലാകാതെ നാട്ടുകാര്‍ കൂട്ടം കൂടി.അവര്‍ ഹരിയുടെ കടയില്‍ കയറുകയും ദുലാരിയെ വണ്ടിയില്‍ കയറ്റിക്കൊണ്ടു പോകുകയും ചെയ്തു.ഞാന്‍ അപ്പോള്‍ നാട്ടിലുണ്ടായിരുന്നു. ഹരി എന്നെ വിളിപ്പിച്ചു.അവന്റെ അനുജനും വന്നു..
                                          ഞങ്ങള്‍ സ്റ്റേഷനില്‍ എത്തി.അപ്പോഴാണ്‌ കാര്യം മനസിലായത്.അന്ന് ദുലാരി ആക്രമിച്ച ആ പട്ടാളക്കാരന്‍ മരിച്ചിരുന്നു.അന്ന് മുതല്‍  ദുലാരിയെക്കുറിച്ചുള്ള അന്വേഷണം ആയിരുന്നു. ഇപ്പോഴാണ് അവള്‍ എവിടെ എന്ന് അവര്‍ കണ്ടുപിടിച്ചത്.
                           എട്ടു വര്ഷം കഴിഞ്ഞിരിക്കുന്നു....................
                 അവള്‍ക്കു ജാമ്യം നിഷേധിക്കുകയും രണ്ടു ദിവസം കഴിഞ്ഞു രാജസ്ഥാനിലേക്ക് കൊണ്ട് പോകുകയും ചെയ്തു.മകളെ നാട്ടില്‍ വിട്ടു ഹരി കൃഷ്ണനും രാജസ്ഥാനിലേക്ക് പോയ്‌.കുറെ നാള്‍ യാതൊരു അറിവും ഇല്ലായിരുന്നു.കുറേ ദിവസങ്ങള്‍ക്കു ശേഷം ഹരി കൃഷ്ണന്‍ നിരാശനായി നാട്ടില്‍ വന്നു.കോടതി ദുലാരിയെ പതിനാലു വര്ഷം ജയിലില്‍ അടക്കാന്‍ ഉത്തരവിട്ടു.
                                         മേല്ക്കൊടതികളും ശിക്ഷ ശരി വച്ചു. .അപേക്ഷകള്‍ പലതും കൊടുത്തു.ഫലം  ഉണ്ടായില്ല..വര്‍ഷങ്ങള്‍ കഴിഞ്ഞു പോയ്‌.ശിക്ഷയുടെ കാലാവധി കഴിഞ്ഞു. മൂന്നു ദിവസം മുന്‍പ് ദുലാരിയെ ജയിലില്‍ നിന്ന് വിട്ടയച്ചു.
 ആരോഗ്യക്കുറവ്  കാരണം ഹരി കൃഷ്ണന് അങ്ങോട്ട്‌ പോകാന്‍ കഴിഞ്ഞില്ല.അവന്റെ അനുജനും അനിയത്തിയുടെ  ഭര്‍ത്താവും പോയിരുന്നു.
           ദുലാരിയെ സ്വീകരിക്കാന്‍ വേണ്ടി ആണ് ഞങ്ങള്‍ ഇവിടെ ഇരിക്കുന്നത്. പതിനാലു വര്‍ഷത്തെ കാത്തിരിപ്പിന്റെ അവസാനം...ഏതാനും നിമിഷങ്ങല്‍ക്കകം വണ്ടി സ്റ്റേഷനില്‍ എത്തും.ഞാന്‍ ഹരി കൃഷ്ണനെ വിളിച്ചുണര്‍ത്തി.അയാള്‍ നല്ല ഉറക്കത്തിലായിരുന്നു..  .  
                                               ഇരുട്ടിനെ കീറി മുറിച്ചു വണ്ടി സ്റ്റേഷനില്‍ നിന്നു..അരണ്ടട    വെളിച്ചത്തില്‍  അകലെ നിന്ന് ദുലാരി നടന്നു വരുന്നു.പതിനാലു വര്‍ഷത്തിനു ശേഷം...ഹരി കൃഷ്ണന്‍ മഴയെ മറന്നു..തണുപ്പിനെ അവഗണിച്ചു അവളുടെ സമീപത്തേക്ക് ഓടി. ശക്തിയായ മഴയില്‍ രണ്ടു ശരീരങ്ങള്‍ ഒന്നായി..
                         എന്‍റെ ഉള്ളില്‍ ഉണ്ടായ സ്നേഹം ഒരു നെടുവീര്‍പ്പായി പുറത്തേക്കു വന്നു....................
                                  സ്നേഹത്തിന്റെ കാത്തിരുപ്പ്!!!!!!!!